കേരളത്തിലെ റെയിൽവേ ചരിത്രത്തിൽ നിർണായകമായ റെയിൽവേ ഇരട്ടപ്പാത നവീകരണം പൂർത്തിയായതിനു തൊട്ടുപിന്നാലെയാണ് കോട്ടയം റെയിൽവേ സ്റ്റേഷനിലെ (Kottayam Railway Sation) ഒന്നാംനമ്പർ പ്ലാറ്റ്ഫോം പ്രവർത്തനസജ്ജമായത്. ഏറെനാളത്തെ ജോലികൾക്ക് ഒടുവിലാണ് റെയിൽവേ ഒന്നാം നമ്പർ പ്ലാറ്റ്ഫോം തുറന്നുകൊടുത്തത്. ജോലികൾ പൂര്ത്തിയായതോടെ ഒന്നാം നമ്പർ പ്ലാറ്റ്ഫോം വഴിയുള്ള റെയിൽ ഗതാഗതം പുനസ്ഥാപിച്ചു. ഇതോടെ കോട്ടയം വഴിയുള്ള ഇരട്ടപ്പാത പൂർണ്ണതോതിൽ യാഥാർത്ഥ്യമായി.
പ്ലാറ്റ്ഫോമിലേക്കുള്ള ലൈനുകൾ കണക്ട് ചെയ്തു കഴിഞ്ഞു. ട്രാക്കിൽ മെറ്റൽ നിറയ്ക്കുന്ന മെഷീൻ പാക്കിങ് ജോലികളും ഇന്ന് പൂർത്തിയായി. ഇലക്ട്രിക്കൽ ലൈൻ, സിഗ്നൽ ജോലികളും തീർന്നതോടെയാണ് പ്ലാറ്റ്ഫോം തുറന്നത്. തിരുവനന്തപുരം ഭാഗത്തു നിന്നുള്ള ട്രെയിനുകളാകും പ്രധാനമായും ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് എത്തുക. എറണാകുളം ഭാഗത്തു നിന്നുള്ള വണ്ടികൾ പഴയത് പോലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ നിർത്തും. 3 മുതൽ 5 വരെയുള്ള പ്ലാറ്റ്ഫോമുകൾ പാസഞ്ചർ ട്രെയിനുകൾ, കോട്ടയത്തു യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകൾഎന്നിവയ്ക്കായി മാറ്റിവയ്ക്കും.
ഒന്നാം പ്ലാറ്റ്ഫോം കൂടി തുറന്നതോടെ കോട്ടയം റെയിൽവേ സ്റ്റേഷനിലെ 5 പ്ലാറ്റ്ഫോമുകളും പ്രവർത്തന സജ്ജമായി. നേരത്തെ തുരങ്കപാത വഴിയായിരുന്നു കോട്ടയം റെയിൽവേ സ്റ്റേഷനിലേക്ക് തിരുവനന്തപുരത്തു നിന്നുള്ള ട്രെയിനുകൾ കടന്നു വന്നിരുന്നത്. ഇതിനുപകരം പുതിയതായി രണ്ട് പാളങ്ങൾ നിർമ്മിക്കുകയായിരുന്നു. ഇതോടെ മുട്ടമ്പലത്തു നിന്നു തടസ്സം കൂടാതെ ട്രെയിനുകൾ കോട്ടയം സ്റ്റേഷനിലേക്കു കടന്നു വരും. തുരങ്കം ഒഴിവാക്കി പുതിയ പാത വന്നപ്പോൾ മുട്ടമ്പലം ഭാഗത്തേക്കു കോട്ടയം സ്റ്റേഷനിൽ നിന്നു ചെറിയ വളവു തിരിഞ്ഞാണ് ലൈൻ പോകുന്നത്. ഇതിന്റെ ഭാഗമായി ഒന്നാം പ്ലാറ്റ്ഫോമിന്റെ മുട്ടമ്പലം ഭാഗത്തേക്കുള്ള വശം കുറച്ചു പൊളിച്ചു നീക്കിയിരുന്നു. ഒന്നാമത്തെ പ്ലാറ്റ്ഫോമിലേക്കുള്ള ലൈനും ഇതിന് അനുസരിച്ചു മുറിച്ചു മാറ്റിയിരുന്നു.
ഇരട്ടപ്പാത പൂർത്തിയായതോടെ കോട്ടയത്ത് കൂടുതൽ പ്ലാറ്റ്ഫോമുകൾ ഒരുക്കാനുള്ള ശ്രമത്തിലായിരുന്നു റെയിൽവേ. ഇതോടെ കൂടുതൽ ദീർഘദൂര സർവീസുകൾ കോട്ടയത്തുനിന്ന് ആരംഭിക്കാൻ ആകുമെന്നും റെയിൽവേ കരുതുന്നു. നിലവിൽ എറണാകുളത്ത് ഉള്ള പാഠങ്ങളുടെ എണ്ണമനുസരിച്ച് പരമാവധി ട്രെയിനുകൾ സർവീസ് ആരംഭിക്കുന്നുണ്ട്. പുതുതായി ആരംഭിക്കുന്ന ട്രെയിനുകൾ കോട്ടയത്തെ പുതിയ പ്ലാറ്റ്ഫോമുകളിൽ നിന്നും സർവീസ് ആരംഭിച്ചാൽ അത് മധ്യകേരളത്തിലെ യാത്രക്കാർക്ക് ഏറെ ഗുണകരമാകും.
1 എ പ്ലാറ്റ്ഫോമിലേക്കുള്ള 300 മീറ്റർ ലൈൻ ഇടുന്ന ജോലികളാണു കോട്ടയത്തു തീരാൻ ബാക്കിയുള്ളത്. എറണാകുളം ഭാഗത്തേക്കുള്ള മെമു, പാസഞ്ചർ ട്രെയിനുകൾക്കു വേണ്ടിയാണ് 325 മീറ്റർ നീളമുള്ള ഈ പ്ലാറ്റ്ഫോം നിർമ്മിക്കുന്നത്. 20ന് മുൻപ് ഇതിന്റെ ജോലികൾ തീരും എന്നാണ് റെയിൽവേയുടെ പ്രതീക്ഷ. ഇതിനൊപ്പം ഗുഡ്സ് നിർത്താൻ ഉപയോഗിക്കുന്ന ട്രാക്കിനു സമീപത്തെ പ്ലാറ്റ്ഫോം 620 മീറ്ററായി നീട്ടുന്ന ജോലികളും നടക്കുന്നു. ഇതും 20നു മുൻപായി പൂർത്തിയാകും. ഇതോടെ ഗുഡ്സ് ട്രെയിൻ മുഴുവനായി നിർത്തിയിട്ടു സാധനങ്ങൾ ഇറക്കാം. നിലവിൽ വലിയ ഗുഡ്സ് വാഗണുകൾ രണ്ടായി മുറിച്ചാണു സാധനങ്ങൾ ഇറക്കുന്നത്.