തിരുവനന്തപുരം: സംസ്ഥാനത്തെ നാലു ജയിലുകളിൽ പെട്രോൾ പമ്പുകൾ സ്ഥാപിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഡിസംബർ 30ന് നിർമാണോദ്ഘാടനം നിർവഹിക്കും. ജയിൽ അന്തേവാസികളുടെ പുനരധിവാസ പ്രവർത്തനത്തിന്റെ ഭാഗമായാണ് പെട്രോൾ പമ്പുകൾ സ്ഥാപിക്കുന്നത്. ആദ്യഘട്ടത്തിൽ പൂജപ്പുര, കണ്ണൂർ, വിയ്യൂർ, ചീമേനി തുറന്ന ജയിൽ എന്നിവിടങ്ങളിലാണ് പമ്പുകൾ സ്ഥാപിക്കുക.
ഓരോ പമ്പിലും 15 വീതം ജയിൽ അന്തേവാസികളെ നിയോഗിക്കും. ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ജയിൽ വകുപ്പും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. നാലു പമ്പുകൾ സ്ഥാപിക്കുന്നതിന് ഐ ഒ സി 10 കോടി രൂപ ചെലവിടും. 30 വർഷത്തെ പാട്ടത്തിനാണ് ജയിൽ വകുപ്പ് ഭൂമി പാട്ടത്തിന് നൽകുന്നത്. ഒരു ലിറ്റർ ഡീസലിന് മൂന്ന് രൂപ ഇരുപത്തിയാറ് പൈസ, പെട്രോളിന് രണ്ട് രൂപ 19 പൈസ എന്ന നിരക്കിൽ ജയിൽ വകുപ്പിന് കമ്മിഷനും ലഭിക്കും.