കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്. ഒരു ഗ്രാമിന് 15 രൂപയും ഒരു പവന് 120 രൂപയുമാണ് ഇന്ന് വർധിച്ചത്. ഒരു ഗ്രാമിന് 4200 രൂപയും ഒരു പവന് 33,600 രൂപയുമാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 4185 രൂപയും ഒരു പവനു 33,480 രൂപയുമായിരുന്നു ഇന്നലത്തെ വില. ഇന്നലെ സ്വർണവില ഒരു ഗ്രാമിന് 30 രൂപയും ഒരു പവന് 240 രൂപയും കുറഞ്ഞിരുന്നു. ബുധനാഴ്ച സ്വർണ വില കൂടിയിരുന്നു. ഒരു ഗ്രാമിന് 15 രൂപയും ഒരു പവന് 120 രൂപയുമാണ് ബുധനാഴ്ച കൂടിയത്. എന്നാൽ, ചൊവ്വാഴ്ച ഒരു ഗ്രാമിന് 35 രൂപയും ഒരു പവന് 280 രൂപയും കുറഞ്ഞിരുന്നു.
ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,728.15 ഡോളറായി ഉയർന്നു. തുടർച്ചയായ നാലു ദിവസമായി കുറഞ്ഞുകൊണ്ടിരുന്ന സ്വർണ വിലയിൽ മർച്ച് ആറിന് വർധനവുണ്ടായി. മാർച്ച് ഒന്നിന് സ്വർണവില ഗ്രാമിന് 4305 രൂപയായിരുന്നു. പിന്നീട് സ്വർണവിലയിൽ തുടർച്ചയായ ഇടിവ് ഉണ്ടായതിന് ശേഷമാണ് വീണ്ടും വില വർധിച്ചത്. ൃആഗോള വിപണിയിലെ പ്രതിസന്ധിയാണ് ആഭ്യന്തര സ്വർണ വിപണിയിലും പ്രതിഫലിക്കുന്നത്.
ഈ വർഷത്തെ കേന്ദ്ര ബജറ്റിന് ശേഷമുള്ള ദിവസങ്ങളിൽ സ്വർണ വില ചാഞ്ചാട്ടത്തിലാണ്. ഫെബ്രുവരി 19ന് കുറഞ്ഞ നിരക്കായ 34,400ൽ എത്തിയ വില പിന്നീട് ഉയർന്നിരുന്നു. കേന്ദ്ര ബജറ്റിൽ ഇറക്കുമതി തീരൂവ കുറച്ചതിനു പിന്നാലെ ഏതാനും ദിവസങ്ങളിൽ വില ഇടിവു പ്രകടിപ്പിച്ചെങ്കിലും ട്രെൻഡ് നിലനിന്നില്ല. തിരിച്ചുകയറിയ വില പിന്നീട് ഏറിയും കുറഞ്ഞും നിൽക്കുകയാണ്.
ഫെബ്രുവരി ഒന്നിന് സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിന് ശേഷം പവന് 1800 രൂപ കുറഞ്ഞിരുന്നു. പിന്നീട് മൂന്ന് തവണയായി 800 രൂപ വര്‍ധിക്കുകയും ചെയ്തു. കേന്ദ്ര ബജറ്റിന് പിന്നാലെ തുടർച്ചയായി ഇടിവ് രേഖപ്പെടുത്തിയ സ്വർണവില ഒരുമാസം മുൻപ് മുതൽ വർധിക്കാൻ തുടങ്ങിയിരുന്നു. തുടർന്നുള്ള ദിവസങ്ങളിലും സ്വർണ വില കൂടി. പിന്നീടാണ് വില കുറഞ്ഞത്.
ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതിനു ശേഷം തുടർച്ചയായി സ്വര്‍ണവിലയില്‍ കുത്തനെ ഇടിവാണ് ഉണ്ടായത്. ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 12.5 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറച്ചിരുന്നു. ഇറക്കുമതി തീരുവ കുറച്ചതിലൂടെ സ്വര്‍ണക്കടത്തിന് തടയാൻ കഴിയുമെന്നാണ് വിലയിരുത്തല്‍.
വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങൾ എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.