തീരപ്രദേശ ജലാശയങ്ങളിലെ കൂടുകൃഷി സംരംഭങ്ങളിൽ മികച്ച വരുമാനമുണ്ടാക്കുന്നത് കേരളത്തിലെ മത്സ്യകർഷകരാണെന്ന് പഠനം. സംസ്ഥാനത്തെ ഇത്തരത്തിലുള്ള 40 ശതമാനത്തോളം സംരംഭങ്ങൾ ഒരു യൂണിറ്റിൽ നിന്നും രണ്ട് ലക്ഷം മുതൽ മൂന്ന് ലക്ഷം വരെ വരുമാനം നേടുന്നുണ്ടെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) നടത്തിയ പഠനം പറയുന്നു.
എന്നാൽ, കടലിൽ നടത്തുന്ന കൂടുകൃഷിയിൽ ഉയർന്ന വരുമാനം നേടുന്നത് ആന്ധ്രപ്രദേശിലെ കർഷകരാണ്. ഓരോ വർഷവും ചുഴലിക്കാറ്റും മറ്റ് പ്രതികൂല കാലാവസ്ഥയും കാരണം മത്സ്യബന്ധന ദിനങ്ങൾ കുറയുമ്പോൾ കൂടുമത്സ്യകൃഷി, കടൽപായൽ കൃഷി തുടങ്ങിയ മാരികൾച്ചർ സംരംഭങ്ങൾ അധികവരുമാനത്തിനുള്ള മികച്ച അവസരമാണ് മത്സ്യത്തൊഴിലാളികൾക്ക് നൽകുന്നത്.