തിരുവനന്തപുരം: മൂന്നാം നമ്പരിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ ശിവം ദുബെയുടെ തകർപ്പൻ ബാറ്റിങ്ങ് കാര്യവട്ടത്തെ കാണികൾക്ക് വിരുന്നായി. രണ്ടാം ടി20യിൽ ഇന്ത്യയ്ക്കെതിരെ വിൻഡീസിന് 171 റൺസ് വിജയലക്ഷ്യം. വിൻഡീസിനെതിരെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത 20 ഓവറിൽ ഏഴിന് 170 റൺസ് എടുത്തു. 54 റൺസെടുത്ത ശിവം ദുബെയും 31 റൺസെടുത്ത റിഷഭ് പന്തുമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. നായകൻ വിരാട് കോഹ്ലി 19 റൺസും രോഹിത് ശർമ്മ 15 റൺസുമെടുത്ത് പുറത്തായി.
നേരത്തെ ടോസ് നേടിയ വെസ്റ്റിൻഡീസ് ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിൽ മന്ദഗതിയിലായിരുന്നു ഇന്ത്യയുടെ സ്കോറിങ്. ആദ്യ ഏഴ് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 45 റൺസ് മാത്രമാണ് ഇന്ത്യ നേടിയത്. എന്നാൽ ശിവം ദുബെ വന്നതോടെ കളി മാറി. 27 പന്തിലാണ് ദുബെ ഫിഫ്റ്റി നേടിയത്. 30 പന്തിൽ 54 റൺസെടുത്ത് പുറത്താകുമ്പോൾ നാലു സിക്സറുകളും മൂന്നു ഫോറും ആ ഇന്നിംഗ്സിന് ചാരുതയേകി. വിൻഡീസിന് വേണ്ടി ഹെയ്ഡൻ വാൽഷും കെസ്രിക് വില്യംസും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
ഹൈദരാബാദിൽ നടന്ന ആദ്യ ടി20 ജയിച്ച ടീമിനെ നിലനിർത്താൻ ഇന്ത്യ തീരുമാനിച്ചതോടെ സ്വന്തം നാട്ടുകാരുടെ മുന്നിൽ കളിക്കാൻ സഞ്ജു വി സാംസണ് അവസരം ലഭിച്ചില്ല. ടീമിൽ ഒരു മാറ്റവുമായാണ് വിൻഡീസ് കാര്യവട്ടത്ത് കളിക്കുന്നത്. ദിനേഷ് രാംദിന് പകരം പുരാൻ ടീമിലെത്തി. ഹൈദരാബാദിൽ നടന്ന ആദ്യ മത്സരം ഇന്ത്യ ആറു വിക്കറ്റിന് ജയിച്ചിരുന്നു. ഇന്ന് ജയിക്കാനായാൽ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം.