ഓട്ടോ ഡ്രൈവറെ വാൾ കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ
ആളുകള്‍ ഓടിക്കൂടിയതോടെ സിനിമയിലെ പോലെ പണം റോഡിലേക്ക് എറിഞ്ഞ് ആളുകളുടെ ശ്രദ്ധ അതിലേക്കു തിരിച്ച് പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും മണനാക്ക് സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍മാര്‍ ചേര്‍ന്ന് പ്രതികളെ തടഞ്ഞുവെക്കുകയായിരുന്നു


തിരുവനന്തപുരം: കടയ്ക്കാവൂര്‍ മണനാക്ക് ഓട്ടോ സ്റ്റാന്‍ഡില്‍ നിന്നും ഓട്ടം വിളിച്ച ഓട്ടോഡ്രൈവറെ ആളില്ലാത്ത സ്ഥലത്ത് വച്ച് വാളു കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച രണ്ടുപേര്‍ കടയ്ക്കാവൂര്‍ പോലീസിന്റെ പിടിയില്‍. കിഴുവിലം സ്വദേശി കണ്ണപ്പന് എന്ന് വിളിക്കുന്ന രതീഷ്, എ കെ നഗര്‍ സ്വദേശി അനൂപ് എന്നിവരാണ് പിടിയിലായത്.


കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരുമണിയോടെ കടക്കാവൂർ മണനാക്കില്‍ എത്തിയ സംഘം ഓട്ടോ സ്റ്റാന്‍ഡില്‍ നിന്നും ഓട്ടം വിളിക്കുകയായിരുന്നു. സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറായ ഷാക്കിറിനോട് ഏലാപ്പുറം വരെ പോകണം എന്ന് പറഞ്ഞു ഓട്ടോയില്‍ കയറിയ രണ്ടുപേര്‍ മണനാക്ക് ജംഗ്ഷന് തിരിഞ്ഞ് ആളില്ലാത്ത സ്ഥലത്ത് എത്തിയപ്പോള്‍ ഡ്രൈവറോട് പണം ആവശ്യപ്പെടുകയായിരുന്നു. കയ്യില്‍ പണമില്ല എന്ന് പറഞ്ഞ ഡ്രൈവറെ വാളു കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ഡ്രൈവര്‍ ഉടന്‍തന്നെ വാള് തട്ടിമാറ്റി ഓട്ടോയില്‍ നിന്ന് ഇറങ്ങി ഓടുകയും നിലവിളിക്കുകയും ചെയ്തു. തുടര്‍ന്ന് അവിടെ ഓടിക്കൂടിയ ആളുകള്‍ ആക്രമികളെ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു.


ആളുകള്‍ ഓടിക്കൂടിയതോടെ സിനിമയിലെ പോലെ പണം റോഡിലേക്ക് എറിഞ്ഞ് ആളുകളുടെ ശ്രദ്ധ അതിലേക്കു തിരിച്ച് പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും മണനാക്ക് സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍മാര്‍ ചേര്‍ന്ന് പ്രതികളെ തടഞ്ഞുവെക്കുകയായിരുന്നു. തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പോലീസ് പ്രതികളെ കസ്റ്റഡിയില്‍ എടുക്കുകയും, പരിശോധനയിൽ ഒരു വാളും 32,000 രൂപയും പിടിച്ചെടുക്കുകയും ചെയ്തു. അന്വേഷണത്തില്‍ പ്രതികള്‍ക്കെതിരെ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ മോഷണം, കൊലപാതകം, പിടിച്ചുപറി തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് എന്ന് വ്യക്തമായി. അടുത്തിടെ വെഞ്ഞാറമൂട്ടില്‍ നിന്ന് 38 പവന് സ്വര്‍ണം മോഷ്ടിച്ച കേസിലെ പ്രതികളാണിവര്‍. കയ്യില്‍ നിന്നു കിട്ടിയ പണം വെഞ്ഞാറമൂട്ടില്‍ നിന്നും മോഷ്ടിച്ച സ്വര്‍ണം വിറ്റ് കിട്ടിയതാണെന്ന് രതീഷ് പോലീസില്‍ മൊഴി നല്കി.പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.