ആർട്ട്ഡെക്കോ ശൈലിയിൽ നിർമിക്കുന്ന മൾട്ടിപ്ലക്സുകൾ രൂപകൽപന ചെയ്യുന്നത് പൊതുമേഖലാ സാങ്കേതിക കൺസൾട്ടൻസി സ്ഥാപനമായ കിറ്റ്കോയാണ്. ഒന്നാം ലോക മഹായുദ്ധത്തിന് തൊട്ടുമുമ്പ് ഫ്രാൻസിൽ പ്രത്യക്ഷപ്പെട്ട വാസ്തുവിദ്യാരീതിയാണ് ആർട്ട്ഡെക്കോ. ആദ്യ അന്തർദേശീയ കെട്ടിട നിർമാണ ശൈലികളിലൊന്നാണിത്. കെട്ടിടങ്ങൾ, ഫർണീച്ചർ, കാറുകൾ, സിനിമ തിയറ്ററുകൾ, ട്രെയിനുകൾ എന്നിവയൊക്കെ ഈ മാതൃകയിൽ രൂപകൽപന ചെയ്യാറുണ്ട്.
രൂപകൽപന പൂർത്തിയായ അഞ്ച് മൾട്ടിപ്ലക്സുകളുടെ നിർമാണം ഉടൻ ആരംഭിക്കും. കായംകുളം, കാക്കനാട് എന്നിവിടങ്ങളിൽ നിർമിക്കുന്ന മൾട്ടിപ്ലക്സുകളിൽ മൂന്ന് സ്ക്രീനുകളുണ്ടാകും. മറ്റിടങ്ങളിൽ രണ്ട് സ്ക്രീനുകളാണ് ഉണ്ടാകുക. ഓരോ സ്ക്രീനിലും 150 മുതൽ 250 സീറ്റുകളാണ് ഉണ്ടാകുക.
advertisement
കലാപരമായി മികവ് പുലർത്തുന്ന ചിത്രങ്ങളും പുതിയ നിർമാതാക്കളുടെയും നവാഗത സംവിധായകരുടെയും ചിത്രങ്ങൾ എന്നിവയ്ക്ക് കൂടുതൽ പ്രോൽസാഹനം നൽകുകയാണ് പുതിയ മൾട്ടിപ്ലക്സുകളിലൂടെ ഉദ്ദേശിക്കുന്നതെന്ന് കെ.എസ്.എഫ്.ഡി.സി ചെയർമാനും സംവിധായകനുമായ ഷാജി എൻ കരുൺ പറയുന്നു. ഈ പദ്ധതി പൂർത്തിയാകുന്നതോടെ ചലച്ചിത്ര വികസന കോർപറേഷന് കീഴിലുള്ള സ്ക്രീനുകളുടെ എണ്ണം 40ൽ ഏറെയാകും.