2019ലെ ആദ്യ മമ്മൂട്ടി ചിത്രമാണ് വൈശാഖ് സംവിധാനം നിർവഹിച്ച മധുരരാജ. വിജയ ചിത്രമായ പോക്കിരി രാജയുടെ രണ്ടാം ഭാഗം എന്ന നിലയിൽ പ്രതീക്ഷകളുടെ തേരിൽ ഏറിയുള്ള വരവായിരുന്നു മധുരരാജക്ക്. കൂടാതെ പ്രേക്ഷകർ ഏറ്റവും അധികം തിയേറ്ററിൽ നിറയുന്ന വിഷു കാലത്താണ് ചിത്രത്തിന്റെ വരവും. പ്രേക്ഷക പ്രതീക്ഷയെ ഉയർച്ച താഴ്ചകളിലൂടെ ഒരുപോലെ കൂട്ടിക്കൊണ്ടു പോവുകയാണ് മധുരരാജ.
രാജമാണിക്യത്തിന് ശേഷം കൃത്യമായ കോമിക് ടൈമിങ്ങിലൂടെ മമ്മൂട്ടി സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്ന ആദ്യ ഹാഫ് ഹർഷാരവങ്ങളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. കൂടാതെ തമിഴ്നാട്ടിൽ നിന്നും കേരളത്തിൽ വരുന്നതിനും മുൻപ് രാജയുടെ വ്യക്തി-സ്വഭാവ സവിശേഷതകൾ വാഴ്ത്തി പാടുക എന്ന കൃത്യം മനോഹരൻ അഥവാ എഴുത്തച്ഛൻ എന്ന സലിം കുമാർ കഥാപാത്രവും, തമിഴ് നടൻ ജെയ് അവതരിപ്പിച്ച ചിന്ന രാജയും സ്‌ക്രീനിൽ മനോഹരമായി നിർവ്വഹിക്കുന്നു. മുറി ഇംഗ്ലീഷും, തമിഴ്-മലയാളവും നിറഞ്ഞ രാജയുടെ ഓരോ ഡയലോഗിനും ആദ്യ പകുതിയിൽ അത്രയേറെ കയ്യടി നേടുന്നു.
advertisement
Read: Madhuraraja review first half: ആദ്യ പകുതി ഇവിടെ വരെ
ഒരു വലിയ പൂരം പ്രതീക്ഷിക്കുന്ന പ്രേക്ഷകന് പിന്നീടങ്ങോട്ട് സന്തോഷത്തിനു വകയുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. രണ്ടാം പകുതി തുടങ്ങി അധികം കഴിയും മുൻപ് ആരാധകർ കാത്തിരുന്ന സണ്ണി ലിയോണിയുടെ നൃത്ത രംഗം എത്തുന്നുണ്ട്. എന്നാൽ തിയേറ്ററിനുള്ളിൽ അതെത്രത്തോളം ഓളം സൃഷ്ടിക്കും എന്നത് പ്രേക്ഷകരെ ആശ്രയിച്ചിരിക്കുന്നു. ആദ്യ പകുതിയിൽ കരുത്തയായ കഥാപാത്രമായി അനുശ്രീയുടെ വാസന്തി നിറഞ്ഞു നിൽക്കുന്നെങ്കിൽ, രണ്ടാം പകുതിയിൽ വാസന്തിയുടെ റോൾ നേർത്തു പോകുന്നു. മമ്മൂട്ടിയും ജഗപതി ബാബുവിന്റെ വില്ലൻ കഥാപാത്രമായ നടേശൻ മുതലാളിയും തമ്മിലെ സംഘർഷ രംഗം ഉദ്വേഗം ജനിപ്പിക്കുന്നതിനു പകരം ഒരു വേഗത്തിൽ പറഞ്ഞു തീർക്കലായി മാറുന്നു.
ക്ളൈമാക്സിൽ പോലും ഒരു കൺവിൻസിങ് സമീപനം സ്വീകരിക്കാൻ സ്ക്രിപ്റ്റ് മറന്നു പോകുന്നു. പൂരം പ്രതീക്ഷിച്ച് തിയേറ്ററിൽ പോകുന്നവരെ മധുരരാജ എത്രത്തോളം തൃപ്തിപ്പെടുത്തും എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.