സംസ്ഥാന അസംബ്ലിയിലെ വനിതാ എംഎൽഎമാരുടെ എണ്ണവും കേരളത്തിൽ നിന്ന് ഏക വനിതാ എംപി മാത്രമേയുള്ളു എന്ന കാര്യവും ചൂണ്ടിക്കാട്ടി, കേരളത്തിലെ ചില രാഷ്ട്രീയ പാർട്ടികൾ വനിതകളെ സ്ഥാനാർഥികളായി നിശ്ചയിക്കാൻ പോലും വിമുഖത കാട്ടുന്നുവെന്ന വിമർശനവും അദ്ദേഹം ഉന്നയിക്കുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം :
വനിതാ ദിന ചിന്തകൾ: ഏറ്റവുമധികം പുരുഷ സ്തീ അനുപാതമുള്ള സംസ്ഥാനമാണ് കേരളം 1000: 1084. കേരളത്തോളം സ്തീ പുരുഷാനുപാതം കൂടുതലുള്ള ലോക രാജ്യങ്ങൾ തന്നെ വിരളമാണ്. കേരളത്തിൽ സ്തീ സാന്നിധ്യം മിക്ക മേഖലകളീലും വർധിച്ച് വരികയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ പഠിക്കുന്നവരിലും ഗവേഷകരിലും എഴുപത് ശതമാനത്തിന് മേൽ പെൺകുട്ടികളാണ്. മെഡിക്കൽ എഞ്ചിനീയറിംഗ് ഫ്രൊഫഷണൽ വിദ്യാഭ്യാസമേഖലയിൽ പഠിക്കുന്നവരിലും പെൺകുട്ടികളുടെ എണ്ണം വൻ തോതിൽ വർധിച്ചിട്ടുണ്ട്. അധ്യാപന-സർവീസ് മേഖലകളിലും സ്തീകളാണ് മുൻ പന്തിയിൽ. സ്തീ ശാക്തീകരണത്തിന്റെ മാതൃകയായി കുടുംബശ്രീ പ്രസ്ഥാനം ലോകശ്രദ്ധയാകർഷിച്ച് വളർന്നിട്ടുണ്ട്.
advertisement
എന്നാൽ ഇതിനൊരു മറുവശമുണ്ട്. ബഹുജന സംഘടനകളുടെയും രാഷ്ടീയ പാർട്ടികളുടെയും ഭാരവാഹികളിൽ സ്തീകളുടെ പങ്കാളിത്തം തുലോ പരിമിതമായി തുടരുന്നു. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവരിൽ 50% സ്തീകളായിരിക്കണമെന്ന് നിയമപരമായി നിശ്ചയിച്ചിട്ടുള്ളത് മാത്രമാണ് ആശ്വാസകരമായിട്ടുള്ളത്. പുരുഷ പ്രതിനിധികളെക്കാൾ ഭരണ നൈപുണ്യം തെളിയിച്ച് കൊണ്ടിരിക്കുന്നവരാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വനിതാ പ്രതിനിധികളിൽ ഏറെയും. എന്നാൽ സംസ്ഥാന അസംബ്ലിയിൽ വനിതാ എം എൽ എ മാരുടെ എണ്ണം കേവലം 8 മാത്രം. പാർലമെന്റിൽ കേരളത്തിൽ നിന്നും ഒരു വനിതാ എം പി മാത്രം. കേരളത്തിലെ ചില രാഷ്ടീയ പാർട്ടികൾ വനിതകളെ സ്ഥാനാർത്ഥികളായി നിശ്ചയിക്കാൻ പോലും വിമുഖത കാട്ടുന്നു. .
അന്തിമമായി തീരുമാനങ്ങൾ എടുക്കുന്ന തലങ്ങളിൽ സ്തീകളുടെ പങ്കാളിത്തം തീരെ വർധിച്ചിട്ടില്ലെന്ന ദൌർഭാഗ്യകരമായ സത്യത്തിലേക്കാണ് ഇതെല്ലാം വിരൽ ചൂണ്ടുന്നത്.. ഈ ദുസ്ഥിതി മാറ്റിയെടുക്കാനുള്ള യജ്ഞത്തിനാണ് വനിതാ സംഘടനകൾ ഇനി മുൻ ഗണന നൽകേണ്ടത്. .