ഇത് ബ്രിട്ടീഷ് രാജ് അല്ലെന്നും സേവന ബിസിനസ് ആണെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. 200 വാക്കുകള്‍ സംസാരിക്കാന്‍ പഠിക്കുന്നത് ബുദ്ധിമുട്ടാണോ? എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. "ആരും ആരോടും എഴുതാനും വായിക്കാനും പറയുന്നില്ല. പക്ഷേ സംസാരിക്കുക. നിങ്ങളുടെ ഉപഭോക്താക്കളോട് ബഹുമാനം കാണിക്കാന്‍ കുറച്ച് വാക്കുകള്‍ പഠിക്കുക. അവര്‍ നിങ്ങളുടെ ബന്ദികളോ പ്രജകളോ അല്ല. ഉപഭോക്താക്കളാണ്. അഹങ്കാരം വളരെ തെറ്റാണ്", അദ്ദേഹം പോസ്റ്റിൽ വിശദമാക്കി.
കന്നഡയും ഹിന്ദിയും സംസാരിക്കുന്നവര്‍ തമ്മിലുള്ള ഭാഷാ സംവാദങ്ങള്‍ കാരണം കര്‍ണാടക അടുത്തകാലത്തായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. അടുത്തിടെ നടന്ന ഒരു സംഭവമാണ് ഈ ചര്‍ച്ചകള്‍ക്ക് ചൂടുപിടിപ്പിച്ചത്. കന്നഡ സൈന്‍ ബോര്‍ഡുകള്‍ നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടി മുതല്‍ പ്രാദേശികമായി വര്‍ദ്ധിച്ചുവരുന്ന ഭാഷാ സംഘര്‍ഷങ്ങള്‍ വരെ സോഷ്യല്‍മീഡിയയില്‍ വ്യാപകമായ ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കിയിരിക്കുകയാണ്.
advertisement
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒരു മാനേജര്‍ ബ്രാഞ്ചിലെത്തിയ ഉപഭോക്താവിനോട് കന്നഡയില്‍ സംസാരിക്കാന്‍ കൂട്ടാക്കാതിരിക്കുന്നതിന്റെ വൈറല്‍ വീഡിയോയാണ് പ്രതിഷേധത്തിനും ഭാഷാ സംവാദങ്ങള്‍ക്കും കാരണമായത്.
ബെംഗളൂരുവിലെ ചന്ദപുരയിലെ സൂര്യനഗറിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിലാണ് സംഭവം നടന്നത്. കന്നഡയില്‍ സംസാരിക്കാന്‍ ഒരു ഉപഭോക്താവ് മാനേജരോട് ആവശ്യപ്പെടുന്നതും മാനേജര്‍ ഹിന്ദിയില്‍ സംസാരിക്കാന്‍ നിര്‍ബന്ധിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഉപഭോക്താവിനായി കന്നഡ സംസാരിക്കില്ലെന്നും ഹിന്ദിയിലെ സംസാരിക്കുകയുള്ളൂവെന്നും മാനേജര്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. എന്നാല്‍ കന്നഡയില്‍ സംസാരിക്കണമെന്നും ഇത് കര്‍ണാടകയാണെന്നും ഉപഭോക്താവ് പറയുന്നുണ്ട്. ഇത് ചെയര്‍മാന്റെ കാര്യമല്ല, പ്രത്യേക സംസ്ഥാനത്ത് നിങ്ങള്‍ അതത് ഭാഷ സംസാരിക്കണമെന്ന് ആര്‍ബിഐ നിയമമുണ്ടെന്നും ഉപഭോക്താവ് ഓര്‍മ്മിപ്പിച്ചു. എന്നാല്‍ മാനേജര്‍ ഇതിനൊന്നും ചെവികൊടുക്കുന്നില്ല.
എസ്ബിഐ മാനേജരുടെ ഈ പെരുമാറ്റത്തെ ന്യായീകരിച്ചുകൊണ്ട് എക്‌സില്‍ വന്ന ഒരു പോസ്റ്റിനുള്ള മറുപടിയായിരുന്നു ടിവി മോഹന്‍ദാസ് പൈയുടെ പോസ്റ്റ്. കന്നഡ അനുകൂലികളുടെ നിരവധി ഗ്രൂപ്പുകളും കന്നഡ സംസാരിക്കുന്നവരും എസ്ബിഐ ഉദ്യോഗസ്ഥയ്‌ക്കെതിരെ രൂക്ഷമായി പ്രതികരിച്ചു. അതേസമയം, ഏതെങ്കിലും ഭാഷ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിന് ഊന്നല്‍ നല്‍കി ഒരു പ്രാദേശിക ഭാഷയുടെ ഉപയോഗം നിര്‍ബന്ധമാക്കുന്നതിനെതിരെ ചിലര്‍ വാദിച്ചു. ഡല്‍ഹിയെ ഉദാഹരിച്ചുകൊണ്ടുള്ള ഒരു പോസ്റ്റും ഒരാള്‍ പങ്കുവെച്ചു. അവിടെ ആരും ഹിന്ദിയോ ഏതെങ്കിലും പ്രത്യേക ഭാഷയോ സംസാരിക്കാന്‍ നിര്‍ബന്ധിതരല്ലെന്ന് ആ പോസ്റ്റ് അവകാശപ്പെട്ടു.
"ഹിന്ദി സംസാരിക്കാത്തവരോട് വെറുപ്പില്ല. നിങ്ങളെയെല്ലാം സ്വാഗതം ചെയ്യുന്നു. ഡല്‍ഹി നിങ്ങള്‍ക്ക് ജോലിയോ പണമോ ഭക്ഷണമോ മാത്രമല്ല നല്‍കുന്നത്. നിങ്ങള്‍ ഡല്‍ഹിക്കാര്‍ക്കും ഉപജീവനം നല്‍കുന്നുണ്ട്. ടാക്‌സി ഡ്രൈവര്‍മാര്‍, സബ്‌സി വാലകള്‍, ഡെലിവറി ബോയ്‌സ്, നിങ്ങളുടെ വീടിന്റെ ഉടമ എല്ലാവരും നിങ്ങള്‍ കാരണം ഉപജീവനം കണ്ടെത്തുന്നു. നിങ്ങള്‍ ഡല്‍ഹിയെ നിങ്ങളുടെ ലക്ഷ്യസ്ഥാനമായി തിരഞ്ഞെടുത്തതില്‍ ഞങ്ങള്‍ നന്ദിയുള്ളവരാണ്," അദ്ദേഹം കുറിച്ചു.
എസ്ബിഐ മാനേജരുടെ പെരുമാറ്റത്തെ ശക്തമായി അപലപിച്ചുകൊണ്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും എക്‌സില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ബാങ്ക് മാനേജരെ എസ്ബിഐ സ്ഥലംമാറ്റിയതായാണ് വിവരം.