ശനിയാഴ്ച പുലർച്ചെ മോഷണത്തിനുശേഷം കാറിൽ രക്ഷപ്പെട്ട ഇർഫാനെ കർണാടക പൊലീസിന്റെ സഹായത്തോടെ അതേദിവസം വൈകിട്ട് 5 മണിയോടെ ഉഡുപ്പിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മോഷണത്തിന് മാത്രമായി മുഹമ്മദ് ഇർഫാൻ കാറിൽ കൊച്ചിയിലെത്തുകയായിരുന്നു. ബിഹാറിലെ സീതാമർഹിയിലെ ജില്ലാപരിഷത്ത് അധ്യക്ഷൻ എന്ന ബോർഡുവെച്ച കാറിലായിരുന്നു വന്നത്.
സിസിടിവി ദൃശ്യങ്ങളിൽ നിന്ന് രജിസ്‌ട്രേഷൻ നമ്പർ തിരിച്ചറിഞ്ഞശേഷം നടത്തിയ അന്വേഷണത്തിൽ ഉഡുപ്പിക്കടുത്ത് കോട്ട സ്റ്റേഷൻപരിധിയിൽ കാർ കണ്ടെത്തുകയായിരുന്നു. തടഞ്ഞുനിർത്തിയുള്ള പൊലീസ് പരിശോധനയിലാണ് മുഹമ്മദ് ഇർഫാൻ പിടിയിലായത്.
advertisement
മുഹമ്മദ് ഇർഫാന് ഉജാല എന്നും വിളിപ്പേരുണ്ടെന്ന് ദേശീയ മാധ്യമങ്ങളിലെ പഴയ റിപ്പോർട്ടിൽ പറയുന്നു. മോഷ്ടിച്ച പണത്തിൽ നിന്ന് 1.20 കോടി രൂപ ചെലവിട്ട് സീതാമർഹി ജില്ലയിൽപ്പെടുന്ന ജോഗിയ പഞ്ചായത്തിലെ 7 ഗ്രാമങ്ങളിൽ കോൺക്രീറ്റ് റോഡുകൾ നിർമിച്ച് നൽകിയെന്നും മുമ്പ് മോഷണ കേസിൽ അറസ്റ്റിലായപ്പോഴുള്ള ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു.
മലയാളത്തിൽ ജോഷി തന്നെ റോബിൻഹുഡ് എന്ന പേരിൽ സിനിമ സംവിധാനം ചെയ്തിരുന്നു. സിനിമയിൽ പൃഥ്വിരാജ് അവതരിപ്പിച്ച റോബിൻവുഡ് കഥാപാത്രത്തോട് സാമ്യമുണ്ട് മുഹമ്മദ് ഇർഫാന്റെ ജീവിതത്തിന്. മോഷണ മുതൽ കൊണ്ട് ഇയാൾ നിർധന പെൺകുട്ടികളുടെ വിവാഹം നടത്തിക്കൊടുക്കാറുണ്ടത്രെ. വിലകൂടിയ കാറുകളിൽ സഞ്ചരിച്ച് മോഷണം നടത്തുന്നതാണ് രീതി. സീതാമർഹിയിലെ പുപ്രി ഗ്രാമം കേന്ദ്രീകരിച്ചാണ് പ്രവർത്തനം. ഇർഫാന്റെ ഭാര്യ ജില്ലാ പരിഷത്ത് അംഗമാണ്.
റോബിൻഹുഡ് സിനിമകളിൽ ആകൃഷ്ടനായാണ് മോഷണത്തിലേക്ക് തിരിഞ്ഞതെന്നാണ് പൂനെ പൊലീസിനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നത്. 12 നഗരങ്ങളിലായി 40 കവർച്ചകൾ നടത്തിയതായാണ് കുറ്റസമ്മതം. വലിയ നഗരങ്ങളിൽ ഇയാൾക്ക് ഒന്നിലധികം ഫ്ലാറ്റുകളുണ്ടെന്നും പൂനെ പൊലീസ് പറയുന്നു.
മോഷണക്കേസുകളിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ ഉടൻ അടുത്ത നഗരം ലക്ഷ്യംവെയ്ക്കുകയാണ് ഇയാൾ ചെയ്യുന്നത്. ഏറ്റവുമൊടുവിൽ പിടിയിലായത് കഴിഞ്ഞ ഡിസംബറിൽ ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ നിന്നാണ്.