തിരുവനന്തപുരം: 2022 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ വൈകിട്ട് മൂന്നിന് സെക്രട്ടറിയേറ്റിലെ പി ആര് ചേംബറില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാന് പ്രഖ്യാപിക്കും. ബുധനാഴ്ച രാവിലെ 11 മണിക്ക് നടക്കാനിരുന്ന പുരസ്കാര പ്രഖ്യാപനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തിന്റെ ഭാഗമായുള്ള ദുഃഖാചരണത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെക്കുകയായിരുന്നു.
ഇക്കുറി 154 ചിത്രങ്ങളാണ് മത്സര രംഗത്തുള്ളത്. സിനിമകളുടെ എണ്ണം കൂടിയതോടെ ഇത്തവണയും ത്രിതലജൂറിയാണ് വിധി നിർണയിച്ചത്. പ്രാഥമികതലത്തിലെ രണ്ടുജൂറികൾ (ഉപസമിതികൾ) വിലയിരുത്തുന്ന സിനിമകളിൽ 30 ശതമാനം അന്തിമ ജൂറിക്ക് അയച്ചു.
ഒന്നാം ഉപസമിതിയിൽ സംവിധായകനും കലാസംവിധായകനും ചിത്രകാരനുമായ നേമം പുഷ്പരാജാണ് ചെയർമാൻ. എഴുത്തുകാരായ വി ജെ ജയിംസ്, ഡോ. കെ എം ഷീബ, കലാസംവിധായകൻ റോയ് പി തോമസ് എന്നിവരാണ് അംഗങ്ങൾ. രണ്ടാംസമിതിയിൽ സംവിധായകൻ കെ എം മധുസൂദനനാണ് ചെയർമാൻ. നിർമാതാവ് ബി രാകേഷ്, സംവിധായകരായ സജാസ് റഹ്മാൻ, വിനോദ് സുകുമാരൻ എന്നിവരാണ് അംഗങ്ങൾ.
ബംഗാളി സംവിധായകനും നടനുമായ ഗൗതംഘോഷ് ചെയർമാനായ അന്തിമ ജൂറിയിൽ ഉപസമിതികളിലെ ചെയർമാൻമാർക്കുപുറമേ ഛായാഗ്രാഹകൻ ഹരിനായർ, സൗണ്ട് ഡിസൈനർ ഡി യുവരാജ്, നടി ഗൗതമി, പിന്നണി ഗായിക ജെൻസി ഗ്രിഗറി എന്നിവർ അംഗങ്ങളാണ്.