ആരംഭത്തിൽ നിന്നും തുടങ്ങി ക്ലൈമാക്സ് വരെ നിറഞ്ഞു തുളുമ്പുന്ന നൊസ്റ്റാൾജിയ. ഒരു സ്കൂൾ, അല്ലെങ്കിൽ കോളേജ് കാലം പറയാൻ, ഇതിലും മികച്ച പയറ്റി തെളിഞ്ഞ ഫോർമുല വേറെയില്ല. എന്നാൽ ഒരൽപം വ്യത്യസ്തത കൊണ്ട് വന്നാലോ? രജിഷ വിജയൻ നായികയാവുന്ന ജൂൺ എന്ന ചിത്രം ഒരു പെൺകുട്ടിയുടെ ജീവിതത്തെ കേന്ദ്രീകരിച്ച്, 16 വയസ്സ് മുതൽ 26 വയസ്സ് പ്രായം വരെയുള്ള കഥ പറയുന്നു. പ്ലസ് വൺ വിദ്യാർഥിനിയിൽ തുടങ്ങി, വിവാഹിതയാവുന്ന വേള വരെയുള്ള തിരിഞ്ഞു നോട്ടം. 2006-2007 കാലഘട്ടത്തിൽ സ്കൂൾ ജീവിതം പൂർത്തിയാക്കിയ ജൂൺ സാറ ജോയ്.
advertisement
ചിത്രത്തിന്റെ ആദ്യപകുതിയേറെയും ജൂണിന്റെ സ്കൂൾ കാലം മാത്രമാണ്. അച്ഛന്റെയും അമ്മയുടെയും ഒറ്റ മകളായ ജൂണിന്, പഠനവും കുടുംബവും അല്ലാതെ മറ്റൊരു ലോകമില്ല. അവിടേക്ക് ഒരു പറ്റം കൂട്ടുകാരെയും, കാമുകനെയും കൊണ്ട് വരുന്നതാണ് അവളുടെ പ്ലസ് ടു ക്ലാസ് മുറി. സാധാരണഗതിയിൽ പ്രതീക്ഷിക്കാവുന്നത് ഇവിടെത്തുടങ്ങുന്നതൊക്കെ ഇവിടെ തന്നെ അവസാനിക്കുകയെന്നതും, ശേഷം വരുന്ന വർഷങ്ങളിൽ പുതിയ ജീവിതവും, ലോകവും മനുഷ്യരും തേടിയെത്തുന്ന ജൂണിനെ ആകാം. എന്നാൽ, ഒരു ഫെയർവെൽ പാർട്ടിയോടെ അവസാനിക്കുന്നതായി ഒന്നുമില്ല ഇവിടെ. ചിത്രത്തിന്റെ നെടുംതൂണായ ഈ കാലഘട്ടത്തിൽ വളരെ മനോഹരമായ, സമാനതകൾ ഇല്ലാത്ത സ്കൂൾ ജീവിതത്തെ കാണാം.
നിഷ്കളങ്കയായ 16കാരി ജൂൺ വെവ്വേറെ സാഹചര്യങ്ങളിലൂടെ കടന്നു പോകുമ്പോൾ സ്വയം തീരുമാനം എടുക്കാനും, ജീവിതത്തിന്റെ ഗതി നിർണ്ണയിക്കാനും പ്രാപ്തയാവുന്നു. ഈ മാനസിക ഘട്ടങ്ങളെ രജിഷ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുന്നു. വലിയ ചലഞ്ചുകളോ, സിദ്ധാന്തങ്ങളോ ഒന്നും തന്നെ ഈ കൊച്ചു ചിത്രത്തിലില്ല. മകളുടെ ഇഷ്ടങ്ങൾക്ക് എതിരു നിൽക്കാത്ത അച്ഛനായി ജോജു ജോർജ് പനാമ ജോയിയുടെ വേഷം തന്മയത്തോടുകൂടി അഭിനയിക്കുന്നു. നേർ വിപരീത സ്വഭാവക്കാരിയായ അമ്മയായി അശ്വതി മേനോൻ തന്റെ ആദ്യ പക്വമതിയായ കഥാപാത്രത്തിൽ തിളങ്ങുന്നുമുണ്ട്.
ഓരോ കഥാപാത്രത്തിന്റെയും മേക്കോവർ വളരെയധികം ശ്രദ്ധയാകർഷിക്കുന്നുണ്ട്. നായികയുടെയോ, നായകന്റെയോ മാത്രം രൂപം കേന്ദ്രീകരിച്ചുള്ള സമീപനം വിട്ട്, അവരുടെ സൗഹൃദ വലയത്തിൽപ്പെട്ടവരെയും 10 വർഷം പിന്നിലേക്ക് നടത്താൻ അണിയറക്കാരുടെ പരിശ്രമം ഉണ്ടായിട്ടുണ്ട്. ഇത് വിജയകരമായി പ്രതിഫലിപ്പിക്കാനും കൂടി കഴിഞ്ഞെന്നതാണ് പ്രത്യേകത. യുവാക്കൾ കേന്ദ്ര ബിന്ദു ആവുമ്പോൾ, അതിനെ എങ്ങനെ ഒരു മികച്ച കുടുംബ ചിത്രം കൂടിയാക്കി മാറ്റാം എന്നതിന് ഉത്തമ ഉദാഹരണമാണ് ജൂൺ.
