കന്യാകുമാരിയിലെ ജീർണ്ണിച്ച വാടക വീട്ടിൽ, സ്വന്തമെന്ന് വിളിക്കാൻ മാനസിക നില തകരാറിലായ ഒരു അനുജനുമൊത്ത് ജീവിക്കുന്ന മോട്ടിവേഷണൽ ട്രെയ്നർ ആണ് യുവാക്കൾക്കും വൃദ്ധർക്കും വരെ മോട്ടിവേഷണൽ കോച്ചിംഗ് നടത്തുന്ന വിജു (ഫഹദ് ഫാസിൽ).
ടൈറ്റിൽ സ്ക്രോളിൽ തിരക്കഥാകൃത്തിന്റെ പേര് തെളിയും മുൻപേ സ്ക്രീനിനു മുന്നിൽ ഇരിക്കുന്ന പ്രേക്ഷകന്റെ പൾസ് ഫഹദ് ഫാസിൽ അളന്ന് കഴിഞ്ഞിരിക്കും. നീണ്ട നാളുകൾക്ക് ശേഷം വെള്ളിത്തിരയിൽ വീണ്ടും എത്തിയ ഫഹദിൽ അർപ്പിക്കുന്ന പ്രതീക്ഷ അറിഞ്ഞു കൊണ്ടുള്ള അളന്ന്കുറിക്കൽ എന്ന് വിശേഷിപ്പിക്കാം.
advertisement
എല്ലാവർക്കും സക്സസ് പകർന്ന് നൽകുമ്പോഴും പറയത്തക്ക വിധം ഒന്നും അവകാശപ്പെടാൻ ഇല്ലാതെ പോകുന്ന വിജുവിന്റെ ജീവിതം ചില പുതു സൗഹൃദങ്ങളിലൂടെ മാറി മറിയുന്നു. ആ കാഴ്ചയിലേക്ക് പ്രേക്ഷകർക്കും കടക്കാം, പാസ്റ്റർ ജോഷ്വാ കാൾട്ടനൊപ്പം. ബാക്കി ഇടവേളക്ക് ശേഷം.
ട്രാൻസ് എന്ന ചിത്രം
അൻവർ റഷീദ് എന്റർടെയിൻമെന്റിന്റെ ബാനറിൽ അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ട്രാൻസ്'. 'ബാംഗ്ലൂർ ഡേയ്സ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സ്‌ക്രീനിൽ ഫഹദ് ഫാസിലും നസ്രിയയും വീണ്ടും ഒന്നിക്കുന്ന ട്രാൻസിൽ ഫഹദ് ഫാസിൽ, ഒരു മോട്ടിവേഷണൽ ട്രെയിനറുടെ വേഷമാണ് ചെയ്യുന്നത്.
'ട്രാൻസി'ന്റെ തിരക്കഥ വിൻസെന്റ് വടക്കന്റേതാണ്. രാം ഗോപാൽ വർമ്മയുടെ ശിവയ്ക്ക് ശേഷം (2006) മറ്റൊരു സംവിധായകനുവേണ്ടി അമൽ നീരദ് ക്യാമറ ചലിപ്പിക്കുന്നത് 'ട്രാൻസി'ന് വേണ്ടിയാണ്.
ട്രാൻസിലെ പ്രത്യേകതകൾ
തമിഴിലെ പ്രമുഖ സംവിധായകൻ ഗൗതം മേനോൻ ഒരു പ്രധാന വേഷത്തിലെത്തുന്ന 'ട്രാൻസി'ൽ സൗബിൻ ഷാഹിർ, വിനായകൻ, ചെമ്പൻ വിനോദ്, ദിലീഷ് പോത്തൻ, ശ്രീനാഥ് ഭാസി, അർജുൻ അശോകൻ, ജിനു ജോസഫ്, അശ്വതി മേനോൻ, ശ്രിന്ദ, ധർമജൻ ബോൾഗാട്ടി, അമൽഡ ലിസ് തുടങ്ങി ഒരു വൻ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്.
സൗണ്ട് ഡിസൈനിംഗിന് വളരെയധികം പ്രാധാന്യമുള്ള 'ട്രാൻസി'ന് വേണ്ടി അത് നിർവഹിക്കുന്നത് ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയാണ്.ഉസ്താദ് ഹോട്ടൽ, ബാംഗ്ലൂർ ഡെയ്സ്, പറവ എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രവീൺ പ്രഭാകർ എഡിറ്റിംഗ് നിർവഹിക്കുന്ന അൻവർ റഷീദ് ചിത്രമാണ് ട്രാൻസ്.
പ്രമുഖ സംഗീത സംവിധായകനായ റെക്‌സ് വിജയന്റെ സഹോദരൻ ജാക്സൺ വിജയൻ, സംഗീത സംവിധായകനായി 'ട്രാൻസി'ൽ അരങ്ങേറുന്നു. അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. വിനായക് ശശികുമാർ ഗാനരചന നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം സുഷിൻ ശ്യാമും ജാക്സൺ വിജയനുമാണ് ഒരുക്കിയിരിക്കുന്നത്.