ധർമസ്ഥലയിൽ മാധ്യമപ്രവർത്തകരെ ഒരു സംഘം ആക്രമിച്ചു. വാർത്താ ചിത്രീകരണത്തിനിടയിൽ ആയിരുന്നു ഒരുസംഘം മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തത്. സംഭവത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് എത്തി സ്ഥിതിഗതികൾ ശാന്തമാക്കി.
ഇതിനിടെ, ധർമസ്ഥലയിൽ മൃതദേഹങ്ങൾ മറവ് ചെയ്യുന്നത് കണ്ടുവെന്ന് അവകാശപ്പെട്ട് ആറ് പേർ എസ്ഐടിയെ സമീപിച്ചു. മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിൻമേലുള്ള ആദ്യഘട്ട പരിശോധന അവസാനിക്കാനിരിക്കെയാണ് പുതിയ സാക്ഷികൾ രംഗത്തെത്തുന്നത്.
advertisement
ശുചീകരണ തൊഴിലാളി പലപ്പോഴായി മൃതദേഹം കുഴിച്ചിടുന്നത് തങ്ങൾ കണ്ടുവെന്നാണ് പുതിയ സാക്ഷികൾ പറയുന്നത്. എസ്ഐടിക്കൊപ്പം ചേർന്ന് അസ്ഥികൾ കണ്ടെത്താൻ സഹായിക്കാമെന്നും ഇവർ പറയുന്നു. എന്നാൽ പൂർണമായും ഇവരുടെ മൊഴി എടുത്ത ശേഷമാകും പ്രത്യേക അന്വേഷണസംഘം ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.
പതിമൂന്നാം സ്പോട്ടിലായിരുന്നു ഇന്ന് പരിശോധന നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ രാവിലെ ഡിജിപി പ്രണബ് മോഹന്തിയുടെ നേതൃത്വത്തിൽ ചേർന്ന എസ്ഐടി യോഗത്തിന് ശേഷം ഈ തീരുമാനം മാറ്റി. കഴിഞ്ഞദിവസം അസ്ഥികൾ കണ്ടെത്തിയ പതിനൊന്നാം സ്പോർട്ടിന് സമീപമുള്ള പുതിയ സ്പോട്ട് കുഴിച്ചു പരിശോധിക്കാൻ തീരുമാനിച്ചു. മൂന്ന് മണിക്കൂറോളം നടത്തിയ പരിശോധനയിൽ കാര്യമായി ഒന്നും കണ്ടെത്താനായില്ല.