രാജയുടെ അഭിപ്രായത്തെ ഡിഎംകെയുടെ മുതിര്‍ന്ന നേതാവ് ടികെഎസ് ഇളങ്കോവനും പിന്തുണച്ചു. ''മതപരമായ ആചാരങ്ങള്‍ കാരണം ഉത്തരേന്ത്യയിലെ സ്ത്രീകള്‍ പലപ്പോഴും വീട്ടമ്മമാരായി ഒതുങ്ങേണ്ടി വരുന്നു. അവര്‍ മനുസ്മൃതി പിന്തുടരുന്നു. നമ്മള്‍ അത് പിന്തുടരുന്നില്ല. ഡിഎംകെ സര്‍ക്കാര്‍ എല്ലായ്‌പ്പോഴും സ്ത്രീകളെ ശാക്തീകരിക്കാന്‍ പ്രവര്‍ത്തിക്കുന്നു,'' അദ്ദേഹം പറഞ്ഞു.
മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരേ ബിജെപി രംഗത്തെത്തി. ''ഡിഎംകെ ഒരിക്കല്‍ക്കൂടി അതിരുകടന്നു. യുപിയെയും ബീഹാറിനെയും ഉത്തരേന്ത്യയെയും അവര്‍ അപമാനിച്ചു,'' ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവാല പറഞ്ഞു. ''കോണ്‍ഗ്രസ് ബീഹാര്‍ ബീഡിയാണെന്ന് പറഞ്ഞു. രേവന്ത് റെഡ്ഡി ബീഹാറിന്റെ ഡിഎന്‍എ ദുരുപയോഗം ചെയ്തു. ബീഹാറിലെ ആളുകള്‍ ടോയ്‌ലറ്റ് വൃത്തിയാക്കുന്നുവെന്ന് ഡിഎംകെ പ്രസ്താവന നടത്തി. ഇപ്പോള്‍ ബീഹാര്‍, യുപി എന്നിവടങ്ങളില്‍ നിന്നുള്ള സ്ത്രീകളെ അപമാനിക്കുന്നു. എന്തുകൊണ്ടാണ് തേജസ്വി യാദവ് മൗനം പാലിക്കുന്നത്,'' അദ്ദേഹം ചോദിച്ചു.
advertisement
''ഇത് ഡിഎംകെയുടെ ഇടുങ്ങിയ മനോഭാവത്തെ കാണിക്കുന്നു. മതത്തെ പുരോഗതിയുമായി എങ്ങനെ കൂട്ടിക്കലര്‍ത്താന്‍ കഴിയും? ഡിഎംകെ സ്ത്രീകളോട് വിവേചനം കാണിക്കുന്നു. തമിഴ്‌നാട്ടിലെ സ്ത്രീകള്‍ പോലും ഇത് അംഗീകരിക്കില്ല. ഇത് നിര്‍ഭാഗ്യകരമാണ്. ജനങ്ങള്‍ ഡിഎംകെയ്ക്ക് ശിക്ഷ നല്‍കണം. വിലകുറഞ്ഞ രാഷ്ട്രീയമാണിത്. ഒരു അമ്മയോട് നിങ്ങള്‍ക്കെങ്ങനെ വിവേചനം കാണിക്കാന്‍ കഴിയും,'' തെലങ്കാന മുന്‍ ഗവണര്‍ണറും ബിജെപി നേതാവുമായ തമിഴിസൈ സൗന്ദരരാജന്‍ ചോദിച്ചു.
തമിഴ്‌നാട്ടില്‍ ഉത്തരേന്ത്യ, ദക്ഷിണേന്ത്യ എന്ന പരാമര്‍ശം ഉയര്‍ന്നു വരുന്നത് ഇതാദ്യമല്ല. ''ഉത്തരേന്ത്യയില്‍ ബഹുഭാര്യത്വവും ഒന്നിലധികം പേരില്‍ അധികാരം കേന്ദ്രീകരിച്ചിരിക്കുന്നതായുമുള്ള തമിഴ്‌നാട് മന്ത്രി ദുരൈ മുരുകന്റെ പ്രസ്താവന മുമ്പ് വിവാദമായിരുന്നു. ''നമ്മുടെ സംസ്‌കാരത്തില്‍ ഒരാള്‍ക്ക് ഒരു സ്ത്രീയെ വിവാഹം കഴിക്കാം. എന്നാല്‍ വടക്കേ ഇന്ത്യയില്‍, ഒരു സ്ത്രീക്ക് അഞ്ചോ പത്തോ പുരുഷന്മാരെ വിവാഹം കഴിക്കാം. കൂടാതെ, അഞ്ച് പുരുഷന്മാര്‍ക്ക് ഒരു സ്ത്രീയെയും വിവാഹം കഴിക്കാം. ഇതാണ് അവരുടെ സംസ്‌കാരം. ഒരാള്‍ പോയാല്‍ മറ്റൊരാള്‍ വരും'', അദ്ദേഹം പറഞ്ഞു. മഹാഭാരതത്തിലെ പഞ്ച പാണ്ഡവന്മാരുമായുള്ള ദ്രൗപദിയുടെ വിവാഹത്തെയാണ് ഇത് പരാമര്‍ശിക്കുന്നതെന്ന് വ്യാപകമായി വ്യാഖ്യാനിക്കപ്പെട്ടു.