അസമിലെ ജോഹട്ടിൽ നിന്നും അരുണാചലിലെ മേചുകയിലേക്ക് പുറപ്പെട്ട എ എൻ 32 വിമാനത്തിനായി ഒരാഴ്ചയിലേറെയായി തെരച്ചിൽ നടക്കുകയായിരുന്നു. അരുണാചല്‍ പ്രദേശിലെ ലിപോ ഗ്രാമത്തിൽ ഏറെ ഉയരത്തിലുള്ള വനമേഖലയിൽ വിമാന അവശിഷ്ടങ്ങൾ ഇന്ന് കണ്ടെത്തിയതായി വ്യോമസേനാ അറിയിച്ചു. മൂന്നു മലയാളികൾ ഉൾപ്പെടെ വിമാനത്തിൽ ഉണ്ടായിരുന്ന പതിമൂന്നു പേരെക്കുറിച്ചു വിവരമൊന്നുമില്ല. പ്രദേശത്ത് വ്യാപക തെരച്ചിൽ തുടരുകയാണ്.
advertisement
കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി കോർപറൽ എൻ കെ ഷരിൻ, കൊല്ലം അഞ്ചൽ സ്വദേശി സർജന്റ് അനൂപ് കുമാർ, തൃശൂർ മുളങ്കുന്നത്തുകാവ് സ്വദേശി സ്‌ക്വാഡ്രൻ ലീഡർ വിനോദ് എന്നിവരാണ് വിമാനത്തിൽ ഉണ്ടായിരുന്ന മലയാളികൾ. വ്യോമ പാതയില്‍ നിന്ന് 15 മുതല്‍ 20 കിലോമീറ്റര്‍ വടക്ക് മാറിയാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.. ഐ എസ് ആർ ഒ ഉപഗ്രഹങ്ങളുടെ സഹായത്തോടെ മിഗ് 17,സി 130 ,സുഖോയ് 30 വിമാനങ്ങളും കരസേനാ ഹെലികോപ്റ്ററുകളും നടത്തിയ തെരച്ചിലിലാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. മോശം കാലാവസ്ഥയിൽ നിയന്ത്രണം നഷ്ടമായി തകർന്നു വീണതാകാം എന്നാണ് പ്രാഥമിക നിഗമനം.