നേരത്തെ തന്നെ പമ്പയില്‍ നിന്ന് ഭക്തരെ കടത്തിവിടുന്നത് നിര്‍ത്തിയിരുന്നു. വിശേഷാല്‍ പൂജയ്ക്കായി ഇന്നലെയായിരുന്നു നട തുറന്നത്. രണ്ടാംദിവസം രാവിലെയുണ്ടായ പ്രതിഷേധങ്ങള്‍ക്ക് ശേഷം വൈകീട്ടോടെ ആചാരലംഘനവിവാദവും ശബരിമലയില്‍ ഉയര്‍ന്നിരുന്നു.
ഇരുമുടിക്കെട്ടില്ലാതെ ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരിയും ദേവസ്വം ബോര്‍ഡ് അംഗം കെപി ശങ്കരദാസുമാണ് വിവാദത്തില്‍ കുടുങ്ങിയത്. ആചാരലംഘനം നടത്തിയതായി വത്സന്‍ തില്ലങ്കേരി സമ്മതിക്കുകയം ചെയ്തു. ഇരുമുടിക്കെട്ടില്ലാതെ പടി ചവിട്ടിയതില്‍ പരിഹാര ക്രിയകള്‍ ചെയ്‌തെന്നും തില്ലങ്കേരി പറഞ്ഞു. തന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് പരിഹാരക്രിയകള്‍ ചെയ്തതെന്നാണ് ആര്‍എസ്എസ് നേതാവ് പറഞ്ഞിരിക്കുന്നത്.
advertisement
രാവിലെയുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ശബരിലയിലെ പൊലീസ് സുരക്ഷ കര്‍ശനമാക്കിയിരുന്നു.
രാവിലെ ശബരിമല ദർശനത്തിന് യുവതി എത്തിയെന്ന അഭ്യൂഹത്തെ തുടർന്ന് സന്നിധാനത്ത് പ്രതിഷേധം നടന്നിരുന്നു. പ്രതിഷേധത്തിനുിടെ മാധ്യമ പ്രവർത്തകർക്കു നേരെയും കൈയ്യേറ്റ ശ്രമമുണ്ടായി.
ദർശനത്തിനെത്തിയ സ്ത്രീയ്ക്ക് 50 വയസിനു മുകളിൽ പ്രായം ഉണ്ടെന്നു വ്യക്തമായതിനെ തുടർന്ന് ഇവർ പിന്നീട് ക്ഷേത്രദർശനം നടത്തിയ ശേഷമാണ് മടങ്ങിയത്.
പമ്പയിലും രാവിലെ നാമജപപ്രതിഷേധം അരങ്ങേറി. വനിതാ മാധ്യമ പ്രവർത്തകർക്കു നേരെയായിരുന്നു പ്രതിഷേധം. സന്നിധാനത്തേക്കു പോകാനെത്തിയ യുവതികളാണെന്നു കരുതിയാണ് ഭക്തർ പ്രതിഷേധവുമായി രംഗത്തെത്തിയത്. മാധ്യമപ്രവർത്തകരാണെന്ന് മനസിലായതോടെ അവർ മടങ്ങി.
ഇതിനിടെ നിലയ്ക്കൽ എത്തിയ ബി.ജെ.പി നേതാക്കളെ പൊലീസ് നിലയ്ക്കലിൽ തടഞ്ഞു. പി.കെ കൃഷ്ണദാസ്, എ.എൻ രാധാകൃഷ്ണൻ എന്നിവരെയാണ് പൊലീസ് തടഞ്ഞത്.
