വിദ്യാർത്ഥികളുടെ അക്കാദമിക ജീവിതത്തെ പരിപോഷിപ്പിക്കുകയും അവരിലെ പ്രതിലോമചിന്തകളെ നിർമ്മാർജ്ജനം ചെയ്ത് ആരോഗ്യകരമായ ജീവിതശൈലി പ്രദാനം ചെയ്യുകയും ചെയ്യുന്ന പ്രായോഗിക പരിശീലനത്തെ അടച്ചാക്ഷേപിച്ചും ആൺ കുട്ടികളും പെൺ കുട്ടികളും തമ്മിൽ ഇട കലർന്നുള്ള മത വിരുദ്ധവും അധാർമികവുമായ നൃത്തമെന്ന വ്യാജാരോപണം ഉന്നയിച്ചു കൊണ്ടുമാണ് സൂംബക്കെതിരെ നിലവിൽ ചില തല്പര കക്ഷികൾ രംഗത്തെത്തിയിരിക്കുന്നത്.
സൂംബയെ എതിർക്കുന്ന സംഘടനകളുടെ പേര് പരാമർശിക്കാതെയാണ് എ ഐ വൈ എഫ് പ്രസ്താവന ഇറക്കിയിട്ടുള്ളത്.
മദ്യവും മയക്കു മരുന്നുമടക്കമുള്ള ലഹരി വസ്തുക്കളുടെ ഉപയോഗവും വിപണനവും വ്യക്തിയുടെയും സമൂഹത്തിന്റെയും ജീവിത വ്യവഹാരങ്ങളിലും ബോധമണ്ഡലങ്ങളിലും സമഗ്രാധിപത്യം സ്ഥാപിച്ച് പൊതു ജനാരോഗ്യത്തിനും സാമൂഹ്യപുരോഗതിക്കും കടുത്ത വിഘാതം സൃഷ്ടിച്ച് കൊണ്ടിരിക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങൾ കേരളം കണ്ടു കൊണ്ടിരിക്കുകയാണ്.
advertisement
വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗം യുവ തലമുറയടക്കമുള്ള സമൂഹത്തെ കാർന്നു തിന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സുശക്തവും കാര്യ ക്ഷമവുമായ പ്രതിരോധ മാർഗ്ഗങ്ങൾ വിവിധ വകുപ്പുകളെ എകോപിപ്പിച്ചു കൊണ്ട് ഫലപ്രദമായി നടപ്പാക്കുന്ന സർക്കാർ നിലപാടുകളെ ദുർബലപ്പെടുത്തുന്ന സമീപനം ഉപേക്ഷിക്കണമെന്നും സൂംബ വിരുദ്ധ പ്രചാരണങ്ങളെ ചെറുത്ത് തോല്പിക്കുമെന്നും വിദ്യാർത്ഥികളെയും യുവാക്കളെയും പങ്കെടുപ്പിച്ച് വ്യാപകമായി സുംബാ നൃത്തം സംഘടിപ്പിക്കുമെന്നും എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ, സെക്രട്ടറി ടി ടി ജിസ്‌മോൻ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.