വിസ്മയയുടെ മരണം സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്ന കണ്ടെത്തലാണ് കുറ്റപത്രത്തിലുള്ളത്. 102 സാക്ഷി മൊഴികള്‍, 56 തൊണ്ടിമുതലുകള്‍, 92 രേഖകള്‍, എന്നിവ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
സ്ത്രീധന പീഡന നിരോധന നിയമം, ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയത്. 507 പേജുള്ള കുറ്റപത്രമാണ് ശാസ്താംകോട്ട ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ സമര്‍പ്പിച്ചത്.
ഇതുവരെ നടന്ന അന്വേഷണത്തില്‍ സംതൃപ്തിയുണ്ടെന്നും മുഖ്യമന്ത്രിക്ക് നന്ദി പറയുന്നെന്നും വിസ്മയുടെ പിതാവ് പ്രതികരിച്ചു. ജുഡിഷ്യല്‍ കസ്റ്റഡിയില്‍ത്തന്നെ വിചാരണ നടത്തണമെന്ന അപേക്ഷയും കുറ്റപത്രത്തോടൊപ്പം അന്വേഷണ സംഘം സമര്‍പ്പിച്ചു.
advertisement
80 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയുന്നു എന്നത് അന്വേഷണ സംഘത്തിന് മികവാണ്. വിസ്മയയുടെ കൈത്തണ്ടയിലുണ്ടായിരുന്ന മുറിവില്‍ നിന്ന് ശേഖരിച്ച രക്തം ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ശുചിമുറി തകര്‍ത്ത് ഉള്ളില്‍ പ്രവേശിച്ചുവെന്ന പ്രതിയുടെ മൊഴി അടിസ്ഥാനമാക്കി ഊര്‍ജതന്ത്ര വിദഗ്ദ്ധരെ ഉള്‍പ്പെടുത്തിയും വിശലകനം നടത്തി. സ്വാഭാവികമായി വാതില്‍ തുറക്കുന്നതും ബലമായി തകര്‍ക്കുന്നതും തമ്മിലുള്ള ഊര്‍ജ വ്യതിയാനം പരിശോധിക്കുന്നതിനായിരുന്നു ഈ പരിശോധന. പ്രതിയെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ത്തന്നെ വിചാരണയ്ക്ക് വിധേയനാക്കണമെന്ന അപേക്ഷയും കുറ്റപത്രത്തോടൊപ്പം കോടതിയില്‍ സമര്‍പ്പിക്കും.
മൂന്നു തവണ കിരണിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ വിസ്മയയുടെ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തിയിരുന്നു.
വിചാരണ അപേക്ഷ അന്വേഷണ സംഘത്തിന്റെ പുതിയ നീക്കമാണ്. കുറ്റപത്രം സമര്‍പ്പിക്കുന്നതിനൊപ്പം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ കിരണ്‍ കുമാറിനെ വിചാരണ നടത്താനുള്ള അപേക്ഷ സമര്‍പ്പിക്കുന്നത് ജാമ്യ സാധ്യത പൂര്‍ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ്. സ്ത്രീധന നിരോധന നിയമം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനു വേണ്ടിക്കൂടിയാണ് അസാധാരണ നടപടിയിലേക്ക് അന്വേഷണ സംഘം നീങ്ങുന്നത്. കിരണിന് ജാമ്യം ലഭിക്കുന്നത് ഒഴിവാക്കാനാണ് ഈ നീക്കം.
പഴുതടച്ച കുറ്റപത്രമാണ് അന്വേഷണ സംഘം സമര്‍പ്പിച്ചിരിക്കുന്നത്. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്‍പ് കേസിന്റെ അന്വേഷണ ചുമതലയുള്ള എ.ഡി.ജി.പി.അര്‍ഷിതാ അട്ടല്ലൂരിയുമായി അന്വേഷണ ഉദ്യോഗസ്ഥര്‍ ആശയ വിനിമയം നടത്തിയിരുന്നു.