മലയാളത്തിലായിരുന്നു ഗവര്‍ണര്‍ പ്രസംഗം തുടങ്ങിയത്. പ്രളയ ദുരിതാശ്വാസത്തെക്കുറിച്ചായിരുന്നു നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ ആദ്യം സംസാരിച്ചത്. കേന്ദ്രം എല്ലാ സംസ്ഥാനത്തേയും ഒരുപോലെ വളര്‍ച്ചയില്‍ സഹായിക്കണമെന്നു പറഞ്ഞ അദ്ദേഹം കേരളത്തിന് സാമൂഹിക രംഗത്തുണ്ടാക്കിയ നേട്ടങ്ങളുടെ പേരില്‍ കൂടുതല്‍ സഹായം തടയപ്പെട്ടെന്നും പ്രളയത്തേയും സാമൂഹിക പ്രത്യാഘാതങ്ങളേയും കേരളം ധൈര്യപൂര്‍വം മറികടന്നെന്നും പറഞ്ഞു.
'അസാധാരണമായി പെയ്ത മഴയാണ് കേരളത്തിലെ പ്രളയത്തിന് കാരണമായത് 14 ലക്ഷം ആളുകളെയാണ് പന്ത്രണ്ടായിരത്തില്‍ അധികം ക്യാംപുകളിലേക്കു മാറ്റേണ്ടി വന്നത്. പ്രളയാബാധിത മേഖലകളില്‍ കര, നാവിക, വ്യോമ സേനകളുടേയും വിവിധ കേന്ദ്ര വിഭാഗങ്ങളുടേയും സഹായം ലഭിച്ചു. കേരളാ പൊലീസിന്റേയും ഫയര്‍ഫോഴ്സിന്റേയും പ്രവര്‍ത്തനം ഏറെ പ്രശംസനീയമാണ്. എല്ലാ സംസ്ഥാന സര്‍ക്കാരുകളും കേരളത്തെ സഹായിക്കാന്‍ മുന്നോട്ടു വന്നു ലോകമെങ്ങുമുള്ള മലയാളികള്‍ക്കും സര്‍ക്കാരിന് വേണ്ടി നന്ദി പറയുന്നു' ഗവര്‍ണര്‍ പറഞ്ഞു.
advertisement
Also Read: നവകേരള നിര്‍മാണത്തിന് മുന്‍ഗണന; ഗവര്‍ണറുടെ നയപ്രഖ്യാപനം തുടങ്ങി
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍, സാധാരണക്കാര്‍, താരങ്ങള്‍, കോര്‍പ്പറേറ്റുകള്‍ എല്ലാവരും സഹായിച്ചു. എല്ലാ വിഭാഗത്തിലുമുള്ള ജനങ്ങള്‍ സര്‍ക്കാരിനൊപ്പം നിന്നു. വിവിധ രാജ്യാന്തര ഏജന്‍സികളുടെ സഹായം കേരളത്തിന് ലഭിച്ചു 31,000 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് രാജ്യാന്തര ഏജന്‍സികള്‍ കണക്കാക്കിയത്. അയ്യായിരം കോടി മാത്രമാണ് ദേശീയ നിധിയില്‍ നിന്ന് ലഭിക്കുക. ശേഷിക്കുന്ന പണം കണ്ടെത്തുക എന്നതാണ് സര്‍ക്കാരിന്റെ വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു.
13,000 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു, രണ്ടര ലക്ഷം വീടുകള്‍ക്ക് കേടുപറ്റി. ലോകബാങ്കില്‍ നിന്നും എഡിബിയില്‍ നിന്നും ഏഴായിരം കോടി കടമെടുക്കും. വിദേശ വായ്പയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയും ക്രൗഡ് ഫണ്ടിങ്ങും ഉപയോഗിച്ച് സഹായം നല്‍കും. കേരളത്തെ പുനര്‍നിര്‍മിക്കാന്‍ ഈ സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണ്
'പ്രകൃതി ദുരന്തത്തെ നല്ല ജീവിതസാഹചര്യം കെട്ടിപ്പടുക്കാനുള്ള അവസരമായി സര്‍ക്കാര്‍ എടുക്കുകയാണ്. പാരിസ്ഥിതിക പ്രശ്നങ്ങള്‍ പരിശോധിച്ച ശേഷം മാത്രമായിരിക്കും പുനര്‍നിര്‍മാണം. ഭാവിയില്‍ വന്നേക്കാവുന്ന ദുരന്തങ്ങളെ മുന്നില്‍ക്കണ്ട് പ്രത്യേക ദൗത്യം തയ്യാറാക്കും. പൂര്‍ണമായി തകര്‍ന്ന വീടുകള്‍ എല്ലാം പുനര്‍നിര്‍മിക്കാന്‍ വ്യക്തമായ പദ്ധതി തയ്യാറാക്കി. മുഖ്യമന്ത്രിയുടെ നിധിയില്‍ നിന്നു നാലു ലക്ഷം രൂപ വീതം തകര്‍ന്ന എല്ലാ വീടുകള്‍ക്കും നല്‍കും. പ്രളയം ബാധിച്ച മേഖലയിലെ 6.1 ലക്ഷം ആളുകള്‍ക്ക് പതിനായിരം രൂപ വീതം നല്കി. ഒരു ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് ബാങ്കുകളുടെ ഒന്‍പതു ശതമാനം പലിശ സര്‍ക്കാര്‍ ഏറ്റെടുക്കും. പ്രളയം ബാധിച്ച കടകള്‍ക്കും ചെറുകിട സൂക്ഷ്മ വ്യവസായങ്ങള്‍ക്കും സഹായം നല്‍കും' നയപ്രഖ്യാപനത്തില്‍ പറഞ്ഞു.
BREAKING: ബന്ധുവിന് നിയമനം നൽകിയതിൽ ചട്ടങ്ങൾ പാലിച്ചില്ല:കെ ടി ജലീൽ നിയമസഭയിൽ
അടിസ്ഥാന സൗകര്യ വികസനം
അടിസ്ഥാന സൗകര്യ വികസനത്തിന് ഉണ്ടായിരുന്ന തടസ്സങ്ങള്‍ നീക്കാന്‍ കഴിഞ്ഞു. കൊല്ലം ബൈപ്പാസ് ഈ സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി അതിവേഗം പൂര്‍ത്തിയാകുന്നു. ദേശീയ ജലപാതയും ഈ സര്‍ക്കാര്‍ നടപ്പാക്കി വരുന്നു. കൂടുതല്‍ വലിയ പദ്ധതികള്‍ കേരളം കിഫ്ബി വഴി ഏറ്റെടുക്കുകയാണ്. ജലവിതരണം, മലയോര ഹൈവേ, തീരദേശ ഹൈവേ എന്നിവയ്ക്കായി 9,000 കോടിയുടെ പദ്ധതി ടെന്‍ഡര്‍ ചെയ്തു കഴിഞ്ഞു.
കണ്ണൂര്‍ വിമാനത്താവളം ഈ സര്‍ക്കാര്‍ തുറന്നു കൊടുത്തുകഴിഞ്ഞു. കൊച്ചി രാജ്യാന്തര വിമാനത്താവളം 31 കോടി രൂപയുടെ ഡിവിഡന്റ് സംസ്ഥാനത്തിന് നല്കി കഴിഞ്ഞു. ശബരിമല വിമാനത്താവളത്തിന് സ്പെഷല്‍ പര്‍പ്പസ് വേക്കിള്‍ രൂപീകരിച്ചു. കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസുകള്‍ ഓടിച്ചു തുടങ്ങിക്കഴിഞ്ഞു. കെഎസ്ആര്‍ടിസിക്ക് റെക്കോഡ് വരുമാനം രേഖപ്പെടുത്തി കഴിഞ്ഞു. സമരങ്ങളുടെ പേരില്‍ പൊതുമുതല്‍ നശിപ്പിക്കുന്നതിന് എതിരേ ഗൗരവമായ നടപടി ഉണ്ടാകും, ഇതു തടയാന്‍ നിയമനിര്‍മാണം നടപ്പാക്കും
ഗ്രീന്‍ ക്യാംപസ്
കലാലയങ്ങളെ സൗരോര്‍ജ്ജത്തില്‍ സ്വയംപര്യാപ്തമാക്കുന്ന പദ്ധതി ഗ്രീന്‍ ക്യാംപസ് നടപ്പാക്കും. കേരള ശുചിത്വ മിഷനുമായി ചേര്‍ന്ന് പദ്ധതി അന്തിമഘട്ടത്തില്‍ റേഷന്‍ വിതരണത്തിന് ഇ പോസ് സംവിധാനം പൂര്‍ണതോതില്‍ സജ്ജമായി വരുന്നു. റേഷന്‍ കാര്‍ഡുകള്‍ക്ക് കളര്‍കോഡ് പൂര്‍ത്തിയായി. അവശ്യവസ്തുക്കളുടെ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ വിപണി ഇടപെടല്‍ നടത്തി
പൊതുവിദ്യാഭ്യാസ നവീകരണം
പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണം വന്‍തോതില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി വര്‍ദ്ധിച്ചു. എല്ലാ വിദ്യാലയങ്ങളിലും സ്മാര്‍ട് ക്ളാസ് റൂമുകള്‍ എന്ന ലക്ഷ്യത്തിലേക്കാണ് മുന്നോട്ടു പോകുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് നൂതന സംവിധാനങ്ങള്‍ വരുന്ന വര്‍ഷത്തോടെ നടപ്പാക്കും. ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ 250 മാതൃകാ സ്കൂളുകള്‍ സ്ഥാപിക്കും. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സര്‍വകലാശാലകളുടേയും കോളജുകളുടേയും പ്രവര്‍ത്തനം പരിശോധിക്കും
പിന്നാക്ക മേഖല
ഒരു ആദിവാസി കുടുംബത്തില്‍ ഒരാള്‍ക്ക് തൊഴില്‍ എന്ന പദ്ധതി നടപ്പാക്കും. അട്ടപ്പാടിയിലെ മാതൃക കാര്‍ഷിക പദ്ധതി എല്ലാ ആദിവാസി മേഖലകളിലേക്കും വ്യാപിപ്പിക്കും. എല്ലാ ആദിവാസി വിഭാഗങ്ങള്‍ക്കും പ്രത്യേക പദ്ധതി നടപ്പാക്കും. ആദിവാസി വിഭാഗങ്ങള്‍ക്ക് പ്രളയത്തെ മറികടക്കാന്‍ പ്രത്യേക സാമ്പത്തിക സഹായം.
