ആദ്യ ഘട്ടത്തിൽ കെൽട്രോണിൻ്റെ ലാപ് ടോപ്പുകളുടെ (കോക്കോണിക്സ്) വിതരണ നിർമ്മാണത്തിനായുള്ള പർച്ചേസ് ഓർഡർ ആണ് മന്ത്രിമാരുടെ സാന്നിധ്യത്തിൽ കെൽട്രോൺ അധികൃതരും സിൻഡ്യ (Zindia) കമ്പനി അധികൃതരും തമ്മിൽ കൈമാറിയത്. ഭാവിയിൽ കെൽട്രോണിൻ്റെ മറ്റ് ഉത്പന്നങ്ങളായ ട്രാഫിക് ലൈറ്റുകൾ, സോളാർ സംവിധാനങ്ങൾ, വിജ്ഞാന സേവനങ്ങൾ തുടങ്ങിയവയും സിംബാബ്‌വെയിൽ ലഭ്യമാക്കും. ഇതുമായി ബന്ധപ്പെട്ട് ഇരുമന്ത്രിമാരും യോഗത്തിൽ വിശദമായ ആശയവിനിമയം നടത്തി.
കെൽട്രോണും സിംബാബ്‌വെയും തമ്മിൽ സഹകരണം സാധ്യമായതിൽ ഏറെ സന്തോഷമുണ്ടെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ആദ്യ ധാരണ പ്രകാരം 3,000 ലാപ്ടോപ്പുകൾ ആണ് കെൽട്രോൺ പ്രത്യേകം നിർമ്മിച്ചു നൽകുന്നത്. ഇതൊരു പർച്ചേസ് ഓർഡർ കൈമാറൽ മാത്രമല്ല എന്നും പരസ്പര സഹകരണത്തിൻ്റെയും ഉത്പാദനക്ഷമതയുടെയും നവീകരണത്തിൻ്റെയും പുതിയപാത തുറക്കൽ കൂടിയാണെന്നും സിംബാബ്‌വെ വ്യവസായ വാണിജ്യ സഹമന്ത്രി രാജേഷ് കുമാർ ഇന്ദുകാന്ത് മോദി പറഞ്ഞു. ഇത്തരമൊരു സഹകരണം സാധ്യമായതിൽ ഏറെ സന്തോഷമുണ്ടെന്നും ഈ ബന്ധം ദൃഢമാക്കുന്നതിലും കൂടുതൽ സഹകരണം ഉറപ്പാക്കുന്നതിലും സിംബാബ്‌വെയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
advertisement
കെൽട്രോണിൻ്റെ സിംബാബ്‌വെയിലെ ലോഞ്ചിംഗ് ചടങ്ങിന് മന്ത്രി പി. രാജീവിനെ അധികൃതർ ക്ഷണിക്കുകയും ചെയ്തു. സിംബാബ്‌വെ ട്രേഡ് കമ്മീഷ്ണർ ബൈജു മോഹൻ കുമാർ, കെൽട്രോൺ എം.ഡി. ശ്രീകുമാർ നായർ ഉൽപടെ മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. ധാരണാപത്രം ഒപ്പുവക്കലിന് ശേഷം ഇരുമന്ത്രിമാരും കളമശ്ശേരി കാർഷികോത്സവം വേദിയും സന്ദർശിച്ചു. ഓരോ സ്റ്റാളുകളുടെ പ്രത്യേകതയും ഉത്പന്നങ്ങളെ പറ്റിയും മന്ത്രി പി. രാജീവ് സിംബാബ്‌വെ സഹമന്ത്രിക്ക് വിശദീകരിച്ചു നൽകുകയും ഓണക്കോടിയും കാർഷിക ഉത്സവമേളയിലെ വിവിധ ഉത്പന്നങ്ങൾ സമ്മാനിക്കുകയും ചെയ്തു.