നീന്തൽ അറിയാതെയുള്ള മുങ്ങിമരണങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് സൗജന്യ നീന്തൽ പരിശീലനം നടത്തുന്നത്. ജലാശയങ്ങളിലെ അപകട ചുഴികളിൽ നിന്ന് ആത്മവിശ്വാസത്തോടെ കരകയറാനും സഹജീവികളെ ജീവിതത്തിൻ്റെ സുരക്ഷിത കരയിലേക്ക് ഉയർത്തിയെടുക്കാനും കുട്ടികളെ പ്രാപ്തരാക്കുകയാണ് ഇതിൻ്റെ ലക്ഷ്യം. മുഖ്യമന്ത്രിയുടെ അഗ്നിരക്ഷാസേന മെഡൽ കരസ്ഥമാക്കിയ ഫയർ ആൻഡ് റസ്ക്യൂ സ്കൂബ ടീം അംഗം വിജേഷ് വിജയനാണ് പരിശീലനം നൽകുന്നത്. ചെറുപൊയ്കയിലെ നവോദയം ഗ്രന്ഥശാല പ്രവർത്തകരും ഈ ഉദ്യമത്തിന് ഒപ്പമുണ്ട്.
10 മിനിറ്റ് കരയിലെ വ്യായാമമുറകൾക്ക് ശേഷമാണ് നീന്തൽ പരിശീലനം നൽകുന്നത്. പുലർച്ചെ അഞ്ചുമണി മുതൽ 10 മണി വരെയും, വൈകുന്നേരങ്ങളിലുമാണ് പരിശീലനങ്ങൾ നൽകുന്നത്. ദൂരസ്ഥലങ്ങളിൽ നിന്നുപോലും വിദ്യാർഥികൾ നീന്തൽ പരിശീലനത്തിനായി എത്താറുണ്ട്. കല്ലടയാറ്റിലും സമീപ ഗ്രാമങ്ങളിലും ആയി ഒട്ടേറെ മുങ്ങിമരണങ്ങൾ സംഭവിക്കുമ്പോൾ രക്ഷാപ്രവർത്തനത്തിനായി സ്‌കൂബ ടീം അംഗം വിജേഷ് ആണ് എത്തുന്നത്. നീന്തൽ വശമില്ലാതെയുള്ള കുട്ടികളുടെ മരണങ്ങൾ ഇനി ഉണ്ടാകരുത് എന്നുള്ള ഉറച്ച തീരുമാനത്തിലാണ് വിജേഷ് സൗജന്യമായി കുട്ടികളെ നീന്തൽ പരിശീലിപ്പിക്കുന്നത്. വിജേഷിൻ്റെ മാതൃകാപരമായ പ്രവർത്തനം ശ്രദ്ധയായതോടെ കൊല്ലം ഫയർ ആൻഡ് റെസ്ക്യൂ സർവീസ് കുട്ടികൾക്കായി 25ന് ക്ലാസുകൾ നൽകും.
advertisement