പഴയ ഒരു നായർ തറവാടിൻ്റെ അകത്തളങ്ങളിൽ ജനിച്ചു വളർന്ന എം ടിയുടെ കൃതികളിൽ ആ ഒരു സ്വാധീനം കാണാം. അദ്ദേഹത്തിൻ്റെ ആദ്യകാലത്തെ പ്രശസ്ത നോവലായ നാലുകെട്ടിൽ അവസാനം ഇരുൾ മൂടിയ നാലുകെട്ട് പൊളിച്ച് വെളിച്ചം കടന്നുവരുന്ന ചെറിയ ഒരു വീട് പണിയണമെന്ന് പറയുന്നു. അന്നു നിലനിന്നിരുന്ന നായർ തറവാട്ടിലെ അനാചാരങ്ങളോടുള്ള പ്രതിഷേധമായിരുന്നു അത്.
advertisement
മലയാള സിനിമാ ചരിത്രത്തിൽ അദ്ദേഹത്തിൻ്റെ പങ്ക് വളരെ വലുതാണ്. കഥയും, തിരക്കഥയും ഒക്കെയായി ധാരാളം ചിത്രങ്ങൾ. നിർമ്മാല്യത്തിലാണ് തുടക്കം. എസ് കെ പൊറ്റക്കാടിൻ്റെ കടത്തുതോണി എന്ന കഥയുടെ ചലച്ചിത്രാവിഷ്ക്കാരമാണ് കടവ് എന്ന ചിത്രം. അതിൻ്റെ തിരക്കഥയും സംവിധാനവും എം ടിയുടേതായിരുന്നു.
നാലുകെട്ട്, അസുരവിത്ത്, മഞ്ഞ്, കാലം, രണ്ടാമൂഴം, വാരാണസി തുടങ്ങി ധാരാളം നോവലുകളും, നിൻ്റെ ഓർമ്മയ്ക്ക്, ഓളവും തീരവും, കുട്ട്യേടത്തി, പതനം, ബന്ധനം, വാനപ്രസ്ഥം, സ്വർഗ്ഗം തുറക്കുന്ന സമയം തുടങ്ങി ധാരാളം കഥകളും അദ്ദേഹത്തിൻ്റേതായുണ്ട്.
എഴുത്തിൻ്റെ ശക്തി എന്താണ് എന്ന് എം ടി മലയാളികൾക്ക് ബോധ്യപ്പെടുത്തി കൊടുത്ത ചിത്രമായിരുന്നു ഒരു വടക്കൻ വീരഗാഥ. നമ്മൾ കേട്ടും വായിച്ചും അറിഞ്ഞ ചതിയൻ ചന്തു എന്ന കഥാപാത്രത്തെ, തൻ്റെ സാങ്കൽപ്പികവും അസാമാന്യമായ വൈഭവവും കൊണ്ട് ചന്തു ചതിയനല്ല എന്ന് മലയാളികളെ വിശ്വസിപ്പിക്കാൻ കഴിഞ്ഞ എഴുത്തുകാരൻ. എം ടി യുടെ ചന്തുവാണ് ശരി എന്ന് ഒരു ജനതയൊന്നാകെ വിശ്വസിക്കാൻ ആഗ്രഹിച്ചു. ഒരു എഴുത്തുകാരനും സാധ്യമാകാത്ത ഒന്നാണത്.
പത്മഭൂഷൺ, കേരള ജ്യോതി, ജ്ഞാന പീഠം, കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.
ഇത് പൂർത്തിയാക്കുന്നതിന് മുമ്പ് അദ്ദേഹത്തിൻ്റെ വാക്കുകൾ തന്നെ ഞാൻ കടമെടുക്കുന്നു. 'ആഘോഷിക്കണമെന്ന് തോന്നിയിട്ടില്ല. പക്ഷെ കാലത്തിനോട് നന്ദിയുണ്ട്. ഇത്രയും കാലം എനിക്ക് അനുവദിച്ചതിന്... അത് ദൈവമാവാം, എന്തുമാവാം.'