കാറുടമയായ പ്രതിയെ കോയമ്പത്തൂർ വിമാനത്താവളത്തിൽ നിന്നാണ് പിടികൂടിയത്. തുടര്‍ന്ന് പൊലീസ് സംഘം പ്രതിയുമായി കേരളത്തിലേക്ക് തിരിച്ചു. പ്രതിക്കായി ലുക്കൗട്ട് നോട്ടിസ് ഇറക്കിയിരുന്നു. വടകരയിൽനിന്നുള്ള പൊലീസ് സംഘത്തിന് പ്രതിയെ കൈമാറും. അപകടത്തിൽ പരിക്കേറ്റ ദൃഷാന ഇപ്പോഴും കോമയിലാണ്.
ഇടിച്ചിട്ട വാഹനം 10 മാസത്തിനുശേഷം കഴിഞ്ഞ ഡിസംബറിലാണ് പൊലീസ് കണ്ടെത്തിയത്. KL 18 R 1846 എന്ന കാറാണ് കുട്ടിയെ ഇടിച്ചിട്ടശേഷം നിർത്താതെ പോയതെന്നും ഉടമയായ ഷെജിലാണു കാർ ഓടിച്ചതെന്നും പൊലീസ് പറഞ്ഞു. അപകടത്തിനു ശേഷം വാഹനത്തിൽ രൂപമാറ്റം വരുത്തിയ പ്രതി വിദേശത്തേക്ക് കടന്നിരുന്നു. പുറമേരി സ്വദേശിയാണ് ഷെജിൽ. ഇയാൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയാണ് ചുമത്തിയത്.
advertisement
അപകടത്തിനുശേഷം ഷെജിൽ ഇൻഷുറൻസ് ക്ലെയിം എടുത്തതാണ് കേസിൽ വഴിത്തിരിവായത്. മതിലിൽ ഇടിച്ചു കാർ തകർന്നെന്ന് പറഞ്ഞാണ് ഇൻഷുറൻസ് നേടിയത്.
2024 ഫെബ്രുവരി 17ന് ദേശീയപാതയിൽ വടകര ചോറോട് വച്ചായിരുന്നു അപകടം. ഇടിച്ച കാറിനെ കണ്ടെത്താൻ നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണസംഘം ശേഖരിച്ചത്. പഴയ ദൃശ്യങ്ങൾ വീണ്ടും പരിശോധിച്ചു. ഒട്ടേറെ പേരുടെ മൊഴികൾ എടുക്കുകയും വർക്‌ഷോപ്പുകളിൽനിന്ന് വിവരങ്ങൾ തേടുകയും ചെയ്തിരുന്നു. വ്യാജ രേഖകൾ ഹാജരാക്കി ഇൻഷുറൻസ് തുക തട്ടാൻ ശ്രമിച്ചതിനും പ്രതിക്കെതിരെ കേസുണ്ട്.