കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നുവെങ്കില്‍ പുറത്താക്കാനും കെ.വി തോമസ് വെല്ലുവിളിച്ചു. താന്‍ മുഖ്യമന്ത്രിക്കൊപ്പം പരിപാടിയില്‍ പങ്കെടുക്കുന്നതിനെ കുറ്റംപറയുന്നവര്‍ മുന്‍പ് കരുണാകരന്‍ ഇടതുമുന്നണിക്ക് ഒപ്പം പോയതും ഭരണത്തില്‍ പങ്കാളികളായ ചരിത്രവും ഓര്‍മ്മിക്കണമെന്നും കെ വി തോമസ് പറഞ്ഞു. രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കൊപ്പം സമരത്തില്‍ പങ്കെടുത്തപ്പോള്‍ അത് തെറ്റാണെന്ന് അന്ന് കെപിസിസി പ്രസിഡന്റായിരുന്ന മുല്ലപ്പള്ളി അറിഞ്ഞില്ലേയെന്നും അദ്ദേഹം ചോദിച്ചു.
advertisement
തന്നെ നിരന്തരം വേട്ടയാടുകയാണ്. 2018 മുതലുള്ള സംഭവങ്ങളുടെ തുടര്‍ച്ചയാണിത്. ഇപ്പോള്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്നത് രാഷ്ട്രീയം മാത്രമായി കാണേണ്ടതില്ല. വികസനമാണ് ചര്‍ച്ചാവിഷയമാകേണ്ടത്. അക്കാര്യത്തില്‍ ഒരുമിച്ചുനില്‍ക്കുന്നതിന് പകരം എല്ലാത്തിനേയും എതിര്‍ക്കുന്നത് നല്ലതല്ല. തന്നെ പുറത്താക്കാനുള്ള ശ്രമം 2018 മുതല്‍ ആരംഭിച്ചതാണെന്നും തോമസ് പറഞ്ഞു.
കണ്ണൂരിൽ സിപിഎം പാര്‍ട്ടി സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചപ്പോഴും കോൺഗ്രസിൽ നിന്നും പുറത്താക്കാനാണെങ്കിൽ പുറത്താക്കട്ടെയെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. കണ്ണൂരിൽ പോയാൽ പുറത്താക്കുമെന്നായിരുന്നു അന്ന് പറഞ്ഞത് എന്നിട്ടെന്തായെന്നും കെ വി തോമസ് ചോദിച്ചു. എന്നെക്കാളും കൂടുതൽ തവണ മത്സരിച്ചവരും പ്രായമായവരും പാർട്ടിയിൽ പദവികൾ വഹിക്കുന്നുണ്ട്. ജോ ജോസഫ് ജയിക്കണം എന്ന ആഗ്രഹത്തോടെയാണ് പ്രചാരണത്തിന് ഇറങ്ങുന്നത്. തൃക്കാക്കരയിലെ ജയവും തോൽവിയും നിലപാടിനെ ബാധിക്കില്ല. പെയ്ഡ് ടീമാണ് സമൂഹമാധ്യമങ്കിൽ തനിക്ക് എതിരെ പ്രചരണം നടത്തുന്നത്. ഈ രീതിയിൽ ആണ് കോൺഗ്രസ് പോകുന്നത് എങ്കിൽ ദേശീയ തലത്തിൽ വലിയ പ്രതിസന്ധി ഉണ്ടാകുമെന്നും കെവി തോമസ് കൂട്ടിച്ചേർത്തു.
കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനങ്ങളുന്നയിച്ച കെ വി തോമസ് വികസന രാഷ്ട്രീയത്തെ പിന്തുണച്ചാണ് ഇടത് മുന്നണിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്നതെന്നും വ്യക്തമാക്കി. മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും ആരോപണ പ്രത്യാരോപങ്ങൾക്കും പിന്നാലെയാണ് കെ വി തോമസ് ഇടത് മുന്നണിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്നത്.