TRENDING:

'ശബരിമല'യിലെ നടപടി അടിയന്തരാവസ്ഥ പോലെ; സർക്കാരിനെതിരെ NSS

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചങ്ങനാശേരി: ശബരിമലയിലെ സംസ്ഥാന സർക്കാർ നിലപാട് അധാർമികവും ജനാധിപത്യവിരുദ്ധവുമെന്ന് എൻഎസ്എസ്. അടിയന്തരാവസ്ഥയ്ക്ക് തുല്യമായ നടപടിയാണ് സർക്കാരിന്റെയും പോലീസിന്റെയും ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പുറത്തിറക്കിയ പ്രസ്താവനയിൽ ആരോപിച്ചു. പന്തളം കൊട്ടാരത്തെയും തന്ത്രിമാരെയും മുഖ്യമന്ത്രിയും മറ്റു ചില മന്ത്രിമാരും വിലകുറഞ്ഞ ഭാഷയിൽ അവഹേളിച്ചത് വിശ്വാസികളുടെ മനസിനെ മുറിവേൽപിച്ചു. ഇക്കാര്യത്തിൽ എൻഎസ്എസ് വിശ്വാസികൾക്കൊപ്പമാണ്. നിയമപരമായും സമാധാനപരമായും ഈ വിഷയത്തിൽ പ്രതികരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും എൻഎസ്എസ് വ്യക്തമാക്കുന്നു. എൻഎസ്എസ് പതാകദിനമായ ഒക്ടോബർ 31ന് സംസ്ഥാന വ്യാപകമായി കരയോഗമന്ദിരത്തില്‍ അയ്യപ്പന്‍റെ ചിത്രത്തിനു മുമ്പില്‍ നിലവിളക്ക് കൊളുത്തി വിശ്വാസസംരക്ഷണനാമജപവും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
advertisement

എൻഎസ്എസ് പുറത്തിറക്കിയ പത്രകുറിപ്പിന്‍റെ പൂർണരൂപം

ശബരിമലയില്‍ നൂറ്റാണ്ടുകളായി നിലനിന്നുവരുന്ന വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും നിലനിന്നുകാണണമെന്ന് ആഗ്രഹിക്കുന്ന വിശ്വാസികള്‍ക്കെതിരെയുള്ള സംസ്ഥാനസര്‍ക്കാരിന്‍റെ നിലപാട് അധാര്‍മ്മികവും ജനാധിപത്യവിരുദ്ധവുമാണ്. സുപ്രീംകോടതിയുടെ വിധിയുടെ പേരിലാണ് ഈ നടപടി സ്വീകരിച്ചിട്ടുള്ളത് എന്നാണ് സര്‍ക്കാർ നിലപാട്. വിശ്വാസവും ആചാരാനുഷ്ഠാനവും സംരക്ഷിക്കാനുള്ള ഭരണഘടനാപരമായ അവകാശം നിലനില്ക്കുന്ന സാഹചര്യത്തില്‍ കോടതിവിധിയുടെ അടിസ്ഥാനത്തില്‍ റിവ്യൂഹര്‍ജി ഫയല്‍ ചെയ്യുന്നതിനോ, കോടതിയെ സാഹചര്യം ബോദ്ധ്യപ്പെടുത്തുന്നതിനോ സര്‍ക്കാര്‍ തയാറാകുന്നില്ല. മാത്രമല്ല, ദേവസ്വം ബോര്‍ഡിനെ അതിന് അനുവദിക്കുന്നുമില്ല.

അടിയന്തരാവസ്ഥയ്ക്കു തുല്യമായ തരത്തില്‍ വിശ്വാസികള്‍ക്കെതിരെ പൊലീസ് നടപടികളുമായി സര്‍ക്കാര്‍ നീങ്ങുകയാണ്. പന്തളംകൊട്ടാരത്തെയും അവകാശികളെയും തന്ത്രിപ്രമുഖരെയും മുഖ്യമന്ത്രിയും മറ്റു ചില മന്ത്രിമാരും വിലകുറഞ്ഞ ഭാഷയില്‍ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്നു. ഇത് കോടിക്കണക്കിനുള്ള വിശ്വാസികളുടെ മനസിന് മുറിവേല്പിച്ചുകഴിഞ്ഞിരിക്കുകയാണ്. ഇത്തരം നടപടി ഒരു ജനാധിപത്യസര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണ്.

advertisement

നായര്‍ സര്‍വീസ് സൊസൈറ്റി ഈ വിഷയത്തില്‍ വിശ്വാസികള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. നിയമപരമായ രീതിയിലും സമാധാനപരമായ മാര്‍ഗ്ഗത്തിലും ഈ വിഷയത്തില്‍ പ്രതികരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഒക്ടോബര്‍ 31, നായര്‍ സര്‍വീസ് സൊസൈറ്റിയുടെ പതാകാദിനമാണ്. സംസ്ഥാനമൊട്ടാകെ കരയോഗതലത്തില്‍ പതാക ഉയര്‍ത്തിയതിനുശേഷം ബന്ധപ്പെട്ട ക്ഷേത്രങ്ങളില്‍ വഴിപാടും കരയോഗമന്ദിരത്തില്‍ ശ്രീഅയ്യപ്പന്‍റെ ചിത്രത്തിനു മുമ്പില്‍ നിലവിളക്ക് കൊളുത്തി വിശ്വാസസംരക്ഷണനാമജപവും നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ശബരിമല'യിലെ നടപടി അടിയന്തരാവസ്ഥ പോലെ; സർക്കാരിനെതിരെ NSS