ശബരിമല ദർശനത്തിന് ആഗ്രഹിക്കുന്ന യുവതികൾ ഭക്തരാണെന്ന് കരുതുന്നില്ലെന്ന് മന്ത്രി പറഞ്ഞു. ശബരിമലയിൽ ദർശനം നടത്തിയെന്ന് ചരിത്രത്തിൽ അടയാളപ്പെടുത്താൻവേണ്ടിയാണ് ചിലർ വരുന്നത്. ഇത്തരക്കാർ യഥാർഥ ഭക്തരാണെങ്കിൽ അത് തെളിയിക്കണമെന്നും മന്ത്രി വി മുരളീധരൻ പറഞ്ഞു.
വിജയവാഡയിൽനിന്ന് എത്തിയ പത്തോളം യുവതികളെ പമ്പയിൽവെച്ച് പൊലീസ് തിരിച്ചയച്ചിരുന്നു. ആധാർ കാർഡ് പരിശോധിച്ചതിൽ ഇവരിൽ പലർക്കും 50 വയസിൽ താഴെയാണെന്ന് മനസിലായതോടെയാണ് പൊലീസ് ഇവരെ മടക്കിയയച്ചത്. ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളെക്കുറിച്ച് പറഞ്ഞപ്പോൾ, ഇവർ സ്വമേധയാ മടങ്ങിപ്പോകുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞ വർഷം മല കയറാനെത്തിയ യുവതികൾക്ക് പൊലീസ് സംരക്ഷണം നൽകിയത് വിവാദമായിരുന്നു. എന്നാൽ ഇത്തവണ സുപ്രീം കോടതി വിധിയിലെ അവ്യക്തത കാരണം യുവതികളെ മല കയറാൻ അനുവദിക്കേണ്ടതില്ലെന്നാണ് സർക്കാരിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.