നൃത്തവും ഫിറ്റ്‌നസ് വർക്കൗട്ടും ഒരുമിക്കുന്ന സൂംബ ഡാൻസ് 'ജനപ്രിയ നൃത്തങ്ങൾ' എന്ന പാഠഭാഗത്തിലാണ് ഉൾപ്പെടുത്തിയത്. പുതിയ അധ്യയന വർഷം മുതൽ കുട്ടികളെ സൂംബ ഡാൻസ് പ്രാക്ടീസ് ചെയ്യിക്കാനായി സംസ്ഥാനത്തെ മുഴുവൻ അധ്യാപകർക്കും പരിശീലനം ആരംഭിച്ചു.
പുതിയ അധ്യയന വർഷം മുതൽ സ്കൂളുകളിൽ പദ്ധതി നടപ്പാക്കുന്നതിന് എസ്ക്ഇആർടിക്ക് നിർദേശം നൽകി. സംസ്ഥാനത്തെ യുപി മുതൽ എച്ച്എസ് വരെയുള്ള മുഴുവൻ അധ്യാപകർക്കും സൂംബ ഡാൻസ് പരിശീലനം നൽകും. 1,60,000 അധ്യാപകർ സൂംബ പരിശീലകരാകുമെന്നും റിപ്പോർട്ട്.
advertisement
നിലവിൽ നടക്കുന്ന അധ്യാപക പരിശീലനത്തിന്റെ ഭാഗമായാണ് ഇതും ഉൾപ്പെടുത്തുന്നത്. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി മുഴുവൻ കുട്ടികളെയും സ്കൂളുകളിൽ സൂംബ ഡാൻസ് ചെയ്യിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയിരുന്നു.
സൂംബാ ഡാൻസിന്റെ ഉത്ഭവവും മറ്റ് വിവരങ്ങളും ഉൾപ്പെടുത്തിക്കൊണ്ടാണ് പാഠമെന്നും ദേശാഭിമാനി റിപ്പോർട്ട് ചെയ്തു. ഡ്രംബീറ്റുകൾക്കൊപ്പം സൂംബ ഡാൻസ് ചെയ്യാനും പരിശീലനം നൽകുന്നു.
ലഹരി വിരുദ്ധ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനായി മുഖ്യമന്ത്രി ഉന്നത യോഗത്തിൽ നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് നടപ്പിലാക്കിയത്. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ആ യോഗത്തിൽ മുഖ്യമന്ത്രിയുടെ നിർദേശം അംഗീകരിച്ചു. തുടർന്നാണ് സംസ്ഥാന ഉദ്‌ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി നിർവഹിച്ചത്.
ഇതിനായി മുഴുവൻ ആർപിമാർക്കും പരിശീലനം നൽകി കഴിഞ്ഞതായി എസ്‌സിഇആർടി ഡയറക്ടർ ഡോ. ആർ.കെ ജയപ്രകാശ് പറഞ്ഞു. സ്കൂളുകൾ തുറന്നാലുടൻ വിദ്യാർത്ഥികൾക്ക് സൂംബ ഡാൻസ് പഠിപ്പിക്കും. കുറഞ്ഞ കുട്ടികളുള്ള സ്കൂളുകളിൽ അസംബ്ലിയുടെ ഭാഗമായും, കൂടുതൽ കുട്ടികളുള്ള സ്കൂളുകളിൽ എങ്ങനെ ആസൂത്രണം ചെയ്യണമെന്ന് ഉടൻ തീരുമാനിക്കും.