ലോകത്ത് കോവിഡ് മഹാമാരി (Covid Pandemic) ആരംഭിച്ചതിനു ശേഷം എണ്ണമറ്റ ആളുകളാണ് രോഗബാധിതരാവുകയും മരണപ്പെടുകയും ചെയ്തത്. വൈറസ് ബാധിച്ചവരുടെ പൊതുവായ രോഗലക്ഷണങ്ങള്‍ (Symptoms) ഇതിനകം ഡോക്ടർമാർ പട്ടികപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, പുതിയ വകഭേദങ്ങളുടെ വരവോടെ രോഗലക്ഷണങ്ങള്‍ മാറിക്കൊണ്ടിരിക്കുകയും ജനങ്ങളുടെ ദുരിതങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്നു.
ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, രുചിയും മണവും നഷ്ടപ്പെടല്‍, പനി, ക്ഷീണം എന്നിവ വൈറസില്‍ നിന്ന് മുക്തി നേടുന്ന ആളുകളെ അലട്ടുന്ന ചില രോഗലക്ഷണങ്ങളാണ്. ഡെല്‍റ്റ, ആല്‍ഫ, ഒമിക്രോണ്‍ പോലുള്ള വകഭേദങ്ങൾക്ക് പ്രത്യേകമായി ചില ലക്ഷണങ്ങൾ ഉണ്ടായിരുന്നെങ്കിലും രോഗബാധിതരിൽ പൊതുവായ ലക്ഷണങ്ങളും കാണപ്പെട്ടിട്ടുണ്ട്.
അതിനിടെ ഒരു പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതോടെ അത് ബാധിച്ച രോഗികളിൽ പ്രത്യേക ലക്ഷണങ്ങളും കണ്ടു തുടങ്ങി. കഴിഞ്ഞ വര്‍ഷം ഡെല്‍റ്റ വകഭേദം വ്യാപിച്ചപ്പോൾ നിരവധി രോഗികള്‍ക്ക് ഓക്‌സിജന്റെ അളവ് കുറയുകയും ഓക്‌സിജന്‍ സപ്പോര്‍ട്ടിനായി അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരികയും ചെയ്തു. മാത്രമല്ല, ഡെല്‍റ്റ തരംഗത്തിനിടയില്‍ രോഗബാധിതരില്‍ പെട്ടെന്ന് രുചിയും മണവും നഷ്ടപ്പെടുന്ന അവസ്ഥയും കണ്ടെത്തി. എല്ലാ വകഭേദങ്ങളിലും വെച്ച് ഡെല്‍റ്റ ഏറ്റവും അപകടകാരിയായ ഒന്നായി കണക്കാക്കപ്പെട്ടു. രോഗിയുടെ ജീവന് വലിയ ഭീഷണിയാണ് ഡെൽറ്റ സൃഷ്ടിച്ചത്.
2020ല്‍ യുകെയില്‍ കണ്ടെത്തിയ ആല്‍ഫ വേരിയന്റ് ആളുകള്‍ക്ക് പേശിവേദന, തലവേദന, വിശപ്പില്ലായ്മ, വിറയല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാക്കി. ഇതുകൂടാതെ രോഗികളില്‍ തൊണ്ടവേദനയും വയറിളക്കവും കണ്ടു തുടങ്ങി. സമീപകാലത്ത് കണ്ടെത്തിയ ഒമിക്രോണ്‍ വകഭേദത്തിന്റെ ലക്ഷണങ്ങൾ താരതമ്യേന ലഘുവായിരുന്നു. തൊണ്ടവേദന, മൂക്കൊലിപ്പ്, ശരീരവേദന, പനി, തലവേദന തുടങ്ങിയ ലക്ഷണങ്ങളാണ് ഒമിക്രോൺ ബാധിതരിൽ പൊതുവെ കണ്ടത്.
അതേസമയം, ഒരു തവണ ഒമിക്രോണ്‍ ബാധിച്ചാല്‍ എല്ലാ കോവിഡ് വകഭേദങ്ങളെയും ശരീരം പ്രതിരോധിക്കുമെന്ന് ICMR നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു. ഒമിക്രോണ്‍ ബാധിച്ച വ്യക്തികള്‍ക്ക് കാര്യമായ രോഗപ്രതിരോധ പ്രതികരണം ഉണ്ടെന്ന് പഠനത്തില്‍ തെളിഞ്ഞു. ഇത് ഏറ്റവും അപകടകാരിയായ ഡെല്‍റ്റ വകഭേദം ഉള്‍പ്പെടെയുള്ളവയെ നിര്‍വീര്യമാക്കും. ഒമിക്രോൺ ബാധയെ തുടര്‍ന്നുള്ള രോഗപ്രതിരോധ പ്രതികരണം ഡെല്‍റ്റ വേരിയന്റിനെ ഫലപ്രദമായി നിര്‍വീര്യമാക്കുമെന്നും ഡെല്‍റ്റ വേരിയന്റ് മൂലം വീണ്ടും അണുബാധ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്നും പഠനം പറയുന്നു.