പുത്തുമല ഉള്‍പ്പെടുന്ന മേപ്പാടി പഞ്ചായത്ത് എട്ടാം വാര്‍ഡിലെ ജനപ്രതിനിധിയാണ് ചന്ദ്രന്‍. ഹാരിസണ്‍ മലയാളം ലിമിറ്റഡ് പുത്തുമല ഡിവിഷനിലെ ലാബ് അറ്റന്‍ഡറുമാണ്. ഓഗസ്റ്റ് ഒന്‍പതാം തിയതി പുത്തുമലയിലെ രക്ഷാ പ്രവര്‍ത്തനത്തിനിടയ്ക്ക് കണ്ടപ്പോള്‍ വയനാട്ടിലെ ഏറ്റവും സുന്ദരമായൊരു പ്രദേശം നിമിഷനേരങ്ങള്‍ കൊണ്ട് മരുഭൂമി പോലെയായതെങ്ങനെയെന്ന് ചന്ദ്രന്‍ പറഞ്ഞു. ഒപ്പം നൂറിലധികം പേരെ മരണത്തിന്‍റെ വക്കത്തുനിന്ന് പിടിച്ചുകയറ്റിയതിനെക്കുറിച്ചും.
പുത്തുമലയെ മലവെള്ളപ്പാച്ചില്‍ തുടച്ചെടുത്ത എട്ടാം തിയ്യതി പുലര്‍ച്ചെ ഒരു മണിയോടെ വാര്‍ഡ് മെമ്പര്‍ ചന്ദ്രനെത്തേടി ഒരു ഫോണ്‍കോള്‍ വന്നു. പുത്തുമലയ്ക്കടുത്ത് പ്രവര്‍ത്തനം നിര്‍ത്തിയ ക്വാറിയോട് ചേര്‍ന്നുള്ള രാധാമണിയുടെയും രവീന്ദ്രന്‍റെയും വീടുകളിലേക്ക് പാറകൾ ഇടിഞ്ഞുവീണിട്ടുണ്ട്. മഴ കോരിച്ചൊരിയുന്നുണ്ട്. അതിനിടയിലൂടെ തകര്‍ന്ന വീടുകളിലുണ്ടായിരുന്നവരെ ബന്ധുവീടുകളിലേക്ക് മാറ്റി. റോഡാകെ കല്ലും മണ്ണും വന്ന് മൂടിയിരിക്കുന്നു. മലമുകളില്‍ മണ്ണിടിയാനുള്ള സൂചനകള്‍.
നേരം പുലര്‍ന്നിട്ടും മഴയ്ക്കൊരു കുറവുമില്ല. പുത്തുമലയിലെ തോട്ടില്‍ ജല നിരപ്പുയരുന്നു. അപ്പോഴും ഔദ്യോഗികമായ അറിയിപ്പുകളൊന്നുമില്ല. പുത്തുമലക്കാര്‍ക്ക് ഓര്‍ക്കാന്‍ ഉരുള്‍പൊട്ടലിന്‍റെ ചരിത്രവുമില്ല. പക്ഷേ അറിയിപ്പുകള്‍ക്കോ ഉദ്യോഗസ്ഥരുടെ ഇടപെടലിനോ കാത്തുനില്‍ക്കാനുള്ള നേരമല്ല. ചന്ദ്രന്‍റെ നേതൃത്വത്തില്‍ നാട്ടുകാര്‍ മുന്നിട്ടിറങ്ങി. സുരക്ഷിതമായ ഇടങ്ങളിലേക്ക് ആളുകളെ മാറ്റാനായി പിന്നീടുള്ള ശ്രമം. പരമാവധി ആളുകളെ പുത്തുമല ഗവ. സ്‌കൂളിലേക്കും മുണ്ടക്കൈ ഫോറസ്‌റ്റ് ഓഫീസിലേക്കും മാറ്റി. അറുപത് വീടുകളിലായി ഇരുനൂറോളം പേരുണ്ട് പുത്തുമലയിലും പരിസരത്തും. എല്ലാവർക്കുമുള്ള ഭക്ഷണവും മറ്റു സൗകര്യങ്ങളുമൊക്കെ യുദ്ധകാലാടിസ്ഥാനത്തില്‍ ഒരുങ്ങി.
വൈകുന്നേരം മൂന്ന് മണിയായിക്കാണും. തോട്ടിലെ വെള്ളം വീണ്ടും ഉയര്‍ന്നു. പുത്തുമല പോസ്‌റ്റ് ഓഫീസിന് സമീപത്തെ പാലം ഒഴുകിപോയി. ഉരുള്‍പൊട്ടുമെന്ന് ഏതാണ്ട് ഉറപ്പായ നിമിഷങ്ങള്‍. പിന്നെ പുത്തുമല അധികസമയം അങ്ങനെ നിന്നില്ല. മൂന്ന് മിനുട്ട് കൊണ്ട് ഒരു നാട് മുഴുവന്‍ മലവെള്ളപ്പാച്ചിലെടുത്തു. സ്കൂളില്‍ നിന്ന് ഉച്ച ഭക്ഷണം കഴിച്ചിറങ്ങിയവര്‍, വീട്ടില്‍ നിന്ന് വിലപ്പെട്ട സാധനങ്ങളും രേഖകളും മാറ്റാന്‍ പോയവര്‍ അങ്ങനെ ആരെല്ലാമോ ഉരുള്‍പൊട്ടലില്‍ പെട്ടു. ചുറ്റും നടക്കുന്നത് എന്താണെന്ന് പോലും അറിയാന്‍ കഴിയാത്ത അവസ്ഥ. കൂരിരുട്ട്. ചവിട്ടി നില്‍ക്കുന്ന മണ്ണ് പോലും സുരക്ഷിതമല്ലെന്ന് തോന്നിയപ്പോള്‍ കോരിച്ചൊരിയുന്ന മഴയത്ത് ഇരുട്ടിലൂടെ അഞ്ച് കിലോമീറ്റര്‍ നടന്ന് കള്ളാടിയിലെ ഫോറസ്റ്റ് സ്റ്റേഷനിലെത്തി. രാത്രി മുഴുവന്‍ അവിടെ.
രാവിലെ മുതല്‍ തന്നെ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ തുടങ്ങിയതുകൊണ്ട് ദുരന്തത്തിന്‍റെ വ്യാപ്തി കുറഞ്ഞു. റവന്യൂ അധികൃതര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും പോലും എത്താന്‍ കഴിയാതിരുന്ന സമയത്ത് ആളുകളെ മാറ്റാന്‍ ചന്ദ്രനടക്കമുള്ളവര്‍ കാണിച്ച സമയോചിതമായ ഇടപെടല്‍ നൂറിലധികം ആളുകളുടെ ജീവന്‍ കാത്തു. കണ്‍മുന്നില്‍ മണ്ണിനടയില്‍ പെട്ടവരെക്കുറിച്ചോര്‍ക്കുമ്പോള്‍ ചന്ദ്രന്‍റെ ഉള്ളില്‍ ഇപ്പോഴും ഒരു മിന്നല്‍പ്പിണര്‍ പായും. അതുവരെ ഒപ്പമുണ്ടായിരുന്നവര്‍. അവരെ കൂടി ചേര്‍ത്ത് നിര്‍ത്താനായില്ലല്ലോ എന്ന വേദന ഇപ്പോഴുമുണ്ട്. പക്ഷേ ദുഃഖിച്ചു നില്‍ക്കാന്‍ നേരമില്ല, എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് പഴയ ജീവിതം തിരികെ കൊടുക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ തിരക്കിലാണ് പുത്തുമലയുടെ സ്വന്തം വാര്‍ഡ് മെമ്പര്‍.