2018 ലാണ് ദിനിൽ കരസേനയിലെ ജോലി വിട്ട് കൂടമത്സ്യ കൃഷിയിലേക്കിറങ്ങുന്നത്. സിഎംഎഫ്ആർഐയുടെ പദ്ധതിയിൽ അംഗമായിട്ടായിരുന്നു ദിനിലിന്റെ കൃഷി. ആഭ്യന്തര മത്സ്യോൽപാദനം കൂട്ടുകയെന്ന ലക്ഷ്യത്തോടെ കേരളത്തിൽ 500 കൂടുമത്സ്യകൃഷി യൂണിറ്റുകൾക്ക് സിഎംഎഫ്ആർഐ തുടക്കമിട്ടപ്പോൾ ആദ്യ മത്സ്യക്കൂട് ലഭിച്ചത് ദിനിൽ പ്രസാദിനായിരുന്നു. നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡിന്റെ (എൻഎഫ്ഡിബി) സാമ്പത്തിക സഹായത്തോടെ സബ്സിഡി നൽകിയാണ് പദ്ധതി തുടങ്ങിയത്.
കോവിഡ് നിയന്ത്രണങ്ങളൊന്നും മത്സ്യകൃഷിയെ ബാധിക്കാതെ നോക്കാൻ ദിനിലിനായി. സാമൂഹിക മാധ്യമങ്ങളുപയോഗിച്ചാണ് വിളവെടുത്ത മത്സ്യങ്ങൾ വിറ്റഴിച്ചത്. സേനയിലെ ജോലി വിട്ട് മത്സ്യകൃഷിയിലേക്ക് തിരിഞ്ഞത് ആദ്യഘട്ടത്തിൽ പലർക്കും ഉൾക്കൊള്ളാനായില്ലെന്ന് ദിനിൽ പറയുന്നു. എന്നാൽ സംരംഭകനായി മികവ് തെളിയിച്ചതോടെ കൂടുമത്സ്യകൃഷിയിൽ ആകൃഷ്ടരായി പലരും സമീപിക്കുന്നുണ്ട്.
സർക്കാറുകളിൽ നിന്ന മതിയായ സഹകരണം ലഭിക്കുകയാണെങ്കിൽ മത്സ്യകൃഷിരംഗത്ത് അടുത്ത 10 വർഷംകൊണ്ട് തന്നെ കേരളത്തെ ഒരു 'ഗൾഫ്' ആക്കി മാറ്റാമെന്നാണ് ദിനിൽ പറയുന്നത്. നദികളും കായലുകളുമുൾപ്പെടെ ജലാശയ സമ്പുഷ്ടമായ സംസ്ഥാനത്ത് കൂടുമത്സ്യകൃഷിക്ക് അത്രത്തോളം സാധ്യതകളുണ്ട്. തന്റെ വിജയത്തിന് ഓരോ ഘട്ടത്തിലും സിഎംഎഫ്ആർഐയുടെ സഹായം വലിയ തോതിൽ പ്രയോജനകരമായെന്നും ദിനിൽ പ്രസാദ് പറഞ്ഞു.
സിഎംഎഫ്ആർഐ തദ്ദേശീയമായി വികസിപ്പിച്ച കൂട്മത്സ്യകൃഷി സാങ്കേതികവിദ്യ ജനങ്ങൾക്ക് പ്രയോജനകരമാകുന്ന വിധത്തിൽ ജനകീയമാകുന്നതിൽ സന്തോഷമുണ്ടെന്ന് ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ പറഞ്ഞു. ആഭ്യന്തര മത്സ്യോൽപാദനം കൂട്ടാൻ കൂട്മത്സ്യകൃഷി സഹായിച്ചിട്ടുണ്ട്. യുവജനങ്ങളുൾപ്പെടെ ധാരാളം പേർ ഈ മേഖലയിലേക്ക് കടന്നുവരുന്നത് പ്രതീക്ഷയോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.