ജർമ്മനി തങ്ങൾക്ക് മികച്ച സാമ്പത്തിക സ്ഥിരതയും സാമൂഹിക സുരക്ഷയും നൽകിയെങ്കിലും ജീവിതം ഒരു 'ഓട്ടോപൈലറ്റ്' പോലെയായെന്ന് തോന്നിയതെന്ന് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ ഇവർ പറയുന്നത്. ഓരോ ദിവസവും ഒരേപോലെ ആവർത്തിക്കപ്പെടുന്ന വിരസതയിൽ നിന്ന് മോചിതരാകാനും വ്യക്തിപരമായ വളർച്ചയ്ക്കും വേണ്ടിയാണ് തങ്ങൾ ഈ മാറ്റം ആഗ്രഹിക്കുന്നത്. ജീവിതം വളരെ എളുപ്പമായതുകൊണ്ടാണ് ജർമ്മനി വിട്ടതെന്നും വെല്ലുവിളികളില്ലാത്ത സുഖസൗകര്യങ്ങൾക്കിപ്പുറം പുതിയ എന്തെങ്കിലും സൃഷ്ടിക്കാനുള്ള അവസരമാണ് തങ്ങൾ തേടുന്നതെന്നും അവർ വിശദീകരിച്ചു.
ഇന്ത്യയിലെ തിരക്കേറിയ തെരുവുകളും ഊർജ്ജസ്വലമായ സംസ്കാരവും പാരമ്പര്യങ്ങളും തങ്ങൾക്ക് പുതിയ കാഴ്ചപ്പാടുകൾ നൽകുമെന്നാണ് ഇവർ ഉറച്ചു വിശ്വസിക്കുന്നത്. പരാജയപ്പെടുമോ എന്ന ഭയത്തേക്കാൾ, പുതിയ കാര്യങ്ങൾ പരീക്ഷിക്കാതെ പോയല്ലോ എന്ന ഖേദത്തെയാണ് തങ്ങൾ കൂടുതൽ ഭയപ്പെടുന്നതെന്നും ഇവർ കൂട്ടിച്ചേർത്തു. ദമ്പതികളുടെ ഈ തീരുമാനത്തിന് സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയും ഒപ്പം രസകരമായ കമന്റുകളും ലഭിക്കുന്നുണ്ട്. ഈ തീരുമാനം എടുക്കാൻ വലിയ ധൈര്യം വേണമെന്നും പുതിയ സാഹസികതയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്നും ഒരാൾ കുറിച്ചപ്പോൾ, കുട്ടികൾ വളർന്ന് തുടങ്ങുന്നത് വരെ മാത്രമേ ഈ സാഹസികത സുഖകരമായി തോന്നൂ എന്നായിരുന്നു മറ്റൊരു ഉപയോക്താവിന്റെ തമാശ കലർന്ന പ്രതികരണം. കാശിയോ ബനാറസോ സന്ദർശിച്ചുകൊണ്ട് യാത്ര തുടങ്ങാനും ചിലർ നിർദ്ദേശിക്കുന്നുണ്ട്.
advertisement
വർഷങ്ങൾക്ക് മുമ്പ് അമേരിക്കയിലെ ജീവിതം ഉപേക്ഷിച്ച് ബാംഗ്ലൂരിലേക്ക് മടങ്ങിയെത്തിയവരും തങ്ങളുടെ അനുഭവങ്ങൾ ഇതിനോടൊപ്പം പങ്കുവെച്ചു. തിരക്കും ബഹളവും ഉത്സവങ്ങളും നിറഞ്ഞ ഇന്ത്യയിലെ ജീവിതം ഇപ്പോഴും തങ്ങൾ ആസ്വദിക്കുന്നുണ്ടെന്നും മടങ്ങി വന്നതിൽ ഒട്ടും ഖേദമില്ലെന്നുമാണ് ഇവരുടെ പക്ഷം. പുതിയ മാറ്റങ്ങളിലൂടെ ജീവിതത്തെ കൂടുതൽ അർത്ഥവത്താക്കാനുള്ള ഈ ദമ്പതികളുടെ യാത്രയെ ഉറ്റുനോക്കുകയാണ് സോഷ്യൽ മീഡിയ ലോകം.
