ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ കൃത്രിമ ബുദ്ധി തനിക്ക് പകരക്കാരനായി മാറിയേക്കുമെന്നാണ് പള്‍മണോളജിസ്റ്റായ ഡോ. മുഹമ്മദ് ഫൗസി കത്രാന്‍ജി തമാശയായി പറയുന്നത്. ജോലി നഷ്ടപ്പെട്ടാല്‍ മക്‌ഡൊണാള്‍ഡില്‍ ജോലിക്കായി അപേക്ഷിക്കേണ്ടി വരുമെന്നും അദ്ദേഹം പരിഹാസ രൂപേണ പറഞ്ഞു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.
തീവ്രപരിചരണ വിഭാഗത്തിലും സ്ലീപ് മെഡിസിനിലുമായി 18 വര്‍ഷത്തെ പരിചയസമ്പത്തുള്ള പ്രശസ്തനായ പള്‍മണോളജിസ്റ്റാണ് ഡോ. മുഹമ്മദ് ഫൗസി. തന്റെ പരിചയസമ്പത്തില്‍ നിന്നുള്ള മെഡിക്കല്‍ നിഗമനങ്ങളുമായി പൊരുത്തപ്പെടാന്‍ സാങ്കേതികവിദ്യക്ക് സാധിക്കുമോ എന്നറിയാനായി നടത്തിയ പരീക്ഷണമാണ് അദ്ദേഹത്തെ ജോലി സംബന്ധിച്ച ആശങ്കയിലേക്ക് എത്തിച്ചത്.
advertisement
രോഗിയുടെ എക്‌സ്-റേ വിശകലനം ചെയ്യാന്‍ ഒരു എഐ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തികൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരീക്ഷണം. അദ്ദേഹത്തിന്റെ നിരീക്ഷണവും എഐയുടെ കണ്ടെത്തലും സമാനമാണ് ഈ പരീക്ഷണത്തിൽ നിന്നും മനസ്സിലാക്കി. ഇതാണ് തന്റെ ജോലിയുടെ ഭാവി സംബന്ധിച്ച ആശങ്കകളിലേക്ക് അദ്ദേഹത്തെ നയിച്ചത്.
"അപ്പോള്‍ എനിക്ക് എന്റെ ജോലി നഷ്ടപ്പെടാന്‍ പോകുന്നു. ഇത് ഭായനകമാണ്", അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ പോസ്റ്റില്‍ പറഞ്ഞു. ഒരു രോഗിയുടെ എക്‌സ് -റേ നോക്കി ന്യൂമോണിയ ഉണ്ടെന്നറിയാന്‍ തനിക്ക് കഴിയുമെന്നും 20 വര്‍ഷത്തിലധികം എടുത്താണ് ഈ കഴിവ് താന്‍ ആര്‍ജിച്ചതെന്നും ഒരാളുടെ ശ്വാസകോശത്തിന്റെ എക്‌സ്-റേയിലേക്ക് വിരല്‍ ചൂണ്ടി അദ്ദേഹം പറഞ്ഞു.
പിന്നീട് അദ്ദേഹം എഐ ടൂള്‍ ഉപയോഗിച്ച് ചെയ്ത രണ്ട് വ്യത്യസ്ത സ്‌കാന്‍ കാണിച്ചു. അതിലും അദ്ദേഹം രോഗിക്ക് ന്യുമോണിയ നിര്‍ണയിക്കാന്‍ ചൂണ്ടിക്കാണിച്ച ഭാഗങ്ങള്‍ സമാനവും കൃത്യവുമായിരുന്നു. എക്‌സ്- റേ അടക്കമുള്ളവ നോക്കി രോഗ നിര്‍ണയം നടത്താന്‍ ഇനി പ്രൊഫഷണല്‍ ഡോക്ടര്‍മാരുടെ ആവശ്യമില്ലെന്നും എഐ സെക്കന്‍ഡിനുള്ളില്‍ ഈ ജോലി ചെയ്യുമെന്നും അദ്ദേഹം പോസ്റ്റില്‍ വിശദീകരിക്കുന്നുണ്ട്.
അതുകൊണ്ട്, താന്‍ മക്‌ഡൊണാള്‍ഡിൽ അപേക്ഷിക്കാന്‍ പോകുകയാണെന്നും അവിടെ ഒഴിവുകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അഭപ്രായപ്പെട്ടു. അതേസമയം, സ്‌കാനിങ്ങില്‍ താന്‍ ശ്രദ്ധിക്കാതിരുന്ന ഒരു അസാധാരണത്വം എഐ കണ്ടെത്തിയതായി അദ്ദേഹം പറയുന്നുണ്ട്. ഇതിന് ഡോക്ടര്‍ സാങ്കേതികവിദ്യയെ പ്രശംസിച്ചു. അവസ്ഥയ്ക്ക് മരുന്ന് നിര്‍ദ്ദേശിച്ചതിനുശേഷം രോഗി സുഖം പ്രാപിക്കാന്‍ തുടങ്ങിയെന്നും ഡോക്ടര്‍ വ്യക്തമാക്കി.
"നിങ്ങളുടെ കഴിവുകള്‍ വികസിക്കേണ്ടതുണ്ടെന്ന് മനസ്സിലാക്കുന്നത് അത്ര എളുപ്പല്ല. എഐ വരുന്നു എന്നത് ഞാന്‍ അംഗീകരിക്കുകയാണ്. രോഗ നിര്‍ണയത്തിന് എഐ സഹായിച്ചു", അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ ക്ലിപ്പിന്റെ അടിക്കുറിപ്പില്‍ എഴുതി.
മേയ് 20-ന് അദ്ദേഹം എക്‌സ് -റേ വിശകലനം ചെയ്തുകൊണ്ടുള്ള വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ആയിരത്തിലധികം പേര്‍ ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു. എഐയോടുള്ള പള്‍മണോളജിസ്റ്റിന്റെ പ്രതികരണത്തില്‍ ആശ്ചര്യപ്പെട്ട മറ്റ് മെഡിക്കല്‍ പ്രൊഫഷണലുകളും എഐ പ്രേമികളും അവരുടെ പ്രതികരണങ്ങളും പോസ്റ്റിന് താഴെ പങ്കുവെച്ചു.
കൂടുതല്‍ ആളുകളെ സഹായിക്കാനും ഓരോ രോഗിക്കും കൂടുതല്‍ സമയം ചെലവഴിക്കാനും എഐ പ്രാപ്തമാക്കുമെന്ന് ഒരാള്‍ കമന്റ് ചെയ്തു. "ഇത് നിങ്ങളെപ്പോലുള്ള മികച്ച ഡോക്ടര്‍മാര്‍ക്ക് ഒരു നേട്ടവും അവസരവുമാണ്, ഭീഷണിയല്ല", അദ്ദേഹം കുറിച്ചു.
എഐക്ക് അസാധാരണ സംഭവങ്ങൾ കണ്ടെത്താന്‍ കഴിയുമെങ്കിലും അവയുടെ പ്രാധാന്യം വ്യാഖ്യാനിക്കാന്‍ ഒരു വിദഗ്ധ ഡോക്ടര്‍ തന്നെ വേണമെന്ന് മറ്റൊരു ഉപയോക്താവ് ചൂണ്ടിക്കാട്ടി. ഈ വീഡിയോ ലജ്ജാകരമാണെന്നായിരുന്നു മറ്റൊരു പ്രതികരണം. എഐയുടെ സഹായം ലഭിച്ചാലും ഒരു വിദഗ്ധനായ റോഡിയോളജിസ്റ്റ് അത് തള്ളികളയുമെന്ന് അയാള്‍ എഴുതി. ആരോഗ്യരംഗത്ത് എഐ അനുബന്ധ സഹായി എന്നതിനുമപ്പുറം പരിവര്‍ത്തനാത്മകമായ ഒരു ശക്തിയായി മാറികൊണ്ടിരിക്കുകയാണെന്ന് മറ്റൊരാള്‍ കുറിച്ചു.