ആറ് മിനിറ്റ് മാത്രം ടോയ്‌ലറ്റ് ഉപയോഗിച്ചതിന് വൃദ്ധയില്‍ നിന്നും ഒരു ഹോട്ടല്‍ ഇടാക്കിയത് 805 രൂപയാണ്. രാജസ്ഥാനിലെ ഖട്ടു ശ്യാം ക്ഷേത്രത്തിന് സമീപമുള്ള ഹോട്ടലിലാണ് ഈ അന്യായ പ്രവൃത്തി നടന്നത്.
അപ്രതീക്ഷിതമായുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് വൃത്തിയുള്ള ശുചിമുറി തേടിയെത്തിയ സ്ത്രീയെ ഹോട്ടല്‍ ജീവനക്കാര്‍ ചൂഷണം ചെയ്യുകയായിരുന്നു. വെറും ആറ് മിനിറ്റ് മാത്രം ശുചിമുറി ഉപയോഗിച്ചത് 805 രൂപയാണ് അവരില്‍ നിന്നും ഈടാക്കിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കുടുംബാംഗം ലിങ്ക്ഡ് ഇന്നിലെ പോസ്റ്റിലൂടെയാണ് ഈ ദുരിതാനുഭവം പങ്കുവെച്ചത്. പോസ്റ്റ് നിമിഷനേരം കൊണ്ട് വൈറലായി.
advertisement
ദര്‍ശനത്തിനായി ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെയാണ് വയോധികയ്ക്ക് അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കഠിനമായ വയറുവേദനയും മനംപുരട്ടലും അനുഭവപ്പെട്ടതോടെ നിൽക്കാൻ തന്നെ ബുദ്ധിമുട്ട് വന്നതോടെയാണ് ഒപ്പമുണ്ടായിരുന്നവര്‍ ശുചിമുറി അന്വേഷിച്ചത്. അടുത്തൊന്നും ടോയ്‌ലറ്റ് കണ്ടെത്താനായില്ല. പൊതു ശുചിമുറികളുണ്ടായിരുന്നെങ്കിലും അവ ഉപയോഗിക്കാന്‍ അനുയോജ്യമല്ലാത്തതിനാല്‍ മറ്റ് മാര്‍ഗമില്ലാതെ അടുത്ത ഹോട്ടലിലേക്ക് പോകുകയായിരുന്നുവെന്നും പോസ്റ്റില്‍ പറയുന്നു.
എന്നാല്‍, ശരീരിക ബുദ്ധിമുട്ടുകളുമായെത്തിയ വയോധികയോട് അനുകമ്പ കാണിക്കേണ്ടതിനു പകരം കുറച്ച് മിനിറ്റുകള്‍ മാത്രം ശുചിമുറി ഉപയോഗിക്കുന്നതിന് ഹോട്ടല്‍ റിസപ്ഷനിസ്റ്റ് അവരോട് 800 രൂപയിലധികം ആവശ്യപ്പെട്ടുവെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു. എന്നാല്‍, അടിയന്തര സാഹചര്യമായതിനാലും മറ്റ് മാര്‍ഗമില്ലാത്തതിനാലും ഈ നിരക്ക് കൊടുക്കാന്‍ കുടുംബം സമ്മതിച്ചു.
ക്ഷേത്ര ദര്‍ശനത്തിനായി കാത്ത് നില്‍ക്കുമ്പോഴാണ് അമ്മയ്ക്ക് ബുദ്ധിമുട്ടുണ്ടായതെന്നും വാഷ് റൂം അന്വേഷിച്ച് അച്ഛന്‍ ചുറ്റും നടന്നെങ്കിലും ഉപയോഗിക്കാന്‍ പറ്റുന്ന വൃത്തിയുള്ള ഒന്നും കണ്ടെത്താനായില്ലെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. ക്ഷേത്ര പരിസരത്ത് ഒരു കിലോമീറ്ററോളം വാഷ് റൂം ഇല്ലെന്നും അവര്‍ പോസ്റ്റില്‍ വ്യക്തമാക്കുന്നു.
അടുത്തുള്ള ഹോട്ടലിലേക്ക് പോയി ആ റിസപ്ഷനിസ്റ്റിനോട് യാചിച്ചുവെന്നും അവര്‍ പറയുന്നുണ്ട്. ഒരു റൂമിന്റെ ആവശ്യമില്ല. താല്‍ക്കാലികമായി ഒന്നു ടോയ്‌ലറ്റ് ഉപയോഗിച്ചാല്‍ മതിയെന്നും 5-10 മിനിറ്റിന്റെ ആവശ്യമേ ഉള്ളൂവെന്നും പറഞ്ഞെങ്കിലും റിസപ്ഷനിസ്റ്റ് ചെവികൊള്ളാന്‍ തയ്യാറായില്ലെന്നും അവര്‍ വിശദീകരിക്കുന്നു. മാത്രമല്ല യാതൊരു മടിയും സഹാനുഭൂതിയും കാണിക്കാതെ 800 രൂപയിലധികം ഈടാക്കുകയും ചെയ്തതായി പറയുന്നു.
വേദന അനുഭവിക്കുന്ന ഒരു സ്ത്രീയോട് കാണിക്കുന്ന അടിസ്ഥാന മനുഷ്യത്വത്തിന് പോലും വില ഈടാക്കുന്ന പ്രവൃത്തിയെ ഇപ്പോഴും മനസ്സിലാക്കാനാകുന്നില്ലെന്നും ലിങ്ക്ഡ് ഇന്‍ പോസ്റ്റില്‍ അവര്‍ കുറിച്ചു. റിസപ്ഷനിസ്റ്റിന്റെ ഈ പ്രവൃത്തിയെ ചൂണ്ടിക്കാട്ടിയ പോസ്റ്റില്‍ മറ്റൊരു കാര്യം കൂടി പറയുന്നുണ്ട്. ബില്ല് ആവശ്യപ്പെട്ട കുടുംബത്തോട് ബില്ല് വേണ്ടെങ്കില്‍ 100 രൂപ കുറച്ച് നല്‍കാമെന്നും ആ റിസപ്ഷനിസ്റ്റ് പറഞ്ഞതായാണ് ആരോപണം.
ഹോട്ടല്‍ ജീവനക്കാരില്‍ നിന്നുണ്ടായ ഈ പെരുമാറ്റം ആ കുടുംബത്തെ ഞെട്ടിച്ചു. ഇന്ത്യയിലുടനീളമുള്ള ധാരാളം വിനോദസഞ്ചാരികള്‍ എത്തുന്ന തീര്‍ത്ഥാടന കേന്ദ്രമാണ് ഖട്ടു ശ്യം ക്ഷേത്രം. ഇത്തരമൊരു സ്ഥലത്ത് അടിയന്തര സാഹചര്യത്തില്‍ അന്യായ നിരക്ക് ഈടാക്കിയ ഹോട്ടല്‍ റിസപ്ഷനിസ്റ്റിന് മാന്യതയും മാനുഷിക മര്യാദയും ഇല്ലായിരുന്നുവെന്നും പോസ്റ്റില്‍ ആക്ഷേപിക്കുന്നുണ്ട്.