പക്ഷേ ഗുരുവായൂരപ്പന്റെ പ്രതിരൂപം എന്നതാണ് പത്മനാഭനെ 'ആനകളിലെ ദൈവം 'ആക്കിയത്. ആനകളിലെ ദൈവത്തിന് ഉത്സവങ്ങൾക്ക് എന്നും വലിയ ഡിമാൻഡ് ആയിരുന്നു. ഉത്സവത്തിന് ഏത് വമ്പൻ ഉണ്ടെങ്കിലും തിടമ്പേറ്റുന്നത് പത്മനാഭൻ തന്നെ. ഈ തലമുറ കണ്ടിട്ടുള്ളതും ഏഷ്യയിലെ ഏറ്റവും വലിയ ഉയരക്കാരനുമായിരുന്ന കണ്ടമ്പുള്ളി ബാലനാരായണനെയും ( 320 സെന്റിമീറ്ററിന് മുകളിൽ ഉയരം ) ഇന്നത്തെ ഉയരക്കേമൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെയുമൊക്കെ കൂട്ടാനയാക്കി നിർത്തിയിട്ടുണ്ട് ശാന്തസ്വഭാവിയായ പത്മനാഭൻ.
advertisement
അതിന് കാരണം ഗുരുവായൂരപ്പന്റെ ആന എന്നത് തന്നെ. അങ്ങനെ സംഭവിക്കാതിരുന്നത് അപൂർവങ്ങളിൽ അപൂർവമായി മാത്രം. വർഷങ്ങൾക്ക് മുൻപ് പാലക്കാട് ജില്ലയിലെ ഒരു പൂരത്തിന് പത്മനാഭനും എത്തി. പത്മനാഭന് പുറമെ, മംഗലാംകുന്ന് ഗണപതി, എഴുത്തച്ഛൻ ശ്രീനിവാസൻ, കോങ്ങാട് കുട്ടിശങ്കരൻ, ചീരോത്ത് രാജീവ് തുടങ്ങിയ ആനകളും അണിനിരന്നു. എന്നാൽ അന്ന് പത്മനാഭന് പകരം മംഗലാംകുന്ന് ഗണപതിക്കായിരുന്നു ഉത്സവ കമ്മിറ്റിക്കാർ തിടമ്പ് നൽകിയത്.
ഈ സംഭവം വലിയ മനോവിഷമം ഉണ്ടാക്കിയെന്നാണ് മംഗലാംകുന്ന് ആനകളുടെ ഉടമയായ മംഗലാംകുന്ന് ഹരിദാസ് പിന്നീട് ഒരു അഭിമുഖത്തിൽ പറഞ്ഞത്. അറിഞ്ഞിരുന്നെങ്കിൽ അതിന് സമ്മതിക്കില്ലായിരുന്നത്രെ. കാരണം പത്മനാഭൻ ഗുരുവായൂരപ്പന്റെ ആനയാണല്ലോ.
ഗുരുവായൂരപ്പന്റെ സ്വന്തം പത്മനാഭനെ 2004 ലെ നെന്മാറ വല്ലങ്ങി വേലയ്ക്ക് വല്ലങ്ങി ദേശം സ്വന്തമാക്കിയത് റെക്കോർഡ് തുകയ്ക്കാണ്. 2, 22, 222 രൂപ! ആ കാലത്ത് ചുരുങ്ങിയത് നാലു ആനകളെയെങ്കിലും ബുക്ക് ചെയ്യാവുന്ന തുക. ഗുരുവായൂർ ദേവസ്വം പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം പത്മനാഭന്റെ ഒരു ദിവസത്തെ ഏക തുക ഏറ്റവും ഒടുവിൽ ഒരു ലക്ഷമായിരുന്നു.
കോട്ടയിലെ രണ്ടാമനായ വലിയ കേശവനും മൂന്നും നാലും സ്ഥാനം അലങ്കരിക്കുന്ന നന്ദനും ഇന്ദ്രസെനും 75, 000 രൂപയുമാണ് എഴുന്നെള്ളിപ്പിന് ഈടാക്കുന്നത്. ഒന്നിൽ കൂടുതൽ ആവശ്യക്കാർ ഉണ്ടെങ്കിൽ ലേലത്തിലൂടെ ആനയെ വിട്ടു നൽകും.
നാടൻ ആനയാണ് പത്മനാഭൻ. നിലമ്പൂർ കാട്ടിൽ പിറന്നു വീണ കൊമ്പൻ. നാടൻ ആനകൾ കുറഞ്ഞ കേരളത്തിൽ ഇന്നുള്ളവയിൽ 70% വും ബിഹാർ അസം, ആൻഡമാൻ തുടങ്ങിയിടങ്ങളിൽ നിന്നുള്ള കൊമ്പന്മാരാണ്. പത്മനാഭന്റെ വിയോഗത്തോടെ വലിയ കേശവൻ ആകും ഇനി പുന്നത്തൂർ ആനക്കോട്ടയിലെ കാരണവർ.