ഉത്തർപ്രദേശിലെ കയ്റാന സ്വദേശിയാണ് അസിം മൻസൂരി. രണ്ട് അടിയാണ് അസിമിന്റെ ഉയരം. ഇതേ കാരണം കൊണ്ടാണ് അദ്ദേഹത്തിന് വിവാഹം ശരിയാകാത്തതും. ഓരോ വിവാഹാലോചന വരുമ്പോഴും അസിമിന്റെ ഉയരം അറിയുന്നതോടെ പെൺകുട്ടിയും വീട്ടുകാരും വിവാഹത്തിൽ നിന്നും വേണ്ടെന്ന് വെക്കുന്നു.
ഇതോടെയാണ് അസിം പൊലീസിന്റെ സഹായം തേടിയിരിക്കുന്നത്. പൊലീസിന്റെ ജോലി തന്നെ പൊതു സേവനമാണല്ലോ, അതിനാൽ തന്റെ കല്യാണക്കാര്യവും പൊതുസേവനമായി കണ്ട് സഹായിക്കണമെന്നാണ് അസിം പറയുന്നത്. അനുയോജ്യയായ പെൺകുട്ടിയെ കണ്ടെത്തി തന്റെ വിവാഹം ശരിയാക്കിത്തരണമെന്ന് അസിം പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
advertisement
ആറ് വർഷമായി വിവാഹത്തിനായി ആലോചനകൾ തേടിക്കൊണ്ടിരിക്കുകയാണ് അസിം. അസിം അടക്കം ആറ് പേരാണ് മാതാപിതാക്കൾക്കുള്ളത്. ഇദ്ദേഹമാണ് ഏറ്റവും ഇളയ മകൻ. സഹോദരനൊപ്പം ടൗണിൽ കോസ്മറ്റിക് കട നടത്തുകയാണ് ഈ യുവാവ്. കുട്ടിക്കാലം മുതൽ ഉയരക്കുറവിന്റെ പേരിൽ അപമാനിതനായിക്കൊണ്ടിരിക്കുകയാണെന്ന് അസിം പറയുന്നു. സഹപാഠികളുടെ പരിഹാസം സഹിക്കാനാകാതെ അഞ്ചാം ക്ലാസിൽ വെച്ച് അസിം വിദ്യാഭ്യാസം അവസാനിപ്പിക്കുകയും ചെയ്തു.
Also Read-മുംബൈയിൽ ഇരുന്ന് ഫോണിലൂടെ നിർദ്ദേശം നൽകി ഡോക്ടർ; യുവതിയുടെ പ്രസവമെടുത്ത് മൈസൂരിലെ അധ്യാപിക
അസിമിന് 21 വയസ്സ് പൂർത്തിയായതു മുതൽ മാതാപിതാക്കൾ വിവാഹാലോചനകൾ നോക്കുന്നുണ്ട്. അസിമിന് വേണ്ടി ഏറെ ആലോചനകൾ നോക്കി, എന്നാൽ ഉയരത്തിന്റെ പേരിൽ എല്ലാ ആലോചനകളും മുടങ്ങുകയാണ്. സഹോദരീ ഭർത്താവും പറയുന്നു. ആലോചനകളെല്ലാം മുടങ്ങുന്നതോടെ മനസ്സ് മടുത്തെന്ന് അസിം പറയുന്നു. "രാത്രി ഉറക്കം നഷ്ടമായി. വർഷങ്ങളായി വിവാഹലോചനകൾ നടക്കുന്നു. എനിക്കൊരു ജീവിത പങ്കാളിയെ കിട്ടില്ലേ" അസിം ചോദിക്കുന്നു.
Also Read-ഒരു വർഷത്തെ ലിവിംഗ് ടുഗെദറിന് ശേഷം പങ്കാളിയെ ഉപേക്ഷിച്ച് യുവാവ്; കാരണം ചിക്കൻ
ഇതോടെയാണ് പൊലീസിന്റെ സഹായം തേടാൻ ഈ യുവാവ് തീരുമാനിച്ചത്. പൊലീസ് സ്റ്റേഷനിലെത്തി തന്റെ അനുഭവം പറഞ്ഞ അസിം വധുവിനെ കണ്ടെത്താൻ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുകയായിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് തങ്ങൾക്കറിയില്ലെങ്കിലും അസിമിനെ എങ്ങനെയെങ്കിലും സഹായിക്കാൻ ശ്രമിക്കാമെന്നാണ് പൊലീസിന്റെ നിലപാട്.
വിവാഹത്തിനായി അസിം ആദ്യമായി സമീപിക്കുന്നത് പൊലീസിനെയല്ല. ആദ്യം തന്നെ ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിനെ കണ്ടാണ് അസിം തന്റെ ആവശ്യം ഉന്നയിച്ചത്. ലഖ്നൗവിൽ അഖിലേഷ് യാദവിനെ കണ്ട അസിം സഹായിക്കണമെന്ന് അഭ്യർത്ഥിക്കുകയായിരുന്നു. പിന്നീട് 2019 ൽ തന്റെ വിവാഹകാര്യത്തിൽ കുടുംബം പിന്തുണക്കുന്നില്ലെന്ന് അസിം പരാതിപ്പെട്ടിരുന്നു. ഇതോടെ, അസിമിന് വേണ്ടി വധുവിനെ കണ്ടെത്താൻ വീട്ടുകാരോട് പൊലീസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന വീഡിയോയും വൈറലായിരുന്നു.
ഈ സംഭവം നടന്ന് എട്ട് മാസത്തിന് ശേഷമാണ് അസിം ഇപ്പോൾ പൊലീസിനോട് തന്നെ വിവാഹം ആലോചിക്കാൻ ആവശ്യപ്പെട്ട് എത്തിയിരിക്കുന്നത്. മാത്രമല്ല, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും സമാന ആവശ്യം ഉന്നയിച്ച് അസിം കത്തെഴുതിയിട്ടുണ്ട്. കത്തിന് ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല.