അതേസമയം, തങ്ങള്‍ക്ക് പിഴവ് സംഭവിച്ചതായി ക്ലിനിക്ക് അധികൃതര്‍ സമ്മതിച്ചു. ഈ പ്രശ്‌നം മനുഷ്യരുടെ ഭാഗത്തുനിന്നുള്ള പിഴവ് മൂലമാണെന്ന് അവര്‍ പറഞ്ഞു. ഓസ്‌ട്രേലിയയില്‍ ഇത്തരം പിഴവുകള്‍ വളരെ അപൂര്‍വമായാണ് സംഭവിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് സംഭവം. ''തങ്ങളുടെ ശീതീകരിച്ച സൂക്ഷിച്ച ഭ്രൂണം മറ്റൊരു ദാതാവിന് കൈമാറാന്‍ അതിന്റെ യഥാർത്ഥ മാതാപിതാക്കൾ അഭ്യര്‍ത്ഥിച്ചിരുന്നു. അപ്പോഴാണ് ഈ പിശക് സംഭവിച്ച കാര്യം അറിയുന്നത്. അവര്‍ പ്രതീക്ഷിച്ചതിലും അധികമായി ഒരു ഭ്രൂണം കൂടി സൂക്ഷിച്ചുവെച്ചതിലുണ്ടായിരുന്നു,'' മൊണാഷ് ഐവിഎഫ് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
advertisement
തെറ്റ് പറ്റിയെന്ന് സമ്മതിച്ച മൊണാഷ് ഐവിഎഫിന്റെ സിഇഒ മൈക്കല്‍ ക്‌നാപ് ക്ഷമാപണവും നടത്തി. സംഭവം എല്ലാവരെയും തകര്‍ത്തുകളഞ്ഞതായും അറിയിച്ചു. മറ്റൊരാളില്‍ നിന്നുള്ള ഭ്രൂണം മാറി വേറൊരു മാതാപിതാക്കള്‍ക്ക് കൈമാറുകയായിരുന്നു. അതിന്റെ ഫലമായി അവര്‍ക്ക് കുഞ്ഞ് ജനിക്കുകയും ചെയ്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം സ്ഥിരീകരിച്ചു. ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും അദ്ദേഹം വ്യക്തമാക്കി.
തെറ്റുപറ്റിയെന്ന് തിരിച്ചറിഞ്ഞയുടനെ നടപടികള്‍ സ്വീകരിച്ചതായും രോഗികളോട് ക്ഷമാപണം നടത്തിയതായും സിഇഒ കൂട്ടിച്ചേര്‍ത്തു. രോഗികള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കിയതായും അവരെ ക്ലിനിക്ക് അധികൃതര്‍ നേരിട്ട് സന്ദര്‍ശിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. റീപ്രൊഡക്ടീവ് ടെക്‌നോളജി അക്രഡിറ്റേഷന്‍ കമ്മിറ്റി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തതായും ക്ലിനിക്ക് വെളിപ്പെടുത്തി. അതേസമയം, ഇതില്‍ ഉള്‍പ്പെട്ട ദമ്പതികളുടെ പേരുവിവരങ്ങളും കുഞ്ഞിനെക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങളും ജനനത്തീയതിയും മറ്റും രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.
കുഞ്ഞിനെ പ്രസവിച്ച അമ്മയും അവരുടെ പങ്കാളിയും കുട്ടിയുടെ നിയമപരമായ മാതാപിതാക്കളാണെന്ന് നിയമത്തില്‍ അനുശാസിക്കുന്നു. കുട്ടിയുടെ യഥാര്‍ത്ഥ മാതാപിതാക്കള്‍ അവരുടെ ഭ്രൂണങ്ങള്‍ ഉപയോഗിക്കാന്‍ സമ്മതിക്കാത്തതിനാല്‍ കാര്യങ്ങള്‍ കൂടുതല്‍ നിയമക്കുരുക്കിലാകുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.
മറ്റൊരു നിയമപരമായ പ്രശ്‌നത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തെറ്റ് സംഭവിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തെറ്റായ രീതിയിലുള്ള ജനിതക പരിശോധനയ്ക്ക് ശേഷം ഇവിടെ ചികിത്സ തേടിയ 700 രോഗികളുടെ ഭ്രൂണങ്ങള്‍ ക്ലിനിക്ക് അധികൃതർ നശിപ്പിച്ചിരുന്നു. ഇതിന് 56 മില്ല്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളര്‍ നല്‍കാന്‍ കമ്പനി ഒത്തുതീര്‍പ്പിലെത്തിയിരുന്നു. അതേസമയം, നശിപ്പിച്ച ഭ്രൂണങ്ങളില്‍ 35 ശതമാനവും ഗര്‍ഭധാരണത്തിന് സാധ്യതയുള്ളതാണെന്ന് കണ്ടെത്തിയിരുന്നു.
താന്‍ കാത്തിരുന്ന ജന്മം നല്‍കിയ കുഞ്ഞ് മറ്റാരുടേതോ ആണെന്ന അവകാശവാദത്തില്‍ ക്ലിനിക്കിനെതിരേ അമേരിക്കന്‍ സ്വദേശിയായ യുവതി പരാതി നല്‍കിയത് അടുത്തിടെ വാര്‍ത്തയായിരുന്നു. ക്രിസ്റ്റീന മുറെ എന്ന യുവതിയും അവള്‍ക്ക് ബീജം നല്‍കിയയാളും വെളുത്തവര്‍ഗക്കാരായിട്ടും അവര്‍ക്ക് ജനിച്ച കുഞ്ഞ് ആഫ്രിക്കന്‍-അമേരിക്കന്‍ വശത്തില്‍പ്പെട്ടതാണെന്ന് കണ്ടെത്തി. രണ്ടുവര്‍ഷം മുമ്പാണ് ഗര്‍ഭം ധരിക്കുന്നതിന് ക്രിസ്റ്റീന ഐവിഎഫ് ചികിത്സയെടുത്തത്. 2023 ഡിസംബറില്‍ അവര്‍ ആരോഗ്യവാനായ ഒരു ആണ്‍കുട്ടിക്ക് ജന്മം നല്‍കി. ''ഞാന്‍ വളരെ സന്തോഷവതിയായിരുന്നു. ഞാന്‍ ഒരു അമ്മയായിരിക്കുന്നു. ജനിച്ച കുഞ്ഞ് സുന്ദരനും ആരോഗ്യവാനുമായിരുന്നു. പക്ഷേ, എന്തോ ഒരു കുഴപ്പമുണ്ടെന്ന് വളരെ വ്യക്തമായിരുന്നു,'' ക്രിസ്റ്റീന പറഞ്ഞതായി എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.