കുട്ടിയുടെ മരണം സ്ഥിരീകരിച്ച കഴിഞ്ഞ ദിവസത്തെ അനുഭവം, സംഭവം ആദ്യാവസാനം റിപ്പോർട്ട് ചെയ്ത ന്യൂസ് 18 കേരളം സ്പെഷ്യൽ കറസ്പോണ്ടന്‍റ് എം.എസ് അനീഷ് കുമാർ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ്...
വാര്‍ത്തയ്ക്ക് മേല്‍ വട്ടമിട്ട് പറക്കുന്ന കഴുകനെന്ന് ദൈവത്തിന് തോന്നിയതുകൊണ്ടാവാം. ഉടുമ്പന്നൂരിലെ വീട്ടിലും ഞങ്ങളെ ആദ്യമെത്തിച്ചത്.അകത്തു പുറത്തുമായി നാലോ അഞ്ചോ ആളുകള്‍.പിക്ക് ആക്സും മണ്‍വെട്ടിയുമായി കുഴിയെടുക്കാന്‍ രണ്ടുമൂന്നാളുകളുടെ വൃഥാശ്രമം. പെട്ടെന്നാണ് കണ്ണുകള്‍ വീടിനുള്ളിലേക്ക് തിരിഞ്ഞത്. ഹൈസ്പീഡില്‍ വളവ് തിരിയ്ക്കുന്ന മുച്ചക്ര സൈക്കിള്‍.. കുഞ്ഞനാണ് വണ്ടിയില്‍... എന്തൊക്കെയോ മൂളിപ്പാട്ടും ഇഷ്ടന്‍ പാടുന്നുണ്ട്....
advertisement
ആളായി അനക്കമായി.. ജനക്കൂട്ടം ഏറിവന്നു.ദൂരെ നിന്നും ആംബുലന്‍സ് വെട്ടം അടുത്തേക്ക് നീങ്ങി. പിച്ചവെച്ചു നടന്ന വീട്ടിനുള്ളിലായിരുന്നു അവന്‍ ആദ്യം കയറിയത്.അടുത്ത ബന്ധുക്കളെ ഉള്ളിലാക്കി കതകടച്ചു.സൈക്കിള്‍ സൈഡിലൊതുക്കി എന്തായിരിയ്ക്കും അവന്‍ ചേട്ടായിയോടു പറഞ്ഞത്. സംസ്‌കാരം കഴിഞ്ഞിട്ടും അവനെ പുറത്തേക്ക് കണ്ടുമില്ല......
കോലഞ്ചേരി ആശുപത്രിയിലെ രണ്ടാം നിലയിലെ ടി ത്രീ ആയിരുന്നു കുറച്ചു ദിവസമായി അവന്റെ സങ്കേതം. എന്നും ഒ.പിയിലെത്തി ചങ്ങാത്തം കൂടുന്ന കുഞ്ഞനെ ഡോക്ടര്‍ ശ്രീകുമാറിനും പെരുത്തിഷ്ടമാണ്.സംസ്ഥാനത്തെ അറിയപ്പെടുന്ന ന്യൂറോളജിസ്റ്റായ ഡോക്ടറും ആകെ കുലുങ്ങിയെന്ന് വാക്കുകളില്‍ വ്യക്തം.ഐ.സിയുവിലെ നഴ്സുമാര്‍ക്ക് കരച്ചിലടക്കാനാവുന്നില്ല...
തൊടുപുഴയിലെ ഏഴു വയസ്സുകാരൻറെ മരണം: കുട്ടിയുടെ അമ്മയെ ഇന്ന് ചോദ്യം ചെയ്യും
കുട്ടിമരിച്ച ശേഷം അമ്മയേ കാണണമെന്ന ആവശ്യം ടി.ത്രീയിലെ സെക്യൂരിറ്റിയെ അറിയിച്ചു. ഒരു മിനിട്ടിനുള്ളില്‍ കുട്ടിയുടെ അമ്മയുടെ അമ്മയെത്തി. ടീച്ചര്‍ ഞങ്ങള്‍ക്കുമുന്നില്‍ പൊട്ടിക്കരഞ്ഞു.എന്തുകൊണ്ട് പെണ്ണുങ്ങള്‍ മാത്രം.. സ്ത്രീകളെ കെണിയില്‍പ്പെടുത്തുന്ന പുരുഷന്‍മാരെയും നിങ്ങള്‍ തുറന്നുകാട്ടണം..റെക്കോഡു ചെയ്യില്ലെന്നുറപ്പ് കൊടുത്തതിനാല്‍ ഒരുവാക്കുപോലും ഉരിയാടാനാവാതെ മടങ്ങി..
ഒന്നുരണ്ടു മണിക്കൂര്‍ കഴിഞ്ഞു വീണ്ടും ചെന്നു.ഉച്ചഭക്ഷണത്തിന്റെ പ്ലേറ്റുകള്‍ ശേഖരിയ്ക്കുന്ന കാന്റീനിലെ ചേച്ചിമാര്‍ പാത്രങ്ങളുമായി മടങ്ങുന്നു. മൂന്നു നാലു ദിവസമായി ഭക്ഷണം മുറിയ്ക്കുള്ളിലേക്കുപോലും കയറ്റുന്നില്ല...ആ പെണ്ണിനെയോര്‍ത്ത് പേടി തോന്നുന്നു..ചേച്ചിമാരുടെ വാക്കുകളില്‍ സങ്കടം. കുട്ടിയുടെ മൃതദേഹം മോര്‍ച്ചറിയില്‍ നിന്നും ഇറക്കുനിന്നതിന് തൊട്ടുമുമ്പ് ഞാങ്ങള്‍ വീണ്ടും ചെന്നു... അപ്പോള്‍ മാനസിക രോഗ വിദഗ്ദരുടെ കൗണ്‍സിലിംഗിലായിരുന്നു ആ അമ്മ.....
ഇന്‍ക്വസ്റ്റിന് ശേഷം ഒരു കാര്യം വ്യക്തമായി. കേവലം ഒറ്റ ദിവസത്തെ പ്രകോപനമല്ല മരണകാരണം.ഏഴുവയസുകാരന്റെ കുഞ്ഞുശരീരത്തില്‍ സിഗരറ്റിന് പൊള്ളലേല്‍പ്പിച്ച പാടുകളും... ചവിട്ടിന്റെ പാടുകളും അത്രയധികമുണ്ടായിരുന്നു.....എന്തായാലും സംഭവിച്ചതെന്താണെന്ന് അവര്‍ വ്യക്തമാക്കട്ടെ..