പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ചാമക്കാല നടത്തിയ പരാമർശമാണ് അന്ന് ചർച്ചയിൽ സന്ദീപിനെ ചൊടിപ്പിച്ചത്. ഇതോടെ, ഇരുവരും തമ്മിൽ തർക്കമായി. എടാ, പോടാ വിളികളിലേക്ക് വരെ കാര്യങ്ങളെത്തി. ഇതിന്റെ വീഡിയോ വലിയതോതിൽ പ്രചരിക്കുകയും ചെയ്തിരുന്നു. സന്ദീപ് ഇപ്പോൾ കോൺഗ്രസിലേക്ക് എത്തിയതോടെ ഒരു എതിരാളി നഷ്ടമായ വിഷമത്തിലാണ് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല.
'ഒരു എതിരാളി കുറഞ്ഞുപോയെന്ന് വിഷമമുണ്ട്. ചാനല്‍ ചര്‍ച്ചകളില്‍ നന്നായി കാര്യങ്ങള്‍ പഠിച്ച് പ്രതികരിക്കുന്ന വ്യക്തിയായിരുന്നു സന്ദീപ്. ചാനലുകളില്‍ ഏറ്റവും വൈറലായിട്ടുള്ള സംഭവമായിരുന്നു അന്നത്തെ പോര് . ഞങ്ങളുടെ കുടുംബത്തിലേക്ക് അദ്ദേഹം വന്നതില്‍ സന്തോഷമുണ്ട്. എന്തടാ? എന്ന് ചോദിച്ചാൽ മറുപടി പറയാൻ ആമ്പിയറുള്ള നേതാവാണ്'- ജ്യോതികുമാർ ചാമക്കാല മാധ്യമങ്ങളോട് പറഞ്ഞു.
advertisement
'രാഷ്ട്രീയത്തിൽ എതിരാളികളില്ലെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. രാഷ്ട്രീയത്തിൽ നിലപാടുകളുടെ അടിസ്ഥാനത്തിലുള്ള വിമർശനങ്ങളാണ് നടത്തുന്നത്. മനുഷ്യരായതുകൊണ്ടുതന്നെ ചിലഘട്ടങ്ങളിൽ കൈവിട്ടുപോകും. പക്ഷേ എല്ലാക്കാലത്തും ബഹുമാനിക്കുന്ന നേതാവാണ് ജ്യോതികുമാർ ചാമക്കാല'- സന്ദീപ് വാര്യർ പ്രതികരിച്ചു.
ബിജെപി നേതൃത്വവുമായി ഇടഞ്ഞുനിന്ന സന്ദീപ് വാര്യർ ശനിയാഴ്ച രാവിലെയാണ് കോണ്‍ഗ്രസിൽ ചേർന്നത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പടെയുള്ള നേതാക്കൾ ചേർന്ന് സന്ദീപിനെ സ്വാഗതം ചെയ്തു. വൻ സ്വീകരണമാണ് പാലക്കാട്ട് സന്ദീപിന് കോൺഗ്രസ് നേതാക്കളൊരുക്കിയത്.