7അപ്പ് ബോട്ടിലിലെ ക്യൂആർ കോഡ് കാട്ടി ട്രക്ക് ഡ്രൈവറെ യുവാവ് ഭീഷണിപ്പെടുത്തുന്ന രംഗമാണ് വീഡിയോയിലുള്ളത്. ക്യൂആർ കോഡായി എഴുതിയിരിക്കുന്നത് പ്രവാചകൻ മുഹമ്മദിന്‍റെ പേരാണെന്നും ഈ ട്രക്ക് താൻ കത്തിക്കുമെന്നും ദേഷ്യത്തോടെ യുവാവ് വിളിച്ചുപറയുന്നുണ്ട്. ഇതോടെ അവിടെ ഉണ്ടായിരുന്ന ആളുകൾ ട്രക്കിന് ചുറ്റും തടിച്ചുകൂടി. പാകിസ്ഥാനിലെ പ്രശസ്ത പോഡ്കാസ്റ്റർ കൂടിയായ ഇമ്രാൻ നോഷാദ് ഖാൻ ആണ് ഈ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. കുറച്ചധികം ട്വീറ്റുകളിലൂടെ നോഷാദ് ഖാൻ സംഭവം വിവരിക്കുകയും ചെയ്യുന്നുണ്ട്.
advertisement
ആഷിഖ് ഇ റസൂൽ എന്നയാളാണ് ട്രക്ക് തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുന്നതെന്ന് നോഷാദ് ഖാൻ പറയുന്നു. ക്യൂ ആർ കോഡ് എന്താണെന്ന് അറിയാത്തതും അതിനെക്കുറിച്ച് ധാരണയില്ലാത്തതുമാണ് ഇത്തരമൊരു സംഭവത്തിന് ഇടയാക്കിയതെന്നും നോഷാദ് ഖാൻ പറയുന്നു. കറാച്ചിയിലെ യൂണിവേഴ്സിറ്റി റോഡിലായിരുന്നു സംഭവം. ആഷിഖ് ഇ റസൂൽ ട്രക്ക് തടഞ്ഞതോടെ അവിടെ ഉണ്ടായിരുന്നവർ തടിച്ചുകൂടി. ആ ആൾക്കൂട്ടം ട്രക്ക് ആക്രമിക്കുമെന്ന ഘട്ടത്തിലെത്തി കാര്യങ്ങൾ. ട്രക്ക് ഡ്രൈവർ ശരിക്കും പേടിച്ചുപോയിരുന്നുവെന്നും നോഷാദ് ഖാൻ പറയുന്നു. അത് പ്രവാചകന്‍റെ പേരല്ലെന്നും, ക്യൂആർ കോഡ് ആണെന്നും ഡ്രൈവർ പ്രതിഷേധക്കാർക്ക് വിവരിച്ചുകൊടുക്കുന്നുണ്ടായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ഥലത്തുണ്ടായിരുന്ന താൻ ക്യൂആർ കോഡിനെക്കുറിച്ച് വിവരിച്ചു നൽകിയതോടെയാണ് ട്രക്ക് ഡ്രൈവറെ വെറുതെ വിടാൻ പ്രതിഷേധക്കാർ തയ്യാറായതെന്നും ഇമ്രാൻ നോഷാദ് ഖാൻ പറയുന്നു.
തന്‍റെ ഇടപെടൽ കാരണമാണ് ട്രക്ക് ഡ്രൈവറുടെ ജീവൻ രക്ഷിക്കാനായതെന്നും പറഞ്ഞ് ചിലർ അഭിനന്ദനവുമായി രംഗത്തെത്തിയെന്ന് ഇമ്രാൻ നോഷാദ് ഖാൻ പറയുന്നു. എന്നാൽ അതിന്‍റെ ആവശ്യമില്ലെന്നും, തെറ്റിദ്ധാരണ മാറ്റിക്കൊടുക്കുകയാണ് താൻ ചെയ്തത്. ഒരു മനുഷ്യന് മറ്റൊരു മനുഷ്യനെ കൊല്ലാൻ അവകാശമില്ലെന്നും നോഷാദ് ഖാൻ പറയുന്നു. ആ ട്രക്ക് ഡ്രൈവർക്കും ഈ ഭൂമിയിൽ ജീവിക്കാൻ അവകാശമുണ്ട്.
Also Read- ഡോക്ടർമാർ മരണം സ്ഥിരീകരിച്ച നവജാതശിശുവിന് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത് സംസ്കാരത്തിന് തൊട്ടുമുമ്പ്
പെപ്സി-7അപ്പ് ബോട്ടിലുകളിലെ ക്യൂആർ കോഡ് രണ്ടു മൂന്ന് ദിവസത്തിനകം ഒഴിവാക്കിയില്ലെങ്കിൽ അവരുടെ ട്രക്കുകൾ കത്തിക്കുമെന്നാണ് ആഷിഖ് ഇ റസൂൽ ഭീഷണി മുഴക്കിയത്.