ഹൈദരാബാദിലെ ഒരു പ്രശസ്ത സ്വകാര്യ സ്‌കൂളിലെ ഫീസ് ഘടന സംബന്ധിച്ച് ഒരു രക്ഷിതാവ് പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. 2025-26 അധ്യയന വര്‍ഷത്തേക്കുള്ള നഴ്‌സറി പ്രവേശനത്തിന് സ്‌കൂള്‍ 2.51 ലക്ഷം രൂപ വാങ്ങുന്നതായി പോസ്റ്റില്‍ പറയുന്നു. പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ വൈറലായി. ഫീസ് ഘടന കാണിക്കുന്ന പേജിന്റെ ചിത്രവും പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എബിസിഡി പഠിക്കാന്‍ തുടങ്ങുന്ന ഒരു കുട്ടിക്ക് പ്രതിമാസം ഏകദേശം 21,000 രൂപയാണ് ഇതുപ്രകാരം ചെലവ് വരുന്നത്. രക്ഷിതാവ് പങ്കുവെച്ച നഴ്‌സറി ഫീസിന്റെ വിഭാഗീകരണം ഞെട്ടിക്കുന്നതാണ്. നഴ്‌സറി കുട്ടിക്ക് ട്യൂഷന്‍ ഫീസ് മാത്രം 47,750 രൂപയാണ് വരുന്നത്. അഡ്മിഷന്‍ ഫിസ് 5,000 രൂപയും ഇനിഷ്യേഷന്‍ ഫീസ് 12,500 രൂപയും റീഫണ്ടബിള്‍ ഡെപ്പോസിറ്റ് 10,000 രൂപയും വരുമെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്. മാതാപിതാക്കള്‍ മൊത്തം തുക നാല് ഗഡുക്കളായാണ് അടയ്‌ക്കേണ്ടത്. ജൂണ്‍, സെപ്റ്റംബര്‍, ഡിസംബര്‍ മാസങ്ങളിലും പിന്നെ അവസാനം ഒരു ഇന്‍സ്റ്റാള്‍മെന്റും ചേര്‍ത്ത് മൊത്തം 2,51,000 രൂപ അടയ്ക്കണം.
advertisement
മറ്റു ക്ലാസുകളിലേക്കുള്ള പ്രവേശന ഫീസും ഇതില്‍ കാണിച്ചിട്ടുണ്ട്. പ്രീ പ്രൈമറി I-ലും II-ലും 2,72,400 രൂപയാണ് ഫീസ് വാങ്ങുന്നത്. ഒന്ന്, രണ്ട് ക്ലാസുകളിലാകുമ്പോള്‍ ഫിസ് 2,91,460 രൂപയിലെത്തും. മൂന്ന് മുതല്‍ അഞ്ച് വരെയുള്ള ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് 3,22,350 രൂപയാണ് വാര്‍ഷിക ഫീസായി ഈടാക്കുന്നത്. ദൈനംദിന വീട്ടുചെലവുകള്‍ പോലും നടത്താന്‍ പാടുപെടുന്ന ഇടത്തരം കുടുംബങ്ങള്‍ക്ക് താങ്ങാനാകാത്തതാണ് ഈ നിരക്കുകള്‍.
രക്ഷിതാവിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വളരെ പെട്ടെന്ന് ശ്രദ്ധനേടി. നിരവധി പേര്‍ സ്‌കൂളിന്റെ ഫീസ് ഘടനയെ വിമര്‍ശിച്ച് രംഗത്തെത്തി. ഇത്രയധികം ഫീസ് വാങ്ങാന്‍ സ്‌കൂളില്‍ എന്താണ് പഠിപ്പിക്കുന്നതെന്ന് ഒരാള്‍ കുറിച്ചു. പോസ്റ്റ് വ്യാപകമായ ഓണ്‍ലൈന്‍ ചര്‍ച്ചയ്ക്ക് കാരണമായി. ചിലര്‍ ഇതിനെ വിദ്യാഭ്യാസത്തിന്റെ വാണിജ്യവല്‍ക്കരണം എന്നുവിളിച്ചു. മറ്റു ചിലര്‍ സ്‌കൂളിനെ സമ്പന്നര്‍ക്കായി മാത്രം രൂപകല്‍പ്പന ചെയ്ത സംവിധാനം എന്ന് വിശേഷിപ്പിച്ചു.
ഇതൊരു സ്‌കൂളോ അതോ പഞ്ചനക്ഷത്ര ഹോട്ടലോ എന്നായിരുന്നു മറ്റൊരു പ്രതികരണം. അതേസമയം, മറ്റുചിലര്‍ സ്‌കൂളിന്റെ പക്ഷം ചേര്‍ന്നു. മികച്ച അടിസ്ഥാന സൗകര്യങ്ങള്‍, യോഗ്യതയുള്ള ജീവനക്കാര്‍ തുടങ്ങി സ്വകാര്യ സ്ഥാപനങ്ങള്‍ നല്‍കുന്ന അധിക സൗകര്യങ്ങള്‍ ചിലർ ചൂണ്ടിക്കാട്ടി. ഒരു ഉപയോക്താവ് ബംഗളൂരുവിലെ സ്‌കൂളുകളുമായി ഫീസ് താരതമ്യം ചെയ്തു. അവിടെ നഴ്‌സറി ഫീസ് 10 ലക്ഷം രൂപയിലാണ് ആരംഭിക്കുന്നതെന്നും 11, 12 ക്ലാസുകളുടെ വാര്‍ഷിക ഫീസ് 27 ലക്ഷം മുതല്‍ 35 ലക്ഷം രൂപ വരെയാകാമെന്നും ആ ഉപയോക്താവ് കുറിച്ചു.
ഇത് വിദ്യാഭ്യാസത്തെ കുറിച്ചല്ലെന്നും സ്റ്റാറ്റസ്, കണക്ഷനുകള്‍, നെറ്റ്‌വര്‍ക്കിംഗ് എന്നിവയെക്കുറിച്ചാണെന്നും അവര്‍ വാദിച്ചു. ആളുകള്‍ പണം നല്‍കാന്‍ തയ്യാറാണെങ്കില്‍ സര്‍ക്കാര്‍ എന്തിന് ഇടപെടണം? വിപണി തീരുമാനിക്കട്ടെയെന്നും ഒരാള്‍ പ്രതികരിച്ചു.