നിസാമാബാദ്: വിവിധ മതഗ്രന്ഥങ്ങൾ പഠിക്കാനുള്ള അഭിനിവേശവും നിശ്ചയദാർഢ്യവുമാണ് തെലങ്കാന സ്വദേശിയായ മുസ്ലീം യുവതി ഹെബ ഫാത്തിമയെ ഭഗവദ് ഗീത ഉറുദുവിലേക്ക് വിവർത്തനം ചെയ്യാൻ പ്രേരിപ്പിച്ചത്. പിജി വിദ്യാർത്ഥിനിയായ ഹെബ ഇതിലൂടെ മതസൗഹാർദത്തെ പുതിയ തലത്തിലേയ്ക്കാണ് ഉയർത്തിയിരിക്കുന്നത്. ‘ഭഗവദ് ഗീതയും ഖുറാനും തമ്മിലുള്ള സാമ്യതകൾ’ എന്ന പേരിൽ ഹെബ എഴുതിയ പുസ്തകം എല്ലാ മതങ്ങളിൽ നിന്നുമുള്ള ആളുകളിൽ നിന്നും പ്രശംസകൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതിന് പിന്നാലെ നിരവധി റെക്കോർഡുകളും ഹെബയെ തേടിയെത്തിയിട്ടുണ്ട്.
തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലെ രാകാസി പേട്ട് സ്വദേശിയാണ് ഹെബ ഫാത്തിമ. പിതാവ് അമേദ് ഖാൻ പട്ടണത്തിലെ ഒരു ചെറുകിട വ്യാപാരിയാണ്. എം എ ഇംഗ്ലീഷ് വിദ്യാർത്ഥിയാണ് ഹെബ. ഇന്റർമീഡിയറ്റ് വരെയുള്ള വിദ്യാഭ്യാസം ഉറുദു മീഡിയത്തിലും ബിരുദം ഇംഗ്ലീഷിലുമാണ് പൂർത്തിയാക്കിയത്. മുസ്ലീം സമുദായത്തിൽ നിന്നുള്ള ആളാണെങ്കിലും ഹെബ ഫാത്തിമയ്ക്ക് മറ്റു മതങ്ങളെക്കുറിച്ച് അറിയാൻ അതിയായ ആഗ്രഹമുണ്ടായിരുന്നു. പിതാവിന്റെ കൂടി പിന്തുണയോടെയാണ് ഹൈന്ദവ വിശുദ്ധ ഗ്രന്ഥമായ ഭഗവദ് ഗീത പഠിക്കാൻ തീരുമാനിച്ചത്.
advertisement
Also Read- ഇനി IMAX, 4DX ഫോർമാറ്റുകളിൽ സിനിമ ആസ്വദിക്കാം; കേരളത്തിലെ ഏറ്റവും വലിയ സൂപ്പർപ്ളെക്സ് തലസ്ഥാനത്ത്
ഭഗവദ് ഗീതയിലെ 18 അധ്യായങ്ങളിൽ നിന്നുള്ള 700 ശ്ലോകങ്ങൾ മൂന്ന് മാസത്തിനുള്ളിൽ ഉർദുവിലേക്ക് വിവർത്തനം ചെയ്യാൻ ഹെബയ്ക്ക് കഴിഞ്ഞു. ചില വാക്കുകളുടെ കൃത്യമായ അർത്ഥം കണ്ടെത്താൻ വളരെയധികം സമയമെടുത്തതായി ഹെബ ഫാത്തിമ ന്യൂസ് 18നോട് പറഞ്ഞു. ഭഗവദ് ഗീതയിലെ 500ഓളം ശ്ലോകങ്ങൾക്ക് ഖുർആനിലെ വചനങ്ങളുമായി സാമ്യമുണ്ടെന്നും ഹെബ പറയുന്നു. എങ്ങനെ മികച്ച ജീവിതം നയിക്കാം എന്നതിന്റെ അന്തസത്ത വായനക്കാർക്ക് മനസ്സിലാകുന്ന തരത്തിൽ ലളിതമായ ഭാഷയിലാണ് ഭഗവദ് ഗീത ഉറുദുവിലേക്ക് വിവർത്തനം ചെയ്തതെന്നും ഹെബ ഫാത്തിമ പറയുന്നു.
Also Read- ഫുട്ബോൾ ഭ്രാന്തിനെതിരെ സമസ്ത; ‘ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളുടെ പതാക ഉയര്‍ത്തി നടക്കുന്നത് ശരിയല്ല’
‘മെസേജ് ഫോർ ഓൾ ബൈ ഹെബ ഫാത്തിമ’ എന്ന പേരിലൊരു യൂട്യൂബ് ചാനലും ഹെബയ്ക്കുണ്ട്. ഉറുദുവിൽ ഭഗവദ് ഗീത വിശദീകരിക്കുന്ന 100 ഓളം വീഡിയോകൾ ചാനലിൽ ലഭ്യമാണ്. മാനവികതയാണ് ലോകത്തെ പ്രധാന മതമെന്ന് വിശദീകരിക്കുന്ന വിവിധ പരിപാടികൾ നടത്താനും ഹെബ ഫാത്തിമയ്ക്ക് ആഗ്രഹമുണ്ട്. വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സ്, നോട്ടൽ ബുക്ക് ഓഫ് റെക്കോർഡ്സ്, ഹൈറേഞ്ച് ബുക്ക് ഓഫ് റെക്കോർഡ്സ്, മാർവലസ് ബുക്ക് ഓഫ് റെക്കോർഡ്സ്, ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്, തെലുങ്ക് ബുക്ക് ഓഫ് റെക്കോർഡ്സ്, മാജിക് ബുക്ക് ഓഫ് റെക്കോർഡ്സ് എന്നിവയിൽ ഇതിനോടകം ഹെബ ഫാത്തിമ ഇടംപിടിച്ചുണ്ട്.
ഹെബയുടെ അമ്മ മഹാരാഷ്ട്ര സ്വദേശിയായതിനാൽ ഉറുദു ഭാഷയിലുള്ള ഭഗവദ് ഗീത അച്ചടിക്കാൻ മഹാരാഷ്ട്രയിൽ നിന്നുള്ള രാഷ്ട്രീയ നേതാക്കൾ മുന്നോട്ടുവരുന്നുണ്ട്.