അതേസമയം ഖലിസ്ഥാൻ ഭീകരനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തർക്കത്തെ തുടർന്നാണ് ഇത് സംഭവിച്ചിരിക്കുന്നത് എന്ന് ഒരു ഉന്നത കനേഡിയൻ ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പ്രതികരിച്ചു. 2022- ലെ കണക്കനുസരിച്ച്, കാനഡയിലെ വിദേശ വിദ്യാർത്ഥികളിൽ ഏറ്റവും കൂടുതൽ ഇന്ത്യയിൽ നിന്നുള്ളവരാണ്. അതായത് ഏകദേശം 41 ശതമാനത്തിൽ അധികം വിദ്യാർത്ഥികൾ. 2022ൽ ഇവർക്കായി 225,835 പെർമിറ്റുകൾ ആണ് കാനഡ നൽകിയത്.
നിലവിലെ സാഹചര്യത്തിൽ അടുത്തെങ്ങും ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സ്റ്റഡി പെർമിറ്റ് നൽകുന്നതിൽ വർധനയുണ്ടാകാൻ സാധ്യതയില്ലെന്ന് ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ പറഞ്ഞു. കൂടാതെ ഇപ്പോൾ ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ അപേക്ഷകളിൽ പകുതി മാത്രമേ പ്രോസസ്സ് ചെയ്യുന്നുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. "ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം എങ്ങനെ മുന്നോട്ടുപോകുമെന്ന് പറയാനാവില്ല" എന്നും മില്ലർ കൂട്ടിച്ചേർത്തു.
advertisement
Also read-ഇന്ത്യ-കാനഡ തര്‍ക്കം: കാനഡയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളെ എങ്ങനെ ബാധിക്കും?
ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാരെ ബന്ധിപ്പിക്കുന്ന തെളിവുകളുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞതിന് പിന്നാലെയാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്. ഈ ആരോപണം ഇന്ത്യ പൂർണ്ണമായും നിഷേധിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെ കുറ്റം ചുമത്താൻ കാനഡ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.
എങ്കിലും ന്യൂഡൽഹിയിൽ നിന്നുള്ള ഉത്തരവിനെത്തുടർന്ന് ഒക്ടോബറിൽ 41 നയതന്ത്രജ്ഞരെ കാനഡ ഇന്ത്യയിൽ നിന്ന് പിൻവലിച്ചു. ഈ സാഹചര്യം ഇന്ത്യൻ വിദ്യാർത്ഥികളെ കാനഡയ്ക്ക് പുറമേ പഠനം തുടരാൻ മറ്റ് വഴികൾ തേടാൻ പ്രേരിപ്പിച്ചതായി കനേഡിയൻ മന്ത്രിയുടെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ ചില കനേഡിയൻ സർവ്വകലാശാലകളിൽ മതിയായ സൗകര്യങ്ങൾ ഇല്ലെന്ന ആശങ്ക മൂലം നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾ ഇപ്പോൾ കാനഡയ്ക്ക് പുറമെ മറ്റ് ഓപ്ഷനുകൾ നോക്കുന്നുണ്ടെന്നും ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ കൗൺസിലർ സി ഗുരുസുബ്രഹ്മണ്യൻ ചൂണ്ടിക്കാട്ടി.
അതേസമയം അന്താരാഷ്‌ട്ര വിദ്യാർത്ഥികൾ വഴി പ്രതിവർഷം 22 ബില്യൺ കനേഡിയൻ ഡോളർ അഥവാ 16.4 ബില്യൺ ഡോളർ രാജ്യത്തേക്ക് എത്തുന്നുണ്ട്. നിലവിൽ സ്റ്റഡി പെർമിറ്റ് നൽകുന്നതിലെ ഇടിവ്, കാനഡയ്ക്ക് സാമ്പത്തികമായി വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ സ്റ്റഡി പെർമിറ്റ് ലഭിക്കുന്ന അന്തർദ്ദേശീയ വിദ്യാർത്ഥികളുടെ എണ്ണത്തിന് പരിധി നിശ്ചയിക്കാനും കനേഡിയൻ സർക്കാർ പദ്ധതിയിടുന്നുണ്ട്. കുടിയേറ്റക്കാർക്കും വിദ്യാർത്ഥികൾക്കും ആവശ്യത്തിന് പാർപ്പിട സൗകര്യങ്ങൾ ഇല്ലാത്തത് വെല്ലുവിളി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം.