ആമസോണിൽ സോഫ്‍റ്റ‍്‍വെയർ എഞ്ചിനീയറായാണ് സൊനാക്ഷി തൻെറ പ്രൊഫഷണൽ കരിയർ ആരംഭിക്കുന്നത്. കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം നേടി പുറത്തിറങ്ങിയ ശേഷമാണ് ആമസോണിൽ ആദ്യജോലി ലഭിക്കുന്നത്. മൂന്ന് വർഷത്തെ ജോലി കൊണ്ട് കോഡിങ്ങിൽ വിദഗ്ദയായി മാറി. പൊതുവേ അന്തർമുഖയായ സൊനാക്ഷിക്ക് അടുത്ത ജോലിക്കായി ശ്രമിക്കുകയെന്നത് അൽപം പ്രയാസമുള്ള കാര്യമായിരുന്നു.
ഏതായാലും രണ്ടും കൽപ്പിച്ച് മൈക്രോസോഫ്റ്റിലും ഗൂഗിളിലും ജോലിക്ക് അപേക്ഷിച്ചു. “മറ്റുള്ളവരോട് ഇടപെടുന്നതിൽ വല്ലാത്ത മടിയുള്ള വ്യക്തിയായിരുന്നു ഞാൻ. പോരാത്തതിന് അന്തർമുഖയും. ചെവിയിൽ ഹെഡ് ഫോണും വെച്ച് എട്ട് മണിക്കൂർ നേരം വരെ കോഡിങ് ജോലി ചെയ്യാൻ എനിക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവാറില്ല,” സൊനാക്ഷി ബിസിനസ് ഇൻസൈഡറിനോട് പറഞ്ഞു.
advertisement
ഡാറ്റബേയ്സുകളെക്കുറിച്ച് വിശദീകരിച്ച് സംസാരിക്കുന്ന ഒരു ടെക് വിദഗ്ഗൻെറ വീഡിയോ കാണാൻ ഇടയായത് തനിക്ക് വലിയ പ്രചോദനമായി മാറിയിരുന്നുവെന്ന് സൊനാക്ഷി പറഞ്ഞു. ആ വ്യക്തിയുടെ ആത്മവിശ്വാസം കണ്ടപ്പോൾ തനിക്കും എന്ത് കൊണ്ട് വലിയ ആൾക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കാൻ സാധിക്കില്ലെന്ന് അവൾ ചിന്തിച്ചു. അത് ജീവിതത്തിലെ വലിയ വഴിത്തിരിവായി മാറി.
സോഫ്‍റ്റ‍്‍വെയർ ഡെവലപ്മെൻറിന് പുറമെ സൊല്യൂഷൻ ആർക്കിടെക്ചറിലും അവൾ വിദഗ്ദയായി മാറി. വലിയ പദ്ധതികളെക്കുറിച്ച് ആളുകളോട് വിശദീകരിക്കാനും പ്രസൻറേഷനുകൾ നടത്തുന്ന കാര്യത്തിലും അവൾ ഏറെ മുന്നിലെത്തി. അഞ്ച് വർഷത്തെ ആമസോണിലെ ജോലി കരിയറിൽ വഴിത്തിരിവായെന്ന് സൊനാക്ഷി പറഞ്ഞു.
താൻ പഠിച്ചെടുത്ത കഴിവുകളും തൻെറ യോഗ്യതകളുമെല്ലാം വിശദീകരിച്ചാണ് രണ്ട് പേജിൽ മനോഹരമായ ഒരു റെസ്യൂമെ തയ്യാറാക്കുന്നത്. അങ്ങനെയാണ് മൈക്രോസോഫ്റ്റിലും നിന്നും ഗൂഗിളിൽ നിന്നും ഓഫർ വന്നത്.
പ്രധാനമായും രണ്ട് കഴിവുകളാണ് തനിക്ക് ഈ ജോലി ലഭിക്കാൻ കാരണമായതെന്ന് സൊനാക്ഷി വിശ്വസിക്കുന്നു. ആമസോണിൻെറ ക്ലൗഡ് കമ്പ്യൂട്ടിങ് പ്ലാറ്റ്ഫോമിന് വേണ്ടി എഴുതിയിരുന്ന ബ്ലോഗുകളാണ് ഒന്നാമത്തേത്. ഈ മേഖലയിൽ സൊനാക്ഷിക്ക് എത്രത്തോളം വൈദഗ്ദ്യം ഉണ്ടെന്ന് ബോധ്യപ്പെടുത്തുന്ന കാര്യമായിരുന്നു അത്. കൂടാതെ സ്വന്തം താൽപര്യത്തിൽ ചെയ്തിരുന്ന പ്രവർത്തികളും കമ്പനികൾക്ക് താൽപര്യം ഉണ്ടാവാൻ കാരണമായി. വ്യത്യസ്തമായ കഴിവുകൾ വിശദീകരിച്ചിരുന്ന റെസ്യൂമെയാണ് താൻ തയ്യാറാക്കിയിരുന്നതെന്ന് സൊനാക്ഷി വ്യക്തമാക്കി.
ഗൂഗിളിൻെറ അമേരിക്കയിലെ സീറ്റെലിലുള്ള ഓഫീസിൽ ഡാറ്റ ആൻറ് പ്രൊഡക്റ്റ് മാനേജർ ജോലിയാണ് സൊനാക്ഷിക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ജോലി ലഭിച്ചതിൽ വലിയ അഭിമാനമുണ്ടെന്നും ആമസോണിലെ ജോലിക്കാലം തന്നെ പ്രൊഫഷണലായി ഏറെ വളർത്തിയെന്നും സൊനാക്ഷി പറഞ്ഞു.
