2023 - 2024 കാലയളവിൽ ഒരേസമയം ഒന്നിലധികം കോളേജുകളിൽ 353 പേർക്ക് നിയമനം നൽകിയെന്ന് എൻജിഒ അരപ്പൂർ ഇയ്യക്കം വെളിപ്പെടുത്തിയതാണ് അന്വേഷണത്തിന് കാരണമായത്. സംഭവത്തിന്മേൽ നേരിട്ട് അന്വേഷണം നടത്തുമെന്നും ഇതിൽ ഉൾപ്പെട്ട 60 ഓളം കോളേജ് അധികൃതരെ നേരിട്ട് വിളിച്ചു വരുത്തുമെന്നും അണ്ണാ യൂണിവേഴ്സിറ്റി അറിയിച്ചിട്ടുണ്ട്. അന്വേഷണത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയാൽ കോളേജുകളുടെ അഫിലിയേഷൻ താല്‍ക്കാലികമായി റദ്ദു ചെയ്യുമെന്നും അധ്യാപകരെ വിലക്കുമെന്നുമാണ് വിവരം.
advertisement
ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന അഴിമതി വിരുദ്ധ എൻജിഒ-യാണ് അരപ്പൂർ ഇയ്യക്കം.അണ്ണാ യൂണിവേഴ്സിറ്റിയുടെ അഫിലിയേറ്റഡ് എഞ്ചിനീയറിംഗ് കോളേജുകളിൽ നടന്ന തട്ടിപ്പ് പുറത്ത് കൊണ്ട് വന്നത് അരപ്പൂർ ഇയക്കമാണ്. രൂപ മാറ്റം വരുത്തിയ ഫോട്ടോ ഉൾപ്പെടെ ഉപയോഗിച്ച് 224 കോളേജുകളിലായി 353 അധ്യാപകർ തട്ടിപ്പ് നടത്തിയതായായിരുന്നു കണ്ടെത്തൽ.
ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യൂക്കേഷന്റെ വെബ്സൈറ്റിൽ ഓരോ പ്രൊഫസർമാർക്കും ഓരോ ഐഡി ഉണ്ടാകും. അതുകൊണ്ട് തന്നെ ഒരേ സമയം ഒന്നിലധികം കോളേജുകളിൽ ജോലി ചെയ്യാൻ സാധിക്കില്ല. എന്നാൽ വ്യാജ രേഖകളുണ്ടാക്കി ഒരു പ്രൊഫസർ പത്തിലധികം കോളേജുകളിൽ മുഴുവൻ സമയ ജീവനക്കാരനായി ജോലി ചെയ്യുന്നതിന്റെ തെളിവുകൾ എൻജിഒ പുറത്തുവിട്ടിരുന്നു.
ഈ കണ്ടെത്തലുകൾ ശരിയാണെന്ന് അണ്ണാ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ വേൽരാജ് മാധ്യമങ്ങളോട് പറഞ്ഞു. 52,500 പ്രൊഫസർമാർ ആവശ്യമായിരുന്നിടത്ത് 2000 തസ്തികളിൽ 189 അധ്യാപകർ മാത്രമാണ് ജോലി ചെയ്യുന്നതെന്നും ഒരാൾ 32 കോളേജുകളിൽ വരെ ജോലി ചെയ്യുന്നതായി കണ്ടെത്തിയെന്നും വേൽരാജ് പറഞ്ഞു. സത്യവാങ്മൂലത്തിൽ ആധാർ നമ്പർ ഉൾപ്പെടെ ഇവർ മാറ്റി മാറ്റി നൽകിയെന്നും ,ഈ കോളേജുകൾക്കെതിരെ കർശന നടപടികളെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ക്രമക്കേട് സത്യമാണെന്നു വൈസ് ചാൻസലർ സമ്മതിച്ചിട്ടുണ്ടെങ്കിലും തമിഴ്നാട് ഉന്നത വിദ്യാഭ്യാസ വകുപ്പും ഗവർണറും വിഷയത്തില്‍ ഇടപെട്ടാല്‍ മാത്രമെ ഭാവിയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കുകയുള്ളുവെന്നും അരപ്പൂര്‍ ഇയക്കം പ്രതിനിധികള്‍ പറഞ്ഞു.