യുജിസിയുടെ ആന്റി റാഗിംഗ് സെൽ കണക്കുകൾ പ്രകാരം ദിനംപ്രതി ലഭിക്കുന്ന മൂന്നൂറോളം കോളുകളിൽ ഭൂരിഭാഗവും പൊതു സ്വഭാവമുള്ളവയാണ്. ഇതിലധികവും സത്യവാങ്മൂലം ഫയൽ ചെയ്യുന്നതിനെക്കുറിച്ചുള്ള അന്വേഷണങ്ങൾ, ഡൗൺലോഡ് സംബന്ധിച്ചുള്ള സംശയങ്ങൾ, യൂണിവേഴ്സിറ്റി കംപ്ലയിൻസ് ഫോമുകൾ, അതിലെ ലോഗിൻ വിശദാംശങ്ങൾ, അപ്ഡേറ്റുകൾ , പിന്നെ ഹെൽപ്പ് ലൈനിൻ്റെ ചട്ടങ്ങൾ , പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചുള്ള സംശയനിവാരണങ്ങളും മറ്റും ആണ്.
അതേസമയം റാഗിങുമായി ബന്ധപെട്ടു ദിവസേന ലഭിക്കുന്ന ശരാശരി 3-4പരാതികളിൽ മാനസികവും ശാരീരികവുമായ പീഡനം മുതൽ ലൈംഗിക പീഡനം വരെയെത്തി നിൽക്കുന്ന വളരെ ഗുരുതരമായ വിഷയങ്ങൾ ഉൾപ്പെടുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. റാഗിംഗ് പരാതികൾ എവിടെ രജിസ്റ്റർ ചെയ്യണം , എങ്ങനെ ട്രാക്ക് ചെയ്യണം, എന്തൊക്കെയാണ് നടപടിക്രമങ്ങൾ എന്നിങ്ങനെയുള്ള സംശയങ്ങൾ ആണ് കൂടുതൽ വിദ്യാർത്ഥികളും അവരുടെ പ്രതിനിധികളും ഉന്നയിക്കാറുള്ളതെന്ന് യുജിസി ചെയർപേഴ്സൺ പ്രൊഫ. എം. ജഗദീഷ് കുമാർ പറഞ്ഞു.
advertisement
ഹെൽപ്പ് ലൈനിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന മിക്ക റാഗിംഗ് പരാതികളിലും പുതിയ വിദ്യാർത്ഥികൾ അഭിമുഖീകരിക്കുന്ന മാനസിക പീഡനം, (അധിക്ഷേപകരമായ ഭാഷ, പേര് വിളിക്കൽ, ആരോപണങ്ങൾ, ബോഡി ഷേമിംഗ്, ഹാജർനിലയോ മാർക്കോ സംബന്ധിച്ച ഭീഷണികൾ) ശാരീരിക പീഡനം, (മർദ്ദനങ്ങൾ ഉൾപ്പെടെയുള്ള ശാരീരിക അതിക്രമങ്ങൾ റിപ്പോർട്ടു ചെയ്യപ്പെടുന്നു ) സാമൂഹിക ബഹിഷ്കരണം (അനാവശ്യ ജോലികൾ ചെയ്യാൻ നിർബന്ധിക്കുകയോ സാമൂഹിക പ്രവർത്തനങ്ങളിൽ നിന്ന് ഒഴിവാക്കുകയോ ചെയ്യുന്നു) ലൈംഗിക പീഡനം (ലൈംഗികമായുള്ള കയ്യേറ്റം , ലൈംഗികച്ചുവയുള്ള സംസാരം, അല്ലെങ്കിൽ ശാരീരിക സമ്പർക്കം), പിടിച്ചുപറിയ്ക്കൽ (പുതിയ വിദ്യാർത്ഥികളിൽ നിന്ന് പണമോ വിലപിടിപ്പുള്ള വസ്തുക്കളോ ആവശ്യപ്പെടുന്നു) വാക്കാലുള്ള അധിക്ഷേപം (അപകീർത്തികരമായ ഭാഷ, അപമാനിക്കുന്ന തരത്തിലുള്ള പ്രയോഗങ്ങൾ എന്നിവ അസ്വീകാര്യമാണ്), ലഹരിവസ്തുക്കളുടെ ദുരുപയോഗം ( മദ്യം,പുകവലി, മറ്റു ലഹരിവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ സമ്മർദം ചെലുത്തുക) എന്നിവ ഉൾപ്പെടുന്നു.
സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് 2009 ജൂൺ 20നാണ് യു. ജി. സി ആന്റി റാഗിംഗ് ഹെൽപ്പ്ലൈനും സെല്ലും രൂപീകരിച്ചത്. 2023 ഡിസംബറിൽ, യു. ജി. സി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോട് അവരുടെ കാമ്പസുകളിൽ റാഗിംഗ് വിരുദ്ധ സംവിധാനങ്ങൾ നടപ്പാക്കാൻ ആവശ്യപ്പെട്ടു കൊണ്ട് ഒരു വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ആഗസ്റ്റ് 9 ന് ജാദവ്പൂർ സർവകലാശാലയിലെ ഒന്നാം വർഷ വിദ്യാർത്ഥിനി കാമ്പസിൽ ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള തീവ്രമായ റാഗിംഗിന് ഇരയായതിൻ്റെ പശ്ചാത്തലത്തിലായിരുന്നു ഇത്.
ആന്റി-റാഗിംഗ് സെല്ലും ഹെൽപ്പ് ലൈനും എട്ട്-ഒമ്പത് അംഗങ്ങളുള്ള ഒരു ടീം ആയി മൂന്ന് ഷിഫ്റ്റുകളിൽ കോളുകൾ കൈകാര്യം ചെയ്യുകയും വിദ്യാർത്ഥികൾക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്നു.
24 മണിക്കൂറും ലഭ്യമാകുന്ന സേവനമാണ് ഇത്. യു ജി സി ഡാറ്റ പ്രകാരം 2023 ജനുവരി 1 നും 2024 ഏപ്രിൽ 28 നും ഇടയിൽ ഹെൽപ്പ് ലൈനിൽ മൊത്തം 1,240 റാഗിംഗ് സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, അതിൽ 1,113 (89.7%) എണ്ണം പരിഹരിച്ചു, അതേസമയം നിലവിലുള്ള 127 പരാതികൾക്കു (10.24%) പരിഹാരം കാണാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
" രഹസ്യസ്വഭാവമുള്ള ഹെൽപ്പ് ലൈൻ സംവിധാനം വിദ്യാർത്ഥികളെ ഭയം കൂടാതെ റാഗിംഗ് സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ സഹായിക്കുന്നു. അധികൃതർക്ക് വേഗം പ്രശ്നങ്ങളിൽ ഇടപെടാനും, വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനും സാധിക്കുന്നു. റാഗിംഗ് അനുവദനീയമല്ലെന്നു മോണിറ്ററിങ് സിസ്റ്റം സ്ഥാപനങ്ങൾക്ക് വ്യക്തമായ നിർദേശം കൊടുക്കുന്നു,''പ്രൊഫസർ കുമാർ പറഞ്ഞു.
സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം (എസ്ഒപി) അനുസരിച്ച് ഹെൽപ്പ് ലൈൻ ഓരോ പരാതിയും അടുത്തുള്ള പോലീസ് സ്റ്റേഷനിലേയ്ക്കും നഗരത്തിലെ പോലീസ് സൂപ്രണ്ടിനും (എസ്പി) അല്ലെങ്കിൽ പോലീസ് കമ്മീഷണർക്കും അയയ്ക്കുന്നു. പരാതി രജിസ്റ്റർ ചെയ്ത് 15 മിനിറ്റ് മുതൽ 24 മണിക്കൂറിനുള്ളിൽ ഹെൽപ്പ് ലൈൻ നാല് ഉന്നത അധികൃതർക്ക് പരാതികൾ കൈമാറുന്നു. ഈ അധികാരികളിൽ, കോളേജ് (പ്രിൻസിപ്പൽ/ഡയറക്ടർ) യൂണിവേഴ്സിറ്റി (വൈസ് ചാൻസലർ/രജിസ്ട്രാർ) അടുത്തുള്ള പോലീസ് സ്റ്റേഷൻ, സിറ്റി എസ്പി/സിപി എന്നിവർ ഉൾപ്പെടുന്നു.
"ഹെൽപ്പ് ലൈൻ എല്ലാ ദിവസവും കേസുകളുടെ ഗതി വിലയിരുത്തുകയും തുടർനടപടികൾ എടുക്കുകയും ചെയ്യുന്നു. ശരാശരി, 50% പരാതികൾ ഒരാഴ്ചയ്ക്കുള്ളിൽ പരിഹരിക്കപ്പെടുന്നു, അതേസമയം 30% പരാതികൾ പരമാവധി 15 പ്രവൃത്തി ദിവസത്തിനുള്ളിൽ പരിഹരിക്കപ്പെടുന്നു. സങ്കീർണമായ കേസുകൾക്ക് കൂടുതൽ അന്വേഷണം വേണ്ടി വന്നേക്കാം.ബാക്കിയുള്ള 20% പരാതികൾ 40 ദിവസത്തിനുള്ളിൽ പരിഹരിക്കും. സാധാരണയായി പോലീസിന്റെ ഇടപെടലോ സ്ഥാപനത്തിന്റെ പുനരന്വേഷണമോ ആവശ്യമുള്ള ഗുരുതരമായ കേസുകളാണിവ ", കുമാർ പറഞ്ഞു.
കൂടാതെ, റാഗിങിന്ഇരയായിട്ടുള്ളവർക്ക്തൃപ്തികരമാംവിധം പരാതികൾ പരിഹരിക്കുവാൻ ഹെൽപ്പ് ലൈൻ ശ്രമിക്കുന്നു. തങ്ങളുടെ സ്ഥാപനം എടുക്കുന്ന നിലപാടിൽ ഇരകൾ അസംതൃപ്തരാണെങ്കിൽ, കോളേജ്/സർവകലാശാലയിൽ നിന്ന് ഹെൽപ്പ് ലൈൻ പുനരവലോകന റിപ്പോർട്ടുകൾ തേടുന്നു. ഇരയ്ക്ക് വീണ്ടും റാഗിംഗ് നേരിടേണ്ടിവന്നാൽ അവർക്കു പരാതിയുമായി വീണ്ടും സമീപിക്കാമെന്നു ഉറപ്പു കൊടുക്കുന്നു. പൊതുവെ , പരിഹരിച്ചുകഴിഞ്ഞ പരാതികളിൽ വീണ്ടും നടപടികൾ എടുക്കേണ്ട അവസ്ഥകൾ ഉണ്ടാകാറില്ല.