ശ്രീലങ്കയിൽ ഐഐടി സ്ഥാപിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഒരു ഉന്നതതല പ്രതിനിധി സംഘം അടുത്തിടെ ഐഐടിയുടെ ചെന്നൈ ക്യാമ്പസ് സന്ദർശിച്ചിരുന്നു. ഇതേക്കുറിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ്. ശ്രീലങ്കയിലെ കാൻഡിയിൽ ആയിരിക്കും ഐഐടി സ്ഥാപിക്കാൻ സാധ്യതയെന്നും സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. ശ്രീലങ്കൻ പ്രതിനിധി സംഘം ക്യാമ്പസിലെ റിസർച്ച് പാർക്കും സന്ദർശിച്ചിരുന്നു.
അക്കാഡമിക് രംഗത്ത് മികവ് പുലർത്തുന്ന ശ്രീലങ്കൻ വിദ്യാർത്ഥികൾക്ക് ഇന്ത്യയിലെ ഐഐടികളിൽ പ്രവേശനം നൽകുമെന്ന് കേന്ദ്രസർക്കാർ മുൻപ് അറിയിച്ചിരുന്നു. ശ്രീലങ്കയിലെ ഐഐടി ക്യാമ്പസ് യാഥാർത്ഥ്യമായാൽ, ഐഐടി മദ്രാസിൻ്റെ രണ്ടാമത്തെ അന്താരാഷ്ട്ര ക്യാമ്പസായിരിക്കും ഇത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഐഐടി മദ്രാസ് തങ്ങളുടെ അന്താരാഷ്ട്ര ക്യാമ്പസ് ടാൻസാനിയയിലെ സാൻസിബാറിൽ ആരംഭിച്ചിരുന്നു.
advertisement
ഇതിന്റെ ഡയറക്‌ടറായി പ്രീതി അഗല്യത്തെ നിയമിക്കുകയും ചെയ്തിരുന്നു. ഒരു ഐഐടിയുടെ ആദ്യ വനിതാ ഡയറക്‌ടറാണ് പ്രീതി. കഴിഞ്ഞ ജൂലൈയിലാണ് ഇന്ത്യയും ടാൻസാനിയയും ഐഐടി സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പു വെച്ചത്. കഴിഞ്ഞ വർഷം നവംബറിൽ ഒരു താൽകാലിക ഐഐടി ക്യാമ്പസ് ടാൻസാനിയയിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ഇന്ത്യയ്‌ക്ക് പുറത്തുള്ള ആദ്യ ഐഐടി ക്യാമ്പസാണിത്. കിഴക്കന്‍ ആഫ്രിക്കയുടെ തീരത്തുള്ള ദ്വീപാണ് സാന്‍സിബാര്‍.
ടാൻസാനിയയിലെ ഐഐടി ക്യാമ്പസിനു പിന്നാലെ, അബുദാബിയിൽ ക്യാമ്പസ് സ്ഥാപിക്കാൻ, ഐഐടി ഡൽഹി യുഎഇ സർക്കാരുമായി ഔപചാരിക കരാറിൽ ഒപ്പു വെച്ചിരുന്നു. ഊര്‍ജം, സുസ്ഥിരത, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ്, എഞ്ചിനീയറിങ്ങ്, ഹെല്‍ത്ത് കെയര്‍ തുടങ്ങിയ കോഴ്സുകളാകും അബുദാബി ക്യാമ്പസിൽ ഉണ്ടാകുക എന്നും അറിയിച്ചിരുന്നു. യുകെയിലെ ചില സർവ്വകലാശാലകളും ഇതു സംബന്ധിച്ച് ഇന്ത്യയിലെ വിവിധ ഐഐടികളുമായി ചർച്ച നടത്തിവരുന്നുണ്ട്. ഐഐടി ഖരഗ്പൂരും മലേഷ്യയിലെ ക്വാലാലംപൂരിൽ ഒരു അന്താരാഷ്ട്ര ക്യാമ്പസ് ആരംഭിക്കാനുള്ള ചർച്ചകൾ നടത്തി വരികയാണ്.
ഇതിനു പുറമേ, തങ്ങളുടെ രാജ്യത്ത് ഐഐടി ക്യാമ്പസുകൾ സ്ഥാപിക്കാൻ മിഡിൽ ഈസ്റ്റിൽ നിന്നും ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നും നിരവധി ഐഐടികൾക്ക് അഭ്യർത്ഥനകൾ ലഭിച്ചിട്ടുണ്ട്. വിദേശ സ്ഥലങ്ങളിൽ ഐഐടി ക്യാമ്പസുകൾ തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കാൻ കേന്ദ്ര സർക്കാർ 17 അംഗ കമ്മിറ്റിയും രൂപീകരിച്ചിരുന്നു. ഐഐടി കൗൺസിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഡോ.കെ.രാധാകൃഷ്ണൻ അധ്യക്ഷനായ സമിതി 2022ൽ സർക്കാരിന് നിർദേശങ്ങൾ സമർപ്പിച്ചിരുന്നു.