പിന്നാക്കമേഖലകളിൽ നിന്നുള്ള മികച്ച വിദ്യാർഥികൾക്ക് ഉന്നതവിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി പ്രവർത്തിക്കുന്ന അൽബുഖരി ഫൗണ്ടേഷൻ നിലവിൽ 1272 കുട്ടികൾക്ക് സ്‌കോളർഷിപ്പ് നൽകുന്നുണ്ട്. അതിൽ 83 ശതമാനവും മറ്റു രാജ്യങ്ങളിൽനിന്നുള്ളവരാണ്. ഉന്നതി കേരള വഴി എത്തി എഐയു സ്‌കോളർഷിപ്പ് കമ്മിറ്റി തെരഞ്ഞെടുക്കുന്നവർക്ക് വരുന്ന ഒക്ടോബർ മാസത്തിൽ ഫുൾ സ്‌കോളർഷിപ്പോടെ പ്രവേശനം ലഭിക്കും. വിമാനയാത്രാച്ചെലവ്, വിസ ചാർജുകൾ, അനുബന്ധ ഫീസുകൾ, വിദ്യാർഥി സുരക്ഷാ നിക്ഷേപം എന്നിവ ഉന്നതി വഹിക്കും.
advertisement
പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽപെട്ടവരുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും വിദ്യാഭ്യാസ, ആരോഗ്യ, സാമ്പത്തിക ഉന്നമനത്തിനും സാമൂഹ്യസുരക്ഷിതത്വത്തിനും പദ്ധതികള്‍ നടപ്പാക്കുകയും വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ ഏറ്റെടുത്തു നടത്തുകയും ചെയ്യുന്നതിന് പ്രവര്‍ത്തിക്കുന്ന പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ മന്ത്രി ചെയർമാനയ സൊസൈറ്റിയാണ് ‘ഉന്നതി’. ഇന്റേണ്‍ഷിപ്പ്, സന്നദ്ധസേവന രീതിയിലാണ് ഉന്നതിയിലെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി വരുന്നത്.
മലേഷ്യയിലെതന്നെ മറ്റ് ചില സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും മറ്റും ഫീസ് ഉളവ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് പട്ടികജാതി- പട്ടിക വര്‍ഗ, പിന്നാക്ക ക്ഷേമ വകുപ്പു മന്ത്രി. കെ. രാധാകൃഷ്ണന്‍ പറഞ്ഞു. ഓസ്ട്രേലിയയിലെ ക്വീൻസ്ലാന്റ് സർവ്വകലാശാലയുമായി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ആനുകൂല്യങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. പ്രതിവർഷം 310 പട്ടികവിഭാഗത്തിലെ കുട്ടികൾക്ക് വിദേശ സർവ്വകലാശാലകളിൽ ഉന്നത വിദ്യാഭ്യാസം സൗജന്യമായി നൽകുന്നതിന് പുറമേയാണ് വിദേശ സർവ്വകലാശാലകളുമായി നേരിട്ടുള്ള ധാരണ. ഒഡെപെക് മുഖാന്തരം നടപ്പിലാക്കുന്ന വിദേശപഠന പദ്ധതിവഴി 25 ലക്ഷം രൂപ ഓരോ വിദ്യാർത്ഥിക്കും ലഭിക്കുന്നുണ്ട്.