ഏറ്റവും കൂടുതല്‍ പേര്‍ കുടിയേറ്റം നടത്താന്‍ ആഗ്രഹിക്കുന്നത് സൗദി അറേബ്യ, യുഎഇ ഖത്തര്‍, ഒമാന്‍, കുവൈറ്റ് എന്നിവിടങ്ങളിലേക്കാണ്. 2023 വര്‍ഷത്തിന്റെ തുടക്കത്തില്‍ ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ബ്ലൂ കോളര്‍ തൊഴിലാളികളുടെ കുടിയേറ്റത്തില്‍ 50 ശതമാനം വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 20നും 40നും ഇടയില്‍ പ്രായമുള്ളവരാണ് കുടിയേറുന്നവരില്‍ ഭൂരിഭാഗം പേരുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
സാധാരണയായി പുരുഷന്‍മാര്‍ മാത്രമായിരുന്നു ഈ കുടിയേറ്റത്തില്‍ ഉള്‍പ്പെട്ടിരുന്നത്. എന്നാലിപ്പോൾ സ്ത്രീകളും വ്യാപകമായി ഗള്‍ഫ് രാജ്യങ്ങളിലേക്ക് ജോലിയ്ക്കായി എത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.എല്ലാത്തരം വിദ്യാഭ്യാസ യോഗ്യതയുള്ളവരും ഇക്കൂട്ടത്തില്‍ പെടുന്നു. പ്രാഥമിക വിദ്യാഭ്യാസം നേടിയവര്‍ മുതല്‍ വൊക്കേഷണല്‍ വിദ്യാഭ്യാസവും പരിശീലനവും നേടിയവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. പലരും വളരെ ദയനീയമായ സാമ്പത്തിക പശ്ചാത്തലത്തില്‍ നിന്നാണ് വരുന്നത്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്ന തൊഴിലവസരങ്ങള്‍ക്ക് വേണ്ടിയാണ് ഇവര്‍ ദുബായിയിലേക്കും മറ്റും കുടിയേറുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
advertisement
അതേസമയം ദുബായില്‍ തൊഴില്‍ അവസരങ്ങളുടെ പെരുമഴയാണ് 2024ല്‍ വരാനിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിര്‍മ്മാണ തൊഴില്‍, സാങ്കേതിക വിദഗ്ധര്‍, ഹോസ്പിറ്റാലിറ്റി സ്റ്റാഫ്, ഹെല്‍ത്ത് കെയര്‍ സ്റ്റാഫ്, എന്നീ മേഖലകളിലാണ് തൊഴിലവസരങ്ങള്‍ ധാരാളമായി ഉണ്ടാകുകയെന്നാണ് റിപ്പോര്‍ട്ട്.ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികളുടെ എണ്ണം വര്‍ധിക്കാനുള്ള സാധ്യതയും കൂടുതലാണ്. ”ഈ സാഹചര്യത്തിലും ബ്ലൂ കോളര്‍ തൊഴിലാളികള്‍ക്കിടയില്‍ സാമ്പത്തിക പ്രശ്‌നങ്ങളും കരാറുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും നിലനില്‍ക്കുന്നുണ്ട്. ഇത് ഇല്ലാതാക്കാനായി ഇന്ത്യയും യുഎഇയും സഹകരിച്ച് പ്രവര്‍ത്തിക്കണം,” ബ്ലൂ കോളര്‍ തൊഴിലാളി പ്ലേസ്‌മെന്റ് പ്ലാറ്റ്‌ഫോമായ Huntr ന്റെ സിഇഒ സാമുവല്‍ ജോയ് പറഞ്ഞു.